Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അശ്വിന്‍ ബൗള്‍ ചെയ്തത് താന്‍ ആഗ്രഹിച്ചതു പോലെ! എങ്ങനെ സാധിച്ചെടുത്തു? അഫ്രീഡി പറയുന്നു

1

ഇന്ത്യയുമായി ബന്ധപ്പെടുത്തിയുള്ള പാകിസ്താന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ അഭിപ്രായപ്രകടനങ്ങള്‍ തുടരുകയാണ്. ക്രിക്കറ്റാവട്ടെ, രാഷ്ട്രീയമാവട്ടെ അഫ്രീഡിയുടെ വാക്കുകളെല്ലാം ഇന്ത്യയെക്കുറിച്ചാവും. ഇപ്പോഴിതാ വീണ്ടും ഇതാവര്‍ത്തിച്ചിരിക്കുന്നു. 2014ലെ ഏഷ്യാ കപ്പില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തെക്കുറിച്ചാണ് അഫ്രീഡി മനസ്സ് തുറന്നത്. പാകിസ്താനി ക്രിക്കറ്റ് അവതാരക സെയ്‌നാബ് അബ്ബാസുമായി ലൈവില്‍ വന്നപ്പോഴായിരുന്നു അദ്ദേഹം ഓര്‍മകള്‍ പങ്കുവച്ചത്.

അന്നു നടന്ന ആവേശകരമായ മല്‍സരത്തില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. നിര്‍ണായകമായ അവസാന ഓവറില്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെതിരേ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തിയാണ് അഫ്രീഡി പാകിസ്താന് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. അപകടകാരിയായ അശ്വിനെ താന്‍ എങ്ങനെയാണ് മറികടന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അഫ്രീഡി.

നയിച്ചത് കോലി

സ്ഥിരം നായകന്‍ എംഎസ് ധോണിക്കു പകരം വിരാട് കോലിയായിരുന്നു മല്‍സരത്തില്‍ ഇന്ത്യയെ നയിച്ചത്. പരിക്കു കാരണമാണ് ധോണിക്കു പുറത്തിരിക്കേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 245 റണ്‍സെടുത്തു. പാകിസ്താന്‍ ഈ സ്‌കോര്‍ അനായാസം മറികടക്കുമെന്ന് ഒരുഘട്ടത്തില്‍ തോന്നിച്ചെങ്കിലും മികച്ച ബൗളിങിലൂടെ ഇന്ത്യ മല്‍സരതതിലേക്കു തിരിച്ചുവന്നു. സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. മൂന്നു വിക്കറ്റെടുത്ത അദ്ദേഹം മല്‍സരം അവസാന ഓവറിലേക്കു നീട്ടുകയും ചെയ്തു.

അവസാന രണ്ടോവറില്‍ 13 റണ്‍സ്

അവസാനത്തെ രണ്ടോവറില്‍ 13 റണ്‍സായിരുന്നു പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ാം ഓവര്‍ ബൗള്‍ ചെയ്തത് ഭുവനേശ്വര്‍ കുമാറായിരുന്നു. ഗംഭീര ബൗളിങായിരുന്നു ഭുവി കാഴ്ചവച്ചത്. മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത അദ്ദേഹം രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു.
ഇതോടെ അവസാന ഓവറില്‍ പാകിസ്താന് വേണ്ടത് 10 റണ്‍സ്. അശ്വിനെയാണ് കോലി പന്തേല്‍പ്പിച്ചത്. അഫ്രീഡിയും സഈദ് അജ്മലുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍തന്നെ അജ്മലിനെ അശ്വിന്‍ പുറത്താക്കി. ഇതോടെ കളി കൂടുതല്‍ ആവേശകരമായി മാറി.

