മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ ഡു ഓര്‍ ഡൈ മാച്ചില്‍ തുടക്കത്തില്‍ പതറിയ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട മുംബൈ 196 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിനു നല്‍കിയിരിക്കുന്നത്.
ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ 195 റണ്‍സാണ് മുംബൈ നേടിയത്. ഇതിനു അവരെ സഹായിച്ചതാവട്ടെ ക്വിന്റണ്‍ ഡികോക്കിന്റെ (112*) സെഞ്ച്വറിയും നമാന്‍ ധിറിന്റെ (50) ഫിഫ്റ്റിയുമാണ്.
രണ്ടു വിക്കറ്റിനു 12 റണ്‍സിലേക്കു വീണ മുംബൈയെ രക്ഷിച്ചത്. മൂന്നാം വിക്കറ്റില്‍ ഡികോക്ക്- ധിര്‍ സഖ്യത്തിന്റെ സെഞ്ച്വറി കൂട്ടുകെട്ടാണ്. 68 ബോളില്‍ ഇരുവരും വാരിക്കൂട്ടിയത് 122 റണ്‍സാണ്.

എന്നാല്‍ ഇത്ര ഗംഭീരമായ ഒരു കൂട്ടുകട്ടുണ്ടാക്കാന്‍ സഹായിച്ചത് പഞ്ചാബ് തന്നെയാണ്. അവരുടെ രണ്ടു വലിയ പിഴവുകള്‍ മുംബൈയെ രക്ഷിക്കുകയായിരുന്നു. അല്ലായിരുന്നെങ്കില്‍ മുംബൈ നാലു വിക്കറ്റിനു 33 റണ്‍സിലേക്കു കൂപ്പുകുത്തിയേനെ. ഈ അബദ്ധങ്ങള്‍ എന്തൊക്കെയാണെന്നറിയാം.
ആദ്യം ബാറ്റിങിനു ഇറങ്ങിയ ശേഷം ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല മുംബൈ ഇന്ത്യന്‍സിനു ലഭിച്ചത്. മൂന്നോവറിനുള്ളില്‍ തന്നെ റയാന്‍ റിക്കെല്‍റ്റണ്‍ (2), സൂര്യകുമാര്‍ യാദവ് (ഗോള്‍ഡന്‍ ഡെക്ക്) എന്നിവരെ അവര്‍ക്കു നഷ്ടമായി. അര്‍ഷ്ദീപ് സിങെറിഞ്ഞ മൂന്നാം ഓവറിലെ അടുത്തടുത്ത ബോളിലാണ് രണ്ടു പേരും ക്രീസ് വിട്ടത്. ഇതോടെ മുംബൈ രണ്ടിനു 12ലേക്കും വീണു.
ഇതോടെ അവര്‍ മോശം ഫോമിലുള്ള തിലക് വര്‍മയ്ക്കു പകരം നമാന്‍ ധിറിനെ നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തു. പവര്‍പ്ലേയില്‍ കിന്റണ്‍ ഡികോക്കും ധിറും റണ്ണെടുക്കാന്‍ നന്നായി ബുദ്ധിമുട്ടുന്നതു കണ്ടു. കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാവാതെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോവാനായിരുന്നു ഇരുവരുടെയും ശ്രമം.
അതിനിടെ മാര്‍ക്കോ യാന്‍സനെറിഞ്ഞ അഞ്ചാം ഓവറില്‍ ധിറിനെയും പുറത്താക്കി മുംബൈയെ കൂടുതല്‍ കുഴപ്പത്തിലാക്കാനുള്ള അവസരം പഞ്ചാബിനു ലഭിച്ചിരുന്നു. ഓവറിലെ രണ്ടാമത്തെ ബോള്‍ ഓഫ്സ്റ്റംപിന് പുറത്തായിരുന്നു. അതു സ്‌കൂപ്പ് ചെയ്യാനായിരുന്നു ധിറിന്റെ ശ്രമം. പക്ഷെ ടൈമിങ് പാടെ പാളി.
