മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ത്രില്ലര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ 9 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 7 വിക്കറ്റിന് 192 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന്റെ തുടക്കം പിഴച്ചു. 14 റണ്‍സിനിടെ നാല് വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.
മധ്യനിര താരങ്ങളായ അഷുതോഷ് ശര്‍മയും (61) ശശാങ്ക് സിങ്ങും (41) നടത്തിയ പോരാട്ടമാണ് വിജയത്തിന് തൊട്ടടുത്തേക്ക് പഞ്ചാബിനെ എത്തിച്ചത്. അവസാന 22 പന്തില്‍ 28 റണ്‍സ് മാത്രമായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 14ന് 4 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് മുംബൈയെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ പഞ്ചാബിന് സാധിച്ചത്. എന്നാല്‍ അഷുതോഷ് ശര്‍മയെ ജെറാള്‍ഡ് കോയിറ്റ്‌സി പുറത്താക്കിയതാണ് മത്സരഫലം മാറ്റിയത്.
സ്ലോ ഷോര്‍ട്ട് ബോള്‍ കുരുക്കിലാണ് അഷുതോഷ് വീണത്. കോയിറ്റ്‌സിയാണ് അഷുതോഷിന്റെ വിക്കറ്റ് വീഴ്ത്തിയതെങ്കിലും നിര്‍ണ്ണായകമായത് ജസ്പ്രീത് ബുംറയുടെ തന്ത്രമാണ്. 17ാം ഓവര്‍ ബുംറയെ പന്തേല്‍പ്പിക്കുമ്പോള്‍ അദ്ദേഹം ശ്രമിച്ചത് സ്ലോ ബോളുകളിലൂടെ വിക്കറ്റ് നേടാനാണ്. എന്നാല്‍ ബുംറയെ ശ്രദ്ധയോടെ സിംഗിളുകളെടുത്ത് മാത്രമാണ് അഷുതോഷ് കളിച്ചത്. ബുംറയെ ബഹുമാനിച്ച് മറ്റുള്ളവരെ കടന്നാക്രമിക്കാനായിരുന്നു അഷുതോഷിന്റെ പദ്ധതി.
എന്നാല്‍ കോയിറ്റ്‌സി അഷുതോഷിനെ പുറത്താക്കിയത് പഞ്ചാബിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയായിരുന്നു. 17ാം ഓവര്‍ എറിഞ്ഞ ബുംറ 3 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതിന് ശേഷം പന്തെറിയാനെത്തിയ കോയിറ്റ്‌സിയോട് ബുംറയും ഹാര്‍ദിക്കും രോഹിത്തുമെല്ലാം സംസാരിച്ചിരുന്നു. അഷുതോഷ് ലെഗ് സൈഡിലാണ് കൂടുതല്‍ റണ്‍സും നേടുന്നത്. ഓഫ് സൈഡ് പന്തുകളെപ്പോലും ലെഗ് സൈഡിലേക്ക് പായിക്കാന്‍ താരത്തിന് സാധിക്കുന്നു.

അതുകൊണ്ടുതന്നെ വൈഡ് യോര്‍ക്കര്‍ എന്ന തന്ത്രമാണ് കോയിറ്റ്‌സി നിര്‍ദേശിച്ചത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഫീല്‍ഡൊരുക്കിയതും ഇതേ തന്ത്രത്തിലായിരുന്നു. എന്നാല്‍ ബുംറയാണ് നിര്‍ണ്ണായകമായ ഷോര്‍ട്ട് സ്ലോ ബോള്‍ എറിയാന്‍ നിര്‍ദേശിച്ചത്. അവസാന ഓവറില്‍ 3 റണ്‍സ് മാത്രമാണ് വന്നതെന്നതിനാല്‍ അഷുതോഷ് ആദ്യ പന്ത് തന്നെ ആക്രമിക്കാന്‍ സാധ്യത കൂടുതലാണെന്ന ബുംറയുടെ വിലയിരുത്തല്‍ തെറ്റിയില്ല. അഷുതോഷ് വമ്പന്‍ ഷോട്ടിനാണ് ശ്രമിച്ചത്.
എന്നാല്‍ പ്രതീക്ഷിച്ച വേഗം പന്തിനില്ലാതെ പോയതോടെ ടൈമിങ് പിഴച്ചു. ഇതോടെ മുഹമ്മദ് നബിയുടെ കൈയില്‍ അഷുതോഷിന്റെ ക്യാച്ച് ഭദ്രം. മുംബൈ മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തിയത് ഈ വിക്കറ്റിലൂടെയാണ്. അഷുതോഷ് നിന്നിരുന്നെങ്കില്‍ അനായാസം പഞ്ചാബ് ജയിക്കുമായിരുന്നു. ഇന്ത്യന്‍ പിച്ചിലെ ബുംറയുടെ അനുഭവസമ്പത്തില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട തന്ത്രം മുംബൈയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറുകയായിരുന്നു.
അത് ഫലപ്രദമായി നടപ്പിലാക്കിയ കോയിറ്റ്‌സിയും കൈയടി അര്‍ഹിക്കുന്നു. പൊതുവേ അതിവേഗത്തില്‍ പന്തെറിയുന്ന താരമാണ് കോയിറ്റ്‌സി. അതുകൊണ്ടുതന്നെ താരത്തിന്റെ ഓവര്‍ മുതലാക്കാനായിരുന്നു പേസിനെ ഇഷ്ടപ്പെടുന്ന അഷുതോഷ് പദ്ധതിയിട്ടത്. എന്നാല്‍ അഷുതോഷിന്റെ എല്ലാ കണക്കുകൂട്ടലുകളും സ്ലോ ബോള്‍ കെണിയില്‍ തെറ്റിപ്പോവുകയായിരുന്നു. മത്സരത്തിലൂടെനീളും ബുംറയുടെ ഉപദേശങ്ങളും പ്രകടനവും മുംബൈയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.
തന്റെ ആദ്യ ഓവറില്‍ത്തന്നെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി പഞ്ചാബിനെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ ബുംറക്കായി. ഇടം കൈയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ റില്ലി റൂസോയെ ബുംറ ക്ലീന്‍ബൗള്‍ഡ് ചെയ്തപ്പോള്‍ നായകന്‍ സാം കറെനെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈയിലുമെത്തിച്ചു. കറെന്റെ വിക്കറ്റ് നേടിയത് ബുംറയുടെ ഒരാളുടെ മിടുക്കിലാണ്. ലെഗ് സൈഡിലൂടെ കടന്ന് പോയ പന്ത് ബാറ്റിലുരസിയത് ആരും കണ്ടില്ല.
എന്നാല്‍ ബുംറയാണ് നിര്‍ബന്ധിപ്പിച്ച് റിവ്യൂ എടുപ്പിച്ചത്. ഇതോടെ ഒരോവറില്‍ 2 വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുംറക്ക് സാധിക്കുകയും ഇത് പഞ്ചാബിനെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയും ചെയ്തു. കളിയിലെ താരമായത് ബുംറയാണ്. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങിയാണ് ബുംറയുടെ 3 വിക്കറ്റ് പ്രകടനം. നിലവില്‍ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് ബുംറയുടെ പേരിലാണ്.