മോസ്‌കോ: റഷ്യ ലോകകപ്പില്‍ ചാമ്പ്യന്മാരാകാനുള്ള ബ്രസീലിന്റെ സാധ്യത വര്‍ധിക്കുന്നു. ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ മടങ്ങിയതും മറ്റേതു ടീമിനേക്കാള്‍ മികച്ചുനില്‍ക്കുന്ന പ്രകടനം കാഴ്ചവെച്ചതുമാണ് ബ്രസീലിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്. ജര്‍മനിയും ബ്രസീലുമായിരുന്നു ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പേ സാധ്യതാ പട്ടികയില്‍ മുമ്പിലുണ്ടായിരുന്നത്.
അവസാന പതിനാറിലെ കരുത്തരായാണ് ബ്രസീലിനെ വിശേഷിപ്പിക്കുന്നത്. സെര്‍ബിയയ്‌ക്കെതിരെ ഫുട്‌ബോള്‍ പെരുമയ്‌ക്കൊത്ത പ്രകടനമാണ് ടീം പുറത്തെടുത്തതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പന്തടക്കത്തിലും കളി നിയന്ത്രണത്തിലും തന്ത്രങ്ങള്‍ മെനയുന്നതിലും കളിക്കളത്തില്‍ അവ പ്രാവര്‍ത്തികമാക്കുന്നതിലും ബ്രസീല്‍ മികച്ചുനിന്നു.
കരുത്തുറ്റ ആക്രമണവും അതിനൊത്ത പ്രതിരോധവും കാനറികളെ വേറിട്ടുനിര്‍ത്തുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് ഗോളടിച്ചപ്പോള്‍ ഒന്നു മാത്രമാണ് വഴങ്ങിയത്. ഏതെങ്കിലും ഒരു താരത്തെ മുന്‍നിര്‍ത്തിയല്ല ബ്രസീല്‍ കളിക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. അതുകൊണ്ടുതന്നെ, നെയ്മറെ പോലെ ഒരു താരത്തെ മാത്രം തടഞ്ഞുനിര്‍ത്തി എതിരാളികള്‍ക്ക് ബ്രസീലിനെ നേരിടുക ബുദ്ധിമുട്ടാകും.
ശക്തരെന്ന് കരുതപ്പെട്ട ജര്‍മനി നേരത്തെ പുറത്തായത് ബ്രസീലിന്റെ ആത്മവിശ്വാസമുയര്‍ത്തും. പ്രീക്വാര്‍ട്ടറിലെ മെക്‌സിക്കോയെ എളുപ്പത്തില്‍ ടീമിന് മറിടകടക്കാം. ക്വാര്‍ട്ടറില്‍ മിക്കവാറും ബെല്‍ജിയമായിരിക്കും. ബെല്‍ജിയം ശക്തരായ എതിരാളികളാണെങ്കിലും അന്തിമവിജയം ബ്രസീലിനൊപ്പമായിരിക്കുമെന്നാണ് വിലയിരുത്തല്‍. സെമിയില്‍ ബെല്‍ജയത്തേക്കാള്‍ എളുപ്പമുള്ള ഫ്രാന്‍സോ അര്‍ജന്റീനയോ യുറഗ്വയോ എത്തിയേക്കാം. ഫൈനലിലാകട്ടെ സ്‌പെയിനോ ഇംഗ്ലണ്ടോ ബ്രസീലിന് മുന്നിലെത്തും. മുന്നോട്ടുള്ള കളിയില്‍ അബദ്ധം വരുത്താതിരുന്നാല്‍, നിലവിലെ ഫോമില്‍ കളി തുടരാനായാല്‍ റഷ്യയില്‍ നിന്നും ചാമ്പ്യന്മാരായി മടങ്ങാനുള്ള സുവര്‍ണാവസരമാണ് ബ്രസീന് മുന്നിലുള്ളത്.