ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കരുത്തരായ മുംബൈ ഇന്ത്യൻസിന്റെ അപ്രതീക്ഷിത തകർച്ചയിൽ അത്ഭുതം പ്രകടിപ്പിച്ച് ആർ. അശ്വിൻ. അഞ്ച് മത്സരങ്ങൾ കഴിഞ്ഞിട്ടും മുംബൈക്ക് പഴയ വീര്യം വീണ്ടെടുക്കാൻ കഴിയാത്തത് ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ആശങ്കയിലാക്കുന്നുണ്ട്. തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തിലൂടെയാണ്' (Ash Ki Baat) അശ്വിൻ മുംബൈയുടെ നിലവിലെ അവസ്ഥയെ കീറിമുറിച്ചത്.
IPL 2026: ബുംറയുടെ കൈകൾ കെട്ടിയിട്ട് ഹാർദിക്കിന്റെ കളി! ഗ്രൗണ്ടിൽ പോര്... മുംബൈ തകർച്ചയിലോ?
"ആത്മവിശ്വാസമില്ലാത്ത മുംബൈ"
മുംബൈ ഇന്ത്യൻസിനെതിരെ ഒരുപാട് കാലം ക്രിക്കറ്റ് കളിച്ചിട്ടുള്ള തനിക്ക് അവരെ ഒരിക്കലും എഴുതിത്തള്ളാൻ കഴിയുമായിരുന്നില്ല എന്ന് അശ്വിൻ പറയുന്നു. "അഞ്ച് മത്സരങ്ങളായി ഞാൻ മുംബൈയെ നിരീക്ഷിക്കുന്നു. അവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്നാൽ കഴിഞ്ഞ മത്സരത്തിന് ശേഷം അവരുടെ ബോഡി ലാംഗ്വേജ് കണ്ടിട്ട് എനിക്ക് ഒട്ടും പ്രതീക്ഷ തോന്നുന്നില്ല. നിലവിലെ പ്രതിസന്ധിക്ക് എന്ത് പരിഹാരമാണ് അവരുടെ പക്കലുള്ളതെന്ന് അറിയില്ല," അശ്വിൻ പറഞ്ഞു.

ടീമിലെ വിള്ളലുകളും എക്സ്-ഫാക്ടറിന്റെ അഭാവവും
കടലാസിൽ ഏറ്റവും കരുത്തരായ ടീം മുംബൈയുടേതാണെങ്കിലും കളിക്കളത്തിൽ അത് പ്രതിഫലിക്കുന്നില്ലെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. "ടീമിന് ഇപ്പോൾ വേണ്ടത് ഒരു ഫ്രഷ്‌നസ്സാണ്. മത്സരം ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കഴിയുന്ന ഒരു 'എക്സ്-ഫാക്ടർ' ഇന്നിംഗ്‌സോ ബൗളിംഗ് പ്രകടനമോ ആരിൽ നിന്നും ഉണ്ടാകുന്നില്ല. ആരാണ് അത് നൽകുക എന്ന് ഇപ്പോൾ കാണാൻ കഴിയുന്നില്ല," അദ്ദേഹം വ്യക്തമാക്കി.
വിൽ ജാക്സിൽ പ്രതീക്ഷ!
മുംബൈ ഇന്ത്യൻസ് ഈ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചുവരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു. ഇംഗ്ലീഷ് താരം വിൽ ജാക്സ് ടീമിലെത്തുന്നതോടെ ടീമിന്റെ ഭാഗ്യം മാറുമെന്നാണ് അശ്വിന്റെ പ്രതീക്ഷ. "വിൽ ജാക്സ് ചേരുന്നതോടെ എന്തെങ്കിലും മാറ്റം സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. അങ്ങനെ സംഭവിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം," അശ്വിൻ പറഞ്ഞു.
ശ്രേയസിന്റെ വണ്ടര്‍ ക്യാച്ച്, ഡഗൗട്ടില്‍ രോഹിത് ചെയ്തതിങ്ങനെ!! സൂര്യയുടെ മുഖത്ത് ഒറ്റ ഭാവം; വീഡിയോ
എന്താണ് മുംബൈയ്ക്ക് സംഭവിക്കുന്നത്?
പോസ്റ്റ് മാച്ച് സെറിമണിയിൽ ഈ തോൽവി ഞങ്ങളെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നും ഹാർദിക് പറഞ്ഞിരുന്നു. മാത്രമല്ല, ഇനി മുന്നോട്ട് പോകുമ്പോൾ ടീമിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം അടിവരയിട്ടു. സൂര്യകുമാർ യാദവ്, റിക്കൽട്ടൺ, തിലക് വർമ്മ, ജസ്പ്രിത് ബുംറ, നായകൻ ഹാർദിക് പാണ്ഡ്യ എന്നീ പ്രധാന താരങ്ങൾ ഫോമിലേക്ക് എത്താത്തതാണ് മുംബൈയുടെ പ്രധാന പ്രശ്നം. പേപ്പറിൽ ഏറ്റവും മികച്ച ടീമായിരുന്നിട്ടും കളിക്കളത്തിലേക്ക് വരുമ്പോൾ ഏറ്റവും ദുർബലരാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും വലിയ തോതിൽ ഉയരുന്നുണ്ട്. രണ്ട് ലോകകപ്പ് ജേതാക്കളായ ക്യാപ്റ്റന്മാരും നാല് ലോകകപ്പ് വിന്നിങ് ടീം മെംബേഴ്സുമുള്ള ഈ ടിമിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണോ എന്ന ചോദ്യങ്ങളും ശക്തമാണ്.
പഞ്ചാബിനെതിരെ വാലുമടക്കി മുംബൈ
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് പഞ്ചാബ് കിങ്സ് തകർത്തു. മുംബൈ ഉയർത്തിയ 196 എന്ന വിജയലക്ഷ്യം വെറും 16.3 ഓവറിൽ മറികടന്നു. മുംബൈയ്ക്കായി സീസണിലെ ആദ്യ മത്സരം കളിക്കുന്ന ക്വിന്റൻ ഡിക്കോക്ക് പുറത്താകാതെ 112 റൺസ് നേടി ടീം ടോട്ടൽ 195 എന്നതിലേക്ക് എത്തിച്ചു. നമൻ ധിർ മികച്ച പ്രകടനം കാഴ്ചവെച്ച് അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. പഞ്ചാബിനായി അർഷദീപ് സിങ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
എന്നാൽ, അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് പഞ്ചാബ് ബാറ്റർമാർ അഴിഞ്ഞാടി. വെറും 39 പന്തുകളിൽ നിന്നും 80 റൺസ് നേടി പ്രഭ്സിമ്രൻ സിങ് പഞ്ചാബിന്റെ വിജയം ആധികാരികമാക്കി. കൂടെ, നായകൻ ശ്രേയസ് അയ്യരുടെ 66 റൺസ് കൂടിയായപ്പോൾ പഞ്ചാബ് ചേസ് പൂർത്തിയായി. മുംബൈയ്ക്കായി അള്ളാ ഗസൻഫർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.