സിംഗിളെടുക്കാന്‍ പറഞ്ഞു

അവസാന ഓവര്‍ കളിക്കുന്നതിന് മുമ്പ് അജ്മലിനോട് പറഞ്ഞത് എങ്ങനെയെങ്കിലും പന്ത് ബാറ്റില്‍ കൊള്ളിച്ച് സിംഗിളെുത്ത് തനിക്ക് സ്‌ട്രൈക്ക് കൈമാറണമെന്നായിരുന്നുവെന്ന് അഫ്രീഡി പറയുന്നു. സ്വീപ്പ് ഷോട്ട് കൡക്കരുതെന്ന് അജ്മലിനോട് പറഞ്ഞിരുന്നു. പക്ഷെ അതുതന്നെ കളിച്ച് അജ്മല്‍ ഔട്ടായി. അശ്വിന്‍ മികച്ച ബൗളിങായിരുന്നു കാഴ്ചവച്ചു കൊണ്ടിരുന്നത്.
തുടര്‍ന്നു ക്രീസിലെത്തിയ ജുനൈദ് ഖാനും ഇതേ കാര്യം തന്നെയായിരുന്നു നിര്‍ദേശിച്ചത്. ജുനൈദ് സിംഗിള്‍ നേടുകയും സ്‌ട്രൈക്ക് തനിക്കു കൈമാറുകയും ചെയ്തയായി അഫ്രീഡി വിശദമാക്കി.

അശ്വിനെ കബളിപ്പിച്ചു

അവസാനത്തെ നാലു പന്തില്‍ ഒമ്പത് റണ്‍സാണ് പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അശ്വിനെതിരേ തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ പറത്തി അഫ്രീഡി പാകിസ്താന് നാടകീയ വിജയം സമ്മാനിക്കുകയും ചെയ്തു. താന്‍ ആഗ്രഹിച്ചതു പോലെ അശ്വിനെ ബൗള്‍ ചെയ്യിക്കാന്‍ സാധിച്ചതാണ് വിജയത്തിനു കാരണമെന്ന് അഫ്രീഡി വെളിപ്പെടുത്തി.
അശ്വിന്‍ ബൗള്‍ ചെയ്യുമ്പോള്‍ താന്‍ നോക്കിയത് ലെഗ് സൈഡിലേക്കാണ്. ലെഗ് സൈഡിലേക്ക് ആയിരിക്കും താന്‍ ഷോട്ട് കളിക്കുകയെന്ന് അശ്വിനെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. അശ്വിനെക്കൊണ്ട് ഓഫ്‌സ്പിന്‍ ചെയ്യിക്കാതിരിക്കുകയായിരുന്നു ലക്ഷ്യം. അശ്വിന്‍ അതു തന്നെ ചെയ്തു. ലെഗ് സ്പിന്നാണ് അദ്ദേഹം പരീക്ഷിച്ചത്. എക്‌സ്ട്രാ കവറിനു മുകളിലൂടെ ഇത് സിക്‌സറിലേക്കു പായിക്കാന്‍ തനിക്കു കഴിഞ്ഞു. അടുത്ത പന്ത് കുറച്ച് കടുപ്പമേറിയതായിരുന്നു. പന്ത് ബാറ്റിന്റെ മധ്യത്തില്‍ കിട്ടില്ല. ബൗണ്ടറി നേടണോ വേണ്ടയോ എന്ന രണ്ടു മനസ്സിലായിരുന്നു താന്‍. ഒടുവില്‍ ഷോട്ട് കളിക്കുകയും ഇത് സിക്‌സറാവുകയും ചെയ്തു. അപ്പോഴാണ് ആശ്വാസമായതെന്നും അഫ്രീഡി വ്യക്തമാക്കി. അന്നു ഫൈനല്‍ വരെ മുന്നേറിയ പാകിസ്താന്‍ കലാശക്കളിയില്‍ ശ്രീലങ്കയോടു തോല്‍ക്കുകയായിരുന്നു.

Story first published: Friday, July 10, 2020, 12:45 [IST]
Other articles published on Jul 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+