മിലാന്‍: അവസാന സീസണില്‍ അര്‍ഹതപ്പെട്ടിട്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ബാലൺ ഡിയോർ ലഭിക്കാതിരുന്നത് റയല്‍ മാഡ്രിഡിന്റെ ഇടപെടല്‍ മൂലമാണെന്ന ആരോപണവുമായി യുവന്റസ് ഡിഫന്‍ഡര്‍ ജിയോര്‍ജിയോ ചില്ലിനി. 2018സീസണ്‍ അവസാനത്തോടെ റയല്‍ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് റൊണാള്‍ഡോ കൂടുമാറിയതിന്റെ പ്രതികാരമായിരുന്നു ഇതെന്നാണ് ചില്ലിനി ആരോപിച്ചത്. മിലാനില്‍ നടന്ന ഇറ്റലി സീരി എ മികച്ച താരങ്ങളുടെ പുരസ്‌കാര വിതരണ ചടങ്ങിലാണ് ചില്ലിനിയുടെ അഭിപ്രായ പ്രകടനം. ഈ വര്‍ഷം മെസ്സിക്ക് ബാലൺ ഡിയോർ ലഭിച്ചതിനെ അംഗീകരിക്കുന്നു. എന്നല്‍ കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോയ്ക്ക് ബാലൺ ഡിയോർ ലഭിക്കാതിരിക്കാന്‍ റയല്‍ മാഡ്രിഡ് തീരുമാനിച്ചിരുന്നു. പോഗ്ബ, അന്റോണിയോ ഗ്രിസ്മാന്‍, എംബാപ്പെ എന്നിവര്‍ക്ക് ലഭിച്ചിരുന്നെങ്കിലും പോലും അതിനെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ റയല്‍ താരമായ മോഡ്രിച്ചിന് എങ്ങനെ ഇത് ലഭിച്ചു എന്നത് മനസിലാകുന്നില്ല.
റൊണാള്‍ഡോ ഉള്‍പ്പെട്ട റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് നേടിയപ്പോള്‍ മോഡ്രിച്ചും ടീമിന്റെ ഭാഗമായിരുന്നു. ലോകകപ്പില്‍ റണ്ണേഴ്‌സപ്പായ ക്രൊയേഷ്യന്‍ ടീമിലും മോഡ്രിച്ച് അംഗമായിരുന്നു. അത് ഒരു അര്‍ഹതയല്ല. തുടര്‍ന്നുള്ള 12 മാസ കാലയളവില്‍ മറ്റ് പല പുരസ്‌കാരങ്ങളും ക്രൊയേഷ്യന്‍ താരത്തെ തേടിയെത്തി. അവസാന സീസണിലെ ബാലൺ ഡിയോർ ജേതാവ് ഈ സീസണിലെ പട്ടികയില്‍ പോലുമില്ല. ഇതെല്ലാം മനസിലാക്കണമെന്നും ചില്ലിനി പറഞ്ഞു.
ഗെയ്ല്‍, വാര്‍ണര്‍, കോലി, എബിഡി, അഫ്രീഡി... ഇത് ഒന്നൊന്നര ലോക ടി20 ടീം, ധോണി ക്യാപ്റ്റന്‍
അതേ സമയം ലയണല്‍ മെസ്സി ആറാം ബാലൺ ഡിയോർ കിരീടം ചൂടിയപ്പോള്‍ അതേ രാത്രിയില്‍ സീരി എയിലെ മികച്ച താരത്തിനുള്ള ബഹുമതിറൊണാള്‍ഡോയ്ക്ക് ലഭിച്ചു. ബാലൺ ഡിയോർ വേദിയില്‍ എത്താതെ മിലാനില്‍ നടന്ന പരിപാടിയിലാണ് റൊണാള്‍ഡോ പങ്കെടുത്തത്. ഇതിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.