ഐപിഎൽ 2026-ൽ വീണ്ടും വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മുംബൈ ഇന്ത്യൻസ്. നായകൻ ഹാർദിക് പാണ്ഡ്യയും ലോകോത്തര പേസർ ജസ്പ്രീത് ബുംറയും തമ്മിൽ മൈതാനത്ത് നടന്ന രൂക്ഷമായ വാഗ്വാദമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബുംറ പന്തെറിയുമ്പോൾ ഫീൽഡ് പ്ലേസ്‌മെന്റിനെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസമാണ് ഇരുവരും തമ്മിലുള്ള പരസ്യമായ തർക്കത്തിലേക്ക് നയിച്ചത്.
ശ്രേയസിന്റെ വണ്ടര്‍ ക്യാച്ച്, ഡഗൗട്ടില്‍ രോഹിത് ചെയ്തതിങ്ങനെ!! സൂര്യയുടെ മുഖത്ത് ഒറ്റ ഭാവം; വീഡിയോ
ബുംറയുടെ പ്ലാനിനെ തള്ളി ഹാർദിക്!
മത്സരത്തിനിടയിൽ ബുംറ പന്തെറിയാൻ തയ്യാറെടുക്കുമ്പോൾ, താരത്തിന്റെ താല്പര്യങ്ങൾ പരിഗണിക്കാതെ ഹാർദിക് സ്വന്തം ഇഷ്ടപ്രകാരം ഫീൽഡർമാരെ വിന്യസിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തന്റെ പ്ലാനുകൾക്ക് അനുസരിച്ചുള്ള ഫീൽഡ് അല്ല നായകൻ ഒരുക്കുന്നത് എന്ന് മനസ്സിലാക്കിയ ബുംറ, മൈതാനത്ത് വെച്ച് തന്നെ ഹാർദിക്കുമായി തർക്കത്തിൽ ഏർപ്പെട്ടു. എന്നാൽ ബുംറയുടെ നിർദ്ദേശങ്ങൾ വകവെക്കാതെ ഹാർദിക് തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.

നിരാശനായി ബുംറ; ആരാധകർക്ക് രോഷം!
തർക്കത്തിനൊടുവിൽ നായകന്റെ വാശിക്ക് മുന്നിൽ ബുംറയ്ക്ക് കീഴടങ്ങേണ്ടി വന്നു. ഹാർദിക് പറഞ്ഞതുപോലെ ഫീൽഡർമാരെ നിർത്തി പന്തെറിഞ്ഞ ബുംറയുടെ മുഖത്ത് വലിയ നിരാശ പ്രകടമായിരുന്നു. "ഞങ്ങൾക്കറിയാവുന്ന മുംബൈ ഇന്ത്യൻസ് ഇങ്ങനെയല്ല" എന്നാണ് ഈ ദൃശ്യങ്ങൾ കണ്ട് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. രോഹിത് ശർമ്മയുടെ കീഴിൽ ഒറ്റക്കെട്ടായി നീങ്ങിയിരുന്ന മുംബൈ ടീമിൽ ഇപ്പോൾ വിള്ളലുകൾ വീണിരിക്കുകയാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
സീനിയർ താരങ്ങളെയും അവരുടെ അനുഭവസമ്പത്തിനെയും മാനിക്കാതെ ഹാർദിക് മുന്നോട്ട് പോകുന്നത് ടീമിന് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് വിദഗ്ധർ. ഗ്രീനിനെക്കുറിച്ചുള്ള സെവാഗിന്റെ വിമർശനത്തിന് പിന്നാലെ മുംബൈയിലെ ഈ ഈഗോ പോര് കൂടി വന്നതോടെ ടീം വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. മാത്രമല്ല, തുടർച്ചയായി നാല് പരാജയങ്ങൾ ഏറ്റുവാങ്ങിയ മുംബൈ പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ്. ഇതോടെ, നായകൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരായ വിമർശനങ്ങളും ശക്തമാവുകയാണ്.
മുംബൈ 4ന് 33ലേക്ക് വീണേനെ!! ധിര്‍ 10നും ഡികോക്ക് 15നും ഔട്ട്; രക്ഷിച്ചത് പഞ്ചാബ്; അറിയാം
എന്താണ് മുംബൈയ്ക്ക് സംഭവിക്കുന്നത്?
പോസ്റ്റ് മാച്ച് സെറിമണിയിൽ ഈ തോൽവി ഞങ്ങളെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാൻ പഠിപ്പിച്ചിട്ടുണ്ടെന്നും ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലെന്നും ഹാർദിക് പറഞ്ഞിരുന്നു. മാത്രമല്ല, ഇനി മുന്നോട്ട് പോകുമ്പോൾ ടീമിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം അടിവരയിട്ടു. സൂര്യകുമാർ യാദവ്, റിക്കൽട്ടൺ, തിലക് വർമ്മ, ജസ്പ്രിത് ബുംറ, നായകൻ ഹാർദിക് പാണ്ഡ്യ എന്നീ പ്രധാന താരങ്ങൾ ഫോമിലേക്ക് എത്താത്തതാണ് മുംബൈയുടെ പ്രധാന പ്രശ്നം. പേപ്പറിൽ ഏറ്റവും മികച്ച ടീമായിരുന്നിട്ടും കളിക്കളത്തിലേക്ക് വരുമ്പോൾ ഏറ്റവും ദുർബലരാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും വലിയ തോതിൽ ഉയരുന്നുണ്ട്. രണ്ട് ലോകകപ്പ് ജേതാക്കളായ ക്യാപ്റ്റന്മാരും നാല് ലോകകപ്പ് വിന്നിങ് ടീം മെംബേഴ്സുമുള്ള ഈ ടിമിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണോ എന്ന ചോദ്യങ്ങളും ശക്തമാണ്.
പഞ്ചാബിനെതിരെ വാലുമടക്കി മുംബൈ
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് പഞ്ചാബ് കിങ്സ് തകർത്തു. മുംബൈ ഉയർത്തിയ 196 എന്ന വിജയലക്ഷ്യം വെറും 16.3 ഓവറിൽ മറികടന്നു. മുംബൈയ്ക്കായി സീസണിലെ ആദ്യ മത്സരം കളിക്കുന്ന ക്വിന്റൻ ഡിക്കോക്ക് പുറത്താകാതെ 112 റൺസ് നേടി ടീം ടോട്ടൽ 195 എന്നതിലേക്ക് എത്തിച്ചു. നമൻ ധിർ മികച്ച പ്രകടനം കാഴ്ചവെച്ച് അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. പഞ്ചാബിനായി അർഷദീപ് സിങ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
എന്നാൽ, അതിനെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് പഞ്ചാബ് ബാറ്റർമാർ അഴിഞ്ഞാടി. വെറും 39 പന്തുകളിൽ നിന്നും 80 റൺസ് നേടി പ്രഭ്സിമ്രൻ സിങ് പഞ്ചാബിന്റെ വിജയം ആധികാരികമാക്കി. കൂടെ, നായകൻ ശ്രേയസ് അയ്യരുടെ 66 റൺസ് കൂടിയായപ്പോൾ പഞ്ചാബ് ചേസ് പൂർത്തിയായി. മുംബൈയ്ക്കായി അള്ളാ ഗസൻഫർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.