മോസ്‌കോ: റഷ്യ ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം ദിവസം ഗ്രൂപ്പ് എ യിലെ ഒരു മത്സരത്തില്‍ ഉറുഗ്വെ ഈജിപ്തുമായി ഏറ്റുമുട്ടും. ലാറ്റിനമേരിക്കന്‍ ശക്തിയും ആഫ്രിക്കന്‍ കരുത്തരും ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്ക് അന്തിമ വിജയമെന്നത് പ്രവചനാതീതമാകും. ഇരുടീമുകള്‍ക്കും തുല്യസാധ്യതയാണ് വിലയിരുത്തപ്പെടുന്നത്. ആദ്യ മത്സരത്തില്‍തന്നെ ജയിച്ച് ഗ്രൂപ്പില്‍നിന്നും മുന്നേറാകും ടീമുകളുടെ ശ്രമം.
1930ലെ ആദ്യ ലോകകപ്പ് തന്നെ ജയിച്ച ടീമാണ് ഉറുഗ്വ. നിലവില്‍ ശരാശരി പ്രകനമാണെങ്കിലും സെമിഫൈനല്‍വരെ മുന്നേറാനുള്ള കരുത്ത് ടീമിനുണ്ട്. ഓസ്‌കര്‍ ടബേരസിന്റെ പരിശീലനത്തിലിറങ്ങുന്ന ടീമിന് ലൂയിസ് സുവാരസ്, എഡിസണ്‍ കവാനി തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ട്. കഴിഞ്ഞ ആറു മത്സരങ്ങളില്‍ ഒരു തോല്‍വി മാത്രമാണ് ഉറുഗ്വെ നേടിട്ടത്. ഗ്രൂപ്പില്‍നിന്നും ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകും മുന്‍ ചാമ്പ്യന്മാരുടെ ശ്രമം.
സൂപ്പര്‍താരം മുഹമ്മദ് സലയുടെ ടീമാണ് ഈജിപ്ത് എന്നതുകൊണ്ടുതന്നെ ലോകകപ്പില്‍ ടീം മിന്നുന്ന പ്രകടനമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സല പരിക്കിന്റെ പിടിയിലായതോടെ ഹെക്ടര്‍ കൂപ്പറുടെ ടീമിന് ഏതുവരെ മുന്നേറാന്‍ കഴിയുമെന്നതില്‍ ആശങ്കയുണ്ട്. പ്രതിരോധമാണ് ടീമിന്റെ കരുത്ത്. റഷ്യ, സൗദി അറേബ്യ എന്നിവരും അടങ്ങുന്ന ഗ്രൂപ്പില്‍നിന്നും പ്രീക്വാര്‍ട്ടറിലേക്ക് സാധ്യത തേടിയാകും ഈജിപ്ത് ഇറങ്ങുക.
ഈജിപ്തിന്റെ പ്രതിരോധവും ഉറുഗ്വയുടെ ആക്രമണവുമാകും കളിയുടെ സവിശേഷത. സലയ്ക്കു പകരം റമദാന്‍ സോഭി ടീമില്‍ ഇടം പിടിക്കും. പ്ലേമേക്കര്‍ അബ്ദുള്ള അല്‍ സെയ്ദ്, മുഹമ്മദ് എലാനെ തുടങ്ങിയവര്‍ ഈജിപ്തിന് കരുത്താകും. സുവാരസും, കവാനിയും ആക്രമണം നയിക്കുന്ന ഉറുഗ്വെയ്ക്ക് ക്യാപ്റ്റന്‍ ഗോഡിന്‍ പിന്തുണ നല്‍കും. നേരത്തെ ഇരു ടീമുകളും ഒരുതവണയാണ് ഏറ്റുമുട്ടിയത്. അന്ന് 2-0 എന്ന നിലയില്‍ വിജയം ഈജിപ്തിനൊപ്പമായിരുന്നു. സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ 3-1ന് ഉറുഗ്വെ ജയിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം.