
ഗാസ സിറ്റി: ലോക ഭിന്നശേഷി ദിനത്തില്‍ ചരിത്രത്തിലാദ്യമായി അംഗപരിമിതര്‍ക്കു വേണ്ടി ഒരു ഫുട്‌ബോള്‍ ടീമിനെ ഒരുക്കിയിരിക്കുകയാണ് പലസ്തീന്‍. ശരീരത്തിന്റെ ഒരു ഭാഗം നഷ്ടമായ 20 ചെറുപ്പക്കാരാണ് ടീമിലുള്ളത്. അപകടങ്ങളിലോ, നേരത്തേ ഇസ്രായേലുമായുള്ള യുദ്ധത്തിലോയാണ് ഇവര്‍ക്കു അംഗഭംഗം സംഭവിച്ചത്. ഗാസ സിറ്റിയിലെ സ്‌റ്റേഡിയത്തില്‍ ടീം പരിശീലനം നടത്തി. ക്രച്ചസിന്റെയും കൃത്രിമക്കാലുകളുടെയും സഹായത്താലാണ് ഇവര്‍ പന്തു തട്ടിയത്. അടുത്ത വര്‍ഷം തുര്‍ക്കിയില്‍ അംഗ പരിമിതര്‍ക്കു വേണ്ടി ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇതില്‍ പങ്കെടുക്കുകയെന്ന ലക്ഷ്യത്തില്ലാണ് പലസ്തീന്‍ ടീം തയ്യാറെടുക്കുന്നത്.
പലസ്തീനു പുറത്തുള്ള ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നു 2019ല്‍ നടന്ന വെടിവയ്പ്പില്‍ കാലുകള്‍ നഷ്ടപ്പെട്ട 23കാരനായ അഹമ്മദ് അല്‍ഖൊദാരി പറഞ്ഞു. ദേശീയ ടീമിന്റെ ഭാഗമായതോടെ തന്റെ ജീവത്തിന്റെ മൂല്യം കൈവന്നതായും അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളില്‍ വിജയം കൊയ്യാന്‍ ഈ ടീമിനു സാധിക്കുമെന്നാണ് വിശ്വാസം. 2022 മാര്‍ച്ചില്‍ തുര്‍ക്കി നഗരമായ ഇസ്താംബുളില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കളിക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും അല്‍ഖോദരി വ്യക്തമാക്കി.
ഈ ടീമിന്റെ ഭാഗമായതിന്റെ ആവേശത്തിലാണ് താനെന്നു 30 കാരനായ ഇബ്രാഹിം മദി പറഞ്ഞു. ഈ ടീമിലെത്തിയത് എന്നെ സംബന്ധിച്ച് എല്ലാമാണ്. കാല്‍നഷ്ടപ്പെടതിലൂടെ അനുഭവിച്ച മാനസികവും ശാരീരികമായ എല്ലാ വേദനകള്‍ക്കും ഇതിലൂടെ പരിഹാരമായിരിക്കുകയാണെന്നു അദ്ദേഹം അല്‍ജസറീയോടു വ്യക്തമാക്കി. 2018ല്‍ ഗാസ അതിര്‍ത്തിയില്‍ വച്ച് ഇസ്രായേലി സൈന്യത്തിന്റെ ഭാഗത്തു നിന്നും തന്റെ കാലിനു വെടിയേറ്റത് ജീവിതത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നാണെന്നു മദി ഓര്‍മിച്ചു. അസഹനീമായ വേദന സഹിച്ച് 11 ദിവസങ്ങളാണ് ആശുപത്രിയില്‍ ചെലവഴിച്ചത്. ഡോക്ടര്‍മാര്‍ തുടര്‍ന്ന് തന്റെ കാലുകളിലൊന്നു നീക്കം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.