സതാംപ്റ്റണ്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യത്തെ ടി20 മല്‍സരത്തില്‍ ഇംഗ്ലണ്ടിനു ത്രസിപ്പിക്കുന്ന ജയം. ഒരു ഘട്ടത്തില്‍ കളി വരുതിയിലാക്കിയെന്നു കരുതിയ കംഗാരുക്കൂട്ടത്തെ രണ്ടു റണ്‍സിനാണ് ഇയോന്‍ മോര്‍ഗനും സംഘവും മുട്ടുകുത്തിച്ചത്. ഏറെ നാടകീയതകള്‍ നിറഞ്ഞ പോരാട്ടം ഒരു ടി20 മല്‍സരത്തിന്റെ എല്ലാ ആവേശവുമുള്‍ക്കൊള്ളുന്നതായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ട് ഏഴു വിക്കറ്റിനു 163 റണ്‍സെന്ന മോശമല്ലാത്ത വിജയലക്ഷ്യമായിരുന്നു ഓസ്‌ട്രേലിയക്കു മുന്നില്‍ വച്ചത്. പക്ഷെ ആറു വിക്കറ്റിന് 160 റണ്‍സെടുക്കാനെ ഓസീസനായുള്ളൂ. പ്രതീക്ഷിച്ച തുടക്കമായിരുന്നു ഓസീസിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ തന്നെ അവര്‍ 98 റണ്‍സ് നേടി. രണ്ടാമത്തെ വിക്കറ്റ് വീണത് 124 റണ്‍സിലായിരുന്നു. ഓസീസിന് അപ്പോള്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 38 റണ്‍സായിരുന്നു. പക്ഷെ കളി അടിമുടി മാറുന്നതാണ് പിന്നീട് കണ്ടത്. 39 റണ്‍സിനിടെ അഞ്ചു വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. അഞ്ചോവറില്‍ അവര്‍ക്കു ജയിക്കാന്‍ 36 റണ്‍സ് മതിയായിരുന്നു.

അവസാന രണ്ടോവര്‍ വരെ ഓസീസിനു വിജയസാധ്യതയുണ്ടായിരുന്നു. രണ്ടോവറില്‍ 19 റണ്‍സായിരുന്നു അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ക്രിസ് ജോര്‍ഡന്റെ 19ാം ഓവര്‍ നിര്‍ണായകമായി. ഈ ഓവറില്‍ ഓസീസിന് ആകെ നേടാനായത് നാലു റണ്‍സ് മാത്രമാണ്. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 15 റണ്‍സ് അവര്‍ക്കു വേണ്ടി വന്നു. ടോം കറെന്റെ അവസാന ഓവറിലെ ആദ്യത്തെ അഞ്ചു പന്തില്‍ 10 റണ്‍സ് ഓസീസ് നേടി. അവസാന പന്തില്‍ വേണ്ടത് അഞ്ചു റണ്‍സ്. സിക്‌സര്‍ നേടിയാല്‍ ജയിക്കാം, ബൗണ്ടറിയടിച്ചാല്‍ കളി സൂപ്പര്‍ ഓവറിലേക്ക്. പക്ഷെ കറെന്റെ ഫുള്‍ ടോസില്‍ ഓസീസ് താരം മാര്‍ക്കസ് സ്‌റ്റോയ്ണിസിനു രണ്ടു റണ്‍സെടുക്കാനേ ആയുള്ളൂ.
58 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. 47 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളുണ്ടായിരുന്നു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് 46 റണ്‍സിന് പുറത്തായി. 32 പന്തുകളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. സ്റ്റോയ്ണിസ് പുറത്താവാതെ 23ഉം സ്റ്റീവ് സ്മിത്ത് 18ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ആദില്‍ റഷീദും രണ്ടു വിക്കറ്റ് വീതമെടുത്തു.

നേരത്തേ ഡേവിഡ് മലാന്റെയും (66) ജോസ് ബട്‌ലറുടെയും (44) പ്രകടനമാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ക്രിസ് ജോര്‍ഡനാണ് (14*) രണ്ടക്കം തികച്ച മറ്റൊരാള്‍. 43 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് മലാന്‍ ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായത്. ബട്‌ലര്‍ 29 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി. മലാനാണ് മാന്‍ ഓഫ് ദി മാച്ച്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0നു മുന്നിലെത്തി.