For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍ ബംഗ്ലാദേശ് തന്നെ, ഉറപ്പിക്കാം!- ആദ്യമായി കിവികളും തോറ്റു

ഏഴു വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം

1

ധാക്ക: ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ കറുത്ത കുതിരകള്‍ തങ്ങള്‍ തന്നെയാവുമെന്ന് വീണ്ടും അടിവരയിടുകയാണ് ബംഗ്ലാദേശ്. ടി20 പരമ്പരയില്‍ ഓസ്‌ട്രേലിയയെ തരിപ്പണമാക്കിയ ബംഗ്ലാ കടുവകള്‍ ഇപ്പോള്‍ മറ്റൊരു വമ്പന്‍മാരായ ന്യൂസിലാന്‍ഡിനെയും ഞെട്ടിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ ഇതാദ്യമായാണ് കിവികളെ ബംഗ്ലാദേശ് തോല്‍പ്പിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. ഇതിനു മുമ്പ് ഏറ്റുമുട്ടിയ 10 കളികളിലും ബംഗ്ലാദേശിനെ ന്യൂസിലാന്‍ഡ് തോല്‍പ്പിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ കളിയില്‍ ഏഴു വിക്കറ്റിനായിരുന്നു ന്യൂസിലാന്‍ഡിനെ ബംഗ്ലാ ടീം ഞെട്ടിച്ചത്.

കുറഞ്ഞ സ്‌കോര്‍ പിറന്ന കളിയില്‍ ബൗളിങ് മികവിലായിരുന്നു ബംഗ്ലാദേശിന്റെ ആധികാരിക വിജയം. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നായകനും വിക്കറ്റ് കീപ്പറുമായ ടോം ലാതമിന്റെ തീരുമാനം അമ്പെ പാളി. 16.5 ഓവറില്‍ വെറും 60 റണ്‍സിന് കിവികള്‍ കൂടാരംകയറുകയായിരുന്നു. രണ്ടു പേര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. 18 റണ്‍സ് വീതമെടുത്ത ലാതവും ഹെന്റി നിക്കോള്‍സുമാണ് ടോപ്‌സ്‌കോറര്‍മാര്‍. ഒരൊറ്റ സിക്‌സര്‍ പോലും കിവികളുടെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു.

2

25 ബോളില്‍ ഒരു ബൗണ്ടറിയോടെയാണ് ലാതം 18 റണ്‍സ് നേടിയതെങ്കില്‍ 24 ബോളില്‍ ഒരു ബൗണ്ടറിയോടെ തന്നെയാണ് നിക്കോള്‍സും 18 റണ്‍സെടുത്തത്. ടോം ബ്ലണ്ടല്‍ (2), രചിന്‍ രവീന്ദ്ര (0), വില്‍ യങ് (5), കോളിന്‍ ഡിഗ്രാന്‍ഡോം (1), കോള്‍ മക്കോന്‍ചി (0), ഡഗ് ബ്രെസ്‌വെല്‍ (5), അജാസ് പട്ടേല്‍ (3), ബ്ലെയര്‍ ടിക്‌നര്‍ (3*), ജേക്കബ് ഡഫി (3) എന്നിങ്ങനെയായിരുന്നു ടീമിലെ മറ്റുള്ളവരുടെ ബാറ്റിങ് പ്രകടനം. മൂന്നു വിക്കറ്റുമായി പേസര്‍ മുസ്തഫിസുര്‍ റഹ്മാനാണ് ബംഗ്ലാ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. 2.5 ഓവറില്‍ 13 റണ്‍സിനായിരുന്നു താരം മൂന്നു പേരെ പുറത്താക്കിയത്. നസും അഹമ്മദ്, ഷാക്വിബുല്‍ ഹസന്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ മെഹ്ദി ഹസനു ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിങില്‍ ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരു റണ്ണിന് ആദ്യ വിക്കറ്റും ഏഴു റണ്ണിന് രണ്ടു വിക്കറ്റുകളും അവര്‍ക്കു നഷ്ടമായിരുന്നു. എന്നാല്‍ ബൗളിങിനൊപ്പം 25 റണ്‍സോടെ ഷാക്വിബ് ബാറ്റിങിലും തിളങ്ങിയതോടെ 15 ഓവറില്‍ മൂന്നു വിക്കറ്റിന് അവര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. 33 ബോളില്‍ രണ്ടു ബൗണ്ടറികളോടെയാണ് ഷാക്വിബ് 25 റണ്‍സെടുത്തത്. ടീം സ്‌കോര്‍ 37ല്‍ വച്ച് ഷാക്വിബ് മടങ്ങിയെങ്കിലും മുഷ്ഫിഖുര്‍ റഹീം (16*), ക്യാപ്റ്റന്‍ മഹമ്മുദുള്ള (14*) എന്നിവര്‍ ചേര്‍ന്ന് ടീമിന്റെ വിജയം പൂര്‍ത്തിയാക്കി. ഷാക്വിബാണ് മാന്‍ ഓഫ് ദി മാച്ച്.

യോഗ്യതാ റൗണ്ട് കളിക്കണം

മിന്നുന്ന ഫോം തുടരുകയാണെങ്കിലും ബംഗ്ലാദേശ് ഇനിയും ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലേക്കു യോഗ്യത പോലും നേടിയിട്ടില്ലന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. യോഗ്യതാ റൗണ്ട് കളിച്ചാല്‍ മാത്രമേ ടൂര്‍ണമെന്റിന്റെ പ്രധാന ഘട്ടത്തിലേക്കു അവര്‍ക്കു യോഗ്യത ലഭിക്കുകയുള്ളൂ. എട്ടു ടീമുകകളാണ് യോഗ്യതാ റൗണ്ടില്‍ കളിക്കുക. നാലു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായാണ് വേര്‍തിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിലാണ് ബംഗ്ലാദേശ്. ടൂര്‍ണമെന്റിന്റെ ആതിഥേയരിലൊരാളായ ഒമാന്‍, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യൂ ഗ്വിനി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. നിലവിലെ ഫോമില്‍ എല്ലാ മല്‍സരങ്ങളും ജയിച്ച് ബംഗ്ലാദേശ് ഒന്നാംസ്ഥാനക്കാരായി തന്നെ സൂപ്പര്‍ 12ലേക്കു യോഗ്യത നേടുമെന്നതില്‍ സംശയമില്ല.

3

അങ്ങനെയെങ്കില്‍ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടിലായിരിക്കും അവരുടെ സ്ഥാനം. ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റുള്ളവര്‍. ഇവരോടൊപ്പം യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരും കൂടി ഗ്രൂപ്പ് രണ്ടിലേക്കു വരും. എന്നാല്‍ ലോകകപ്പിലെ മരണഗ്രൂപ്പായി (സൂപ്പര്‍ 12) ചൂണ്ടിക്കാണിക്കപ്പെടുന്നത് ഗ്രൂപ്പ് ഒന്നാണ്. നിലവിലെ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇവര്‍ക്കൊപ്പം യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാരും ബിയിലെ രണ്ടാംസ്ഥാനക്കാരും കൂടി ഗ്രൂപ്പിന്റെ ഭാഗമാവും.

Story first published: Wednesday, September 1, 2021, 21:40 [IST]
Other articles published on Sep 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+