
കണക്കുകളെടുത്താല്‍ ശ്രീലങ്കയ്‌ക്കെതിരേ ടി20യില്‍ പാകിസ്താനാണ് മുന്‍തൂക്കം. ഇതുവരെ 22 ടി20കളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 13ലും വിജയം പാകിസ്താനോടൊപ്പമായിരുന്നു. ഒമ്പതു മല്‍സരങ്ങളിലാണ് ലങ്കയ്ക്കു വിജയിക്കാനായത്.
കണക്കുകളില്‍ മുന്നില്‍ പാകിസ്താനാണെങ്കിലും ഫൈനലില്‍ ഇരുടീമുകള്‍ക്കും തുല്യസാധ്യതയാണുള്ളത്. ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിക്കഴിഞ്ഞ ലങ്ക ഫൈനലിലും ജയം തുടരാമെന്ന ആത്മവിശ്വാസത്തിലാണ്. സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേ നേടിയ മിന്നുന്ന വിജയം കലാശക്കളിയിലും അവരുടെ അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ ആരും തന്നെ സാധ്യത കല്‍പ്പിക്കാതിരുന്ന ടീമുകളിലൊന്നായിരുന്നു ദസുന്‍ ഷനക. അവരുട തുടക്കവും മോശമായിരുന്നു. ഉദ്ഘാടന മല്‍സരത്തില്‍ അഫ്ഗാനിസ്താനോടു എട്ടു വിക്കറ്റിന്റെ പരാജയമാണ് അവര്‍ക്കു നേരിട്ടത്. പക്ഷെ ഈ തോല്‍വിയില്‍ ലങ്ക തളര്‍ന്നില്ല. ബംഗ്ലാദേശുമായുള്ള തൊട്ടടുത്ത ഡു ഓര്‍ ഡൈ മാച്ചില്‍ രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയവുമായി അവര്‍ ശക്തമായ തിരിച്ചുവരവ് നടത്തി.

പിന്നീട് ലങ്കന്‍ പടയോട്ടമാണ് സൂപ്പര്‍ ഫോറില്‍ കണ്ടത്. അതില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്കും പാകിസ്താനുമെല്ലാം അടിതെറ്റി. അഫ്ഗാനിസ്താനെ നാലു വിക്കറ്റിനു തോല്‍പ്പിച്ച ലങ്ക ഇന്ത്യയെ ആറു വിക്കറ്റിനും തകര്‍ത്തു. അവസാന കളിയില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിനും തോല്‍പ്പിച്ച് ഒന്നാംസ്ഥാനക്കാരായി ലങ്ക ഫൈനലിലെത്തുകയായിരുന്നു.
T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

പാകിസ്താന്റെ കാര്യമെടുത്താല്‍ ടൂര്‍ണമെന്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നില്ല അവരുടേത്. കുതിച്ചും കിതച്ചുമെല്ലാമാണ് ബാബര്‍ ആസം നയിക്കുന്ന ടീം ഫൈനലില്‍ കടന്നിരിക്കുന്നത്. ആദ്യ കളിയില്‍ ചിരവൈവരികളായ ഇന്ത്യയോടു അഞ്ചു വിക്കറ്റിനു തോറ്റു കൊണ്ടായിരുന്നു പാക് ടീം തുടങ്ങിയത്. ഹോങ്കോങുമായുള്ള നിര്‍ണായകമായ അടുത്ത മല്‍സരത്തില്‍ 155 റണ്‍സിന്റെ വമ്പന്‍ ജയവുമായി പാക് ടീം സൂപ്പര്‍ ഫോറിലെത്തി.

സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിനായിരുന്നു പാകിസ്താന്‍ തുരത്തിയത്. അഫ്ഗാനുമായുള്ള അടുത്ത ത്രില്ലറില്‍ പാക് ടീം ഒരു വിക്കറ്റിന്റെ നാടകീയ വിജയം പിടിച്ചെടുക്കുകയായിരുന്നു. തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു പാക് ടീം ജയിച്ചുകയറിയത്. അവസാന കളിയില്‍ ലങ്കയോടു അഞ്ചു വിക്കറ്റിനു തോല്‍ക്കുകയും ചെയ്തു.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം 16ന്, മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍, ഉത്തരം പ്രയാസം

ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനിലാന് ഫൈനലില്‍ പാകിസ്താന്റെ പ്രതീക്ഷകള്‍. അഞ്ചു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 226 റണ്‍സോടെ താരം ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തുണ്ട്. ഫൈനലില്‍ റിസ്വാനില്‍ നിന്നും വലിയൊരു ഇന്നിങ്‌സ് ടീം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തിയ നായകന്‍ ബാബര്‍ ആസവും ഫോമിലേക്കുയര്‍ന്നാല്‍ പാകിസ്താന്റെ വിജയസാധ്യത വര്‍ധിപ്പിക്കും. ബൗളിങില്‍ എട്ടു വിക്കറ്റെടുത്ത സ്പിന്നര്‍ മുഹമ്മദ നവാസും ഏഴു വിക്കറ്റുകള്‍ നേടിയ ഷദാബ് ഖാനുമാണ് നിര്‍ണായക താരങ്ങള്‍.

മറുഭാഗത്തു ബാറ്റിങില്‍ ലങ്കയ്ക്കായി കൂടുതല്‍ റണ്‍സെടുത്തത് ഓപ്പണര്‍ പതും നിസങ്കയാണ് (165 റണ്‍സ്). ഓപ്പണിങ് പങ്കാളി കുശാല്‍ മെന്‍ഡിസ് 155 റണ്‍സും നേടി. ബൗളിങില്‍ ആറു വിക്കറ്റുകളെടുത്ത ദില്‍ഷന്‍ മധുശങ്കയാണ് മുന്നില്‍ നില്‍ക്കുന്നത്.

സാധ്യതാ ഇലവന്‍
ശ്രീലങ്ക- പതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ധനുഷ്‌ക ഗുണതിലക, ഭാനുക രാജപക്‌സ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, പ്രമോദ് മധുഷന്‍, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുശങ്ക.
പാകിസ്താന്‍- മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ.


Click it and Unblock the Notifications