മോസ്‌കോ: തോറ്റ് പോയെന്ന് വിധിയെഴുതിയവര്‍ ശക്തിയോടെ തിരിച്ചുവരുമ്പോള്‍ അതിന് മധുരമേറും. മൊറോക്കോയുടെ കോച്ച് ഹെര്‍വി റെനാര്‍ഡിനും, പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനും അത്തരം ഒരു പൂര്‍വ്വകാല ചരിത്രമുണ്ട്. ലോകകപ്പ് ഗ്രൂപ്പ് ബി'യില്‍ ഇരുവരുടെയും ടീമുകള്‍ ബുധനാഴ്ച ഏറ്റുമുട്ടുമ്പോള്‍ അതൊരു മുന്‍ ക്ലീനറുടെയും, മുന്‍ ഹോട്ടല്‍ ഇലക്ട്രീഷ്യന്റെയും കൂടി പോരാട്ടമായി വിശേഷിപ്പിക്കാം.
കോച്ചിങ് അവതാരത്തിലേക്ക് മാറും മുന്‍പാണ് ഇരുവരും ഈ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നത്. ഫ്രഞ്ച് ക്ലബായ കാന്‍സില്‍ 15-ാം വയസ്സില്‍ ട്രയല്‍സിന് എത്തിയ വ്യക്തിയാണ് റെനാര്‍ഡ്. എന്നാല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തനിക്ക് പറ്റിയ പണിയല്ലെ കരുതി ഇദ്ദേഹം ഒരു ശരാശരി മൂന്നാംകിട താരമായി അവസാനിച്ചു. ഇതിന് ശേഷമാണ് റെനാര്‍ഡ് സ്വന്തമായി ക്ലീനിംഗ് ബിസിനസ്സ് ആരംഭിച്ചത്. മാലിന്യ ശേഖരണം ഉള്‍പ്പെടെയുള്ള പണികള്‍ രാത്രി ചെയ്തു. 'പുലര്‍ച്ചെ മൂന്ന് മണിക്ക് കെട്ടിടങ്ങള്‍ വൃത്തിയാക്കാന്‍ പോയിരുന്ന ആ കാലം ഞാന്‍ പലപ്പോഴും ഓര്‍മ്മിക്കാറുണ്ട്. കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അത് സഹായിക്കും', മൊറോക്കോ കോച്ച് വ്യക്തമാക്കി.
ഫുട്‌ബോളിനെ പൂര്‍ണ്ണമായി ഉപേക്ഷിക്കാതെ ചെറിയ ടീമുകളെ പരിശീലിപ്പിച്ച് നടക്കവെയാണ് കോച്ച് ക്ലോഡ് ലെ റോയ് റെനാന്‍ഡിനെ ശ്രദ്ധിക്കുന്നത്. അസിസ്റ്റന്റായി തുടങ്ങിയ ശേഷം അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്ന സാന്റോസിന്റെ ജീവിതം മാറ്റിമറിച്ചത് ജോലി തന്നെയാണ്. ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമ ഒരു രണ്ടാം നിര ക്ലബിന്റെ പ്രസിഡന്റായിരുന്നു. ഇദ്ദേഹം ടീമിനെ ഇടയ്ക്ക് പരിശീലിപ്പിക്കാനായി സാന്റോസിനെ ക്ഷണിക്കും. ആറ് വര്‍ഷത്തിന് ശേഷം ടീമിനെ ഒന്നാം ഡിവിഷനില്‍ എത്തിച്ച ശേഷമാണ് സാന്റോസ് മടങ്ങിയത്.
പിന്നീട് മൂന്ന് പ്രമുഖ പോര്‍ച്ചുഗല്‍ ക്ലബുകളുടെ പരിശീലകനായ ശേഷം കഴിഞ്ഞ ലോകകപ്പില്‍ ഗ്രീസിന്റെ പരിശീലകനായി. പോര്‍ച്ചുഗലിനെ 2016 യൂറോ കിരീടത്തിലേക്ക് നയിച്ചതോടെയാണ് ഇദ്ദേഹം ലോകപ്രശസ്തനാകുന്നത്. ലോകകപ്പില്‍ ഓരോ രാജ്യങ്ങളുടെയും കുപ്പായം അണിഞ്ഞ് ഇറങ്ങുന്ന താരങ്ങളില്‍ പലര്‍ക്കും ഇത്തരം കഥകള്‍ പിന്നിലുണ്ടാകും.