
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് കൊവിഡ് ഭീതി കാരണം റദ്ദാക്കിയതോടെ ഐപിഎല്‍ ഫ്രാഞ്ചൈസികളും ആശങ്കയിലാണ്. ചില ഇന്ത്യന്‍ താരങ്ങള്‍ക്കു മേല്‍ ഫ്രാഞ്ചൈസികള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനും തുടങ്ങിയിട്ടുണ്ട്. ഓപ്പണര്‍ രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ എന്നിവരാണ് ഈ ആറു താരങ്ങള്‍. ഇവരെല്ലാം വ്യത്യസ്ത ഫ്രാഞ്ചൈസികള്‍ക്കു വേണ്ടിയാണ് ഐപിഎല്ലില്‍ കളിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്തെങ്കില്‍ പുജാരയും ജഡേജയും ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമാണ്. ഷമി പഞ്ചാബ് കിങ്‌സിനും സിറാജ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും ഇഷാന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയുമാണ് കളിക്കുന്നത്.
ഈ ആറു താരങ്ങളെ ഫ്രാഞ്ചൈസികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണവുമുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യന്‍ ടീം ഫിസിയോ യോഗേഷ് പാര്‍മറുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയവര്‍ ഇവരാണ്. ആറു കളിക്കാരോടും ജാഗ്രത പാലിക്കണമെന്നും ഹോട്ടല്‍ മുറികളില്‍ തന്നെ തുടരണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

ബിസിസിഐയുടെ മാര്‍ഗനിര്‍ദേശത്തിനു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നു ഒരു ഫ്രാഞ്ചൈസി ഒഫീഷ്യല്‍ വ്യക്തമാക്കി. എല്ലാ കളിക്കാരും സുരക്ഷിതരാണെന്നും അതുപോലെ തന്നെ യുഎഇയിലെത്താന്‍ സാധിക്കട്ടെയെന്നും പ്രതീക്ഷിക്കുകയാണ്. ഒരാള്‍ക്കു കൊവിഡ് പിടിപെടുകയാണെങ്കില്‍ അതു ഐപിഎല്ലിനെ തന്നെ ബാധിച്ചേക്കും. പക്ഷെ എല്ലാവരും പ്രതിരോധ കുത്തിവയ്പ്പ് നടത്തിയതിനാല്‍ പ്രശ്‌നമുണ്ടാവാന്‍ സാധ്യതയില്ലെന്നും ഒഫീഷ്യല്‍ പറഞ്ഞു.
നിലവിലെ സാഹചര്യം വളരെ പരിതാപകരമാണ്. ഇന്ത്യന്‍ ടീമിലെ ഏതെങ്കിലുമൊരാള്‍ക്കു കൊവിഡ് പിടിപെട്ടാല്‍ അതു ഐപിഎല്ലിനെ ബാധിക്കും. ഈ താരങ്ങളെല്ലാം ഒരുമിച്ചാണ്, അവര്‍ ഒരു ചാര്‍ട്ടേഡ് വിമാനത്തിലാണ് യുഎഇയിലെത്തേണ്ടത്. എല്ലാവരും മികച്ച കളിക്കാരാണ്, ഫ്രാഞ്ചൈസികളെ സംബന്ധിച്ച് അവിഭാജ്യഘടകവുമാണെന്നും മറ്റൊരു ഒഫീഷ്യല്‍ പ്രതികരിച്ചു.
അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ താരങ്ങളായ ശര്‍ദ്ദുല്‍ ടാക്കൂര്‍, രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പുജാര തുടങ്ങിയ താരങ്ങളെ ശനിയാഴ്ച തന്നെ ഇംഗ്ലണ്ടില്‍ നിന്നും യുഎഇയിലെത്തിക്കാന്‍ നീക്കമാരംഭിച്ചു കഴിഞ്ഞു. പക്ഷെ ഇതിനു ബിസിസിഐയില്‍ നിന്നും ഇനിയും അനുമതി ലഭിച്ചിട്ടില്ല. യുകെ ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള അനുമതിയും ആവശ്യമാണ്.

ഐപിഎല്ലില്‍ കടുത്ത നിയന്ത്രണങ്ങള്‍
യുഎഇയില്‍ ഈ മാസം നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തില്‍ കളിക്കാര്‍ക്കു നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിനിടെ കഴിയുന്നത്രയും സമയം താരങ്ങളോടു ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയാന്‍ ആവശപ്പെട്ടു കഴിഞ്ഞു. ഇംഗ്ലീഷ് പര്യടനത്തിനിടെ കോച്ച് രവി ശാസ്ത്രിയുടെ പുസ്തക പ്രകാശനച്ചടങ്ങില്‍ താരങ്ങള്‍ അനുമതിയില്ലാതെ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ശാസ്ത്രിക്കും കോച്ചിങ് സംഘത്തിലെ മറ്റുള്ളവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ശാസ്ത്രിയുടെ ഫലമായിരുന്നു ആദ്യം പോസിറ്റീവായത്. പിന്നാലെ ബൗളിങ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ ഫലവും പോസിറ്റീവ് ആയിരുന്നു. ഇവര്‍ക്കു പിറകെയാണ് യോഗേഷ് പാര്‍മര്‍ക്കും കൊവിഡ് പിടിപെട്ടത്.
നേരത്തേ ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്റെ ആദ്യഘട്ടം പകുതിയില്‍ വച്ച് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായത് വിവിധ ഫ്രാഞ്ചൈസികളിലെ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് പിടിപെട്ടതോടെയായിരുന്നു. ഈ കാരണത്താല്‍ യുഎയിലും സമാനമായൊരു സാഹചര്യമുണ്ടാവാന്‍ ബിസിസിഐ ആഗ്രഹിക്കുന്നില്ല.
ഐപിഎല്ലിനായി യുഎഇയിലെത്തിയാല്‍ കളിക്കാര്‍ നിര്‍ബന്ധമായും ആറു ദിവസം ക്വാറന്റീനില്‍ കഴിയേണ്ടതുണ്ട്.
അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതിലേക്കു നയിച്ച സംഭവവികാസങ്ങളുടെ പേരില്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ നിന്നും ഒരു പാട് ചോദ്യങ്ങളാണ് ബിസിസിഐ നേരിടുന്നത്. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ ബയോ ബബ്‌ളിന്റെ സമഗ്രത നിലനിര്‍ത്താന്‍ ബിസിസിഐ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.