For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പഞ്ചാബ് മണ്ടത്തരം കാട്ടി, ആ തന്ത്രം ദുരന്തമായി; സിഎസ്‌കെ ജയിച്ചത് ഇങ്ങനെ

ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 53ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 9 വിക്കറ്റിന് 167 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ പഞ്ചാബ് സജീവ വിജയ പ്രതീക്ഷയിലായിരുന്നു. ധരംശാലയിലെ ശരാശരി സ്‌കോര്‍ 180ന് മുകളിലായതിനാല്‍ സിഎസ്‌കെയെ 167ല്‍ പൂട്ടിയത് പഞ്ചാബിന്റെ വിജയ പ്രതീക്ഷ ഉയര്‍ത്തി. എന്നാല്‍ പഞ്ചാബിനെ 28 റണ്‍സിന് സിഎസ്‌കെ മുട്ടുകുത്തിച്ചിരിക്കുകയാണ്.

നായകന്‍ റുതുരാജ് ഗെയ്ക് വാദിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയാണ് സിഎസ്‌കെയ്ക്ക് കരുത്തായതെന്ന് പറയാം. പിച്ച് പ്രതീക്ഷിച്ചതിലും സ്ലോയായിരുന്നു. അതുകൊണ്ടുതന്നെ രണ്ട് പ്രധാനപ്പെട്ട മാറ്റങ്ങള്‍ ടീമില്‍ വരുത്തിയ സിഎസ്‌കെയുടെ നീക്കമാണ് ഫലം കണ്ടത്. അതിലൊന്നാമത്തേത് മിച്ചല്‍ സാന്റ്‌നറിനെ പ്ലേയിങ് 11ലെത്തിച്ചതാണ്. ഈ സീസണില്‍ ആദ്യമായാണ് സാന്റ്‌നര്‍ക്ക് സിഎസ്‌കെ അവസരം നല്‍കുന്നത്. ആദ്യ ഓവറില്‍ത്തന്നെ സാന്റ്‌നര്‍ക്ക് പന്ത് നല്‍കാന്‍ റുതുരാജ് ധൈര്യം കാട്ടി.

റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയ താരം ആദ്യ ഓവറില്‍ത്തന്നെ പഞ്ചാബ് ഓപ്പണര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ഇത് പിന്നാലെയെത്തിയ തുഷാര്‍ ദേശപാണ്ഡെ നന്നായി മുതലാക്കി. ജോണി ബെയര്‍സ്‌റ്റോയേയും (7) റില്ലി റൂസോയേയും (0) ഒരേ ഓവറില്‍ പുറത്താക്കി ദെശപാണ്ഡെ പഞ്ചാബിനെ വരിഞ്ഞു മുറുക്കി. അപകടകാരിയായ ശശാങ്ക് സിങ്ങിനെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കിയതാണ് നിര്‍ണ്ണായകമായത്. ശശാങ്കിനെതിരേ സാന്റ്‌നറെ ഉപയോഗിച്ച് ആക്രമിച്ചത് നായകനെന്ന നിലയില്‍ റുതുരാജിന്റെ മികച്ച നീക്കമായി.

20 പന്തില്‍ 27 റണ്‍സെടുത്ത ശശാങ്ക് വീണതാണ് പഞ്ചാബിന്റെ ആത്മവിശ്വാസം തകര്‍ത്തത്. ഇത്തവണ ഇംപാക്ട് പ്ലയറായി പേസര്‍ സിമര്‍ജീത് സിങ്ങിനെ ഉപയോഗിച്ച സിഎസ്‌കെയുടെ തീരുമാനവും ക്ലിക്കായി. ഈ സീസണില്‍ ആദ്യമായാണ് താരത്തിന് അവസരം നല്‍കുന്നത്. 3 ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റാണ് സിമര്‍ജീത് വീഴ്ത്തിയത്. ജിതേഷ് ശര്‍മയെ ഡെക്കിന് മടക്കിയ സിമര്‍ജിത് ഹര്‍ഷല്‍ പട്ടേലിനേയും മടക്കി.

ms dhoni

സിഎസ്‌കെ പ്ലേയിങ് 11 വരുത്തിയ 2 നിര്‍ണ്ണായക മാറ്റങ്ങളാണ് ടീമിന്റെ ജയത്തില്‍ നിര്‍ണ്ണായകമായി മാറിയതെന്ന് പറയാം. നായകനെന്ന നിലയില്‍ ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലും റുതുരാജ് കൈയടി നേടി. എംഎസ് ധോണിയുടെ ഉപദേശങ്ങളും മത്സരത്തില്‍ റുതുരാജിന് നിര്‍ണ്ണായക സഹായമായി. സ്ലോ പിച്ചൊരുക്കി സിഎസ്‌കെയെ പൂട്ടാമെന്ന പഞ്ചാബിന്റെ മണ്ടന്‍ തീരുമാനമാണ് തിരിച്ചടിയായതെന്ന് പറയാം.

മോയിന്‍ അലിയെ ബൗളിങ്ങിന് ഉപയോഗിക്കാതെ തന്നെ പഞ്ചാബിനെ തളക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. സീനിയര്‍ താരം രവീന്ദ്ര ജഡേജ അവസരത്തിനൊത്ത് ഉയര്‍ന്നത് സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണ്ണായകമായി. ആറാം നമ്പറിലേക്ക് തിരിച്ചെത്തിയ ജഡേജ 26 പന്തില്‍ 43 റണ്‍സാണ് നേടിയത്. 3 ഫോറും 2 സിക്‌സുമാണ് ജഡേജ അടിച്ചെടുത്തത്. 4 ഓവറില്‍ 20 റണ്‍സ് വിട്ടുകൊടുത്ത് 3 നിര്‍ണ്ണായക വിക്കറ്റുകളും ജഡേജ നേടി. അഷുതോഷ് ശര്‍മയെ പുറത്താക്കിയത് ജഡേജയാണ്.

വമ്പനടികള്‍ക്കൊണ്ട് സൂപ്പര്‍ ഫിനിഷിങ് നടത്തിയിരുന്ന അഷുതോഷിനെ മികച്ച ലൈനിലൂടെ ജഡേജ പൂട്ടിക്കെട്ടുകയായിരുന്നു. തുടക്കത്തിലേ തന്നെ അഷുതോഷിന് ടൈമിങ് ലഭിച്ചിരുന്നില്ല. ഒന്ന് രണ്ട് പന്തുകള്‍ ദേഹത്ത് തട്ടിയിരുന്നു. സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ സിഎസ്‌കെയ്ക്കുള്ള മികവ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായിരുന്നു ഈ ജയം. പഞ്ചാബിന്റെ അമിത ആത്മവിശ്വാസവും ടീമിന് തിരിച്ചടിയായി മാറിയെന്നതാണ് വസ്തുത.

സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ജയമാണിത്. ഇതോടെ മൂന്നാം സ്ഥാനത്തേക്കുയര്‍ന്ന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരിക്കുകയാണ്. നായകനെന്ന നിലയില്‍ റുതുരാജിനും അഭിമാനിക്കാം.

Story first published: Sunday, May 5, 2024, 19:57 [IST]
Other articles published on May 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+