ബോള്‍ ഷോര്‍ട്ട് ഫൈന്‍ ലെഗ് ഫീല്‍ഡര്‍ യുസേന്ദ്ര ചഹലിന്റെ കൈകളിലേക്കാണ് നേരെ വന്നത്. ഒട്ടും പവറില്ലാത്ത വളരെ സിംപിള്‍ ക്യാച്ചായിരുന്നു അത്. ചഹല്‍ തന്റെ ക്യാച്ചെടുക്കുമെന്നുറപ്പിച്ച് ധിര്‍ നിരാശനായി മടങ്ങാനും ശ്രമിച്ചു. പക്ഷെ അവിശ്വസനീയമാം വിധത്തില്‍ ബോള്‍ ചഹലിന്റെ കൈകള്‍ക്കിടയിലൂടെ വഴുതി മാറി നിലത്തു വീഴുകയായിരുന്നു.
ഈ അവസരം ചഹല്‍ മുതലെടുത്തിരുന്നെങ്കില്‍ വെറും 10 റണ്‍സ് മാത്രമെടുത്ത് ധിര്‍ ക്രീസ് വിടുമായിരുന്നു. മുംബൈ മൂന്നിന് 26 റണ്‍സിലേക്കും തകരുമായിരുന്നു. ഈ സുവര്‍ണാവസരത്തിനു പിന്നാലെ തൊട്ടടുത്ത ഓവറില്‍ മറ്റൊരു വലിയ പിഴവ് കൂടി പഞ്ചാബിന്റെ ഭാഗത്തു നിന്നുണ്ടായി. ഇത്തവണ രക്ഷപ്പെട്ടത് സെഞ്ച്വറി വീരന്‍ ഡികോക്കുമാണ്.

വിജയ് കുമാര്‍ വൈശാഖാണ് ആറാം ഓവര്‍ എറിയാനെത്തിയത്. സ്‌ട്രൈക്ക് നേരിട്ടത് ധിറുമായിരുന്നു. മിഡ് ഓഫിലേക്കാണ് അദ്ദേഹം ഷോട്ട് കളിച്ചത്. നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള ഡികോക്കിനോടു സിംഗിളിനായി യെസും പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കും കുതിച്ചു.
എന്നാല്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ വളരെ വേഗത്തിലാണ് ബോളിലേക്കു ഓടിയെത്തിയത്. ഇതു കണ്ട ധിര്‍ സിംഗിള്‍ വേണ്ടന്നു ധിര്‍ വിൡച്ചുപറഞ്ഞെങ്കിലും ഡികോക്ക് പകുതിയോളം എത്തിയിരുന്നു.
തുടര്‍ന്ന് അദ്ദേഹം തിരികെ ഓടാന്‍ പോലും ശ്രമിക്കാതെ റണ്ണൗട്ടും ഉറപ്പിച്ചതായിരുന്നു. കാരണം അപ്പോഴേക്കും ശ്രേയസിന്റെ ത്രോ വിക്കറ്റ് ലക്ഷ്യമിട്ട് എത്തിയിരുന്നു. അധികം വേഗതയില്‍ എറിയാതെ വിക്കറ്റുകള്‍ ഉന്നമിടുകയാണ് അദ്ദേഹം ചെയ്തത്.
പക്ഷെ വളരെ മികച്ച ഫീല്‍ഡറായിട്ടും ശ്രേയസിന്റെ ആ ത്രോ വിക്കറ്റുകളില്‍ കൊള്ളാതെ കടന്നു പോയി. സ്റ്റംപില്‍ പതിച്ചാല്‍ ഡികോക്ക് ഉറപ്പായും ഔട്ടായേനെ. വെറും 15 റണ്‍സിന് അദ്ദേഹം പുറത്താവുകയും മുംബൈ നാലിന് 33 ലേക്കു കൂപ്പുകുത്തകയും ചെയ്യുമായിരുന്നു.