
ആദ്യ പകുതിയില്‍ ക്യാപ്റ്റന്‍ ജിയോവാനി ബ്രോങ്കോസ്റ്റും രണ്ടാം പകുതിയില്‍ വെസ്ലി സ്‌നൈഡറും ആര്യന്‍ റോബനുമാണ് ഹോളണ്ടിനായി ഗോള്‍ നേടിയത്.
ആദ്യ പകുതിയില്‍ തന്നെ ഡീഗോ ഫോര്‍ലാന്റെ ലോങ് റേഞ്ച ഗോളിലൂടെ സമനില കണ്ടെത്തിയ ഉറുഗ്വായ്ക്ക് പക്ഷേ രണ്ടാം പകുതിയില്‍ ഓറഞ്ച് പടയുടെ ആക്രമണം പ്രതിരോധിയ്ക്കാന്‍ കഴിഞ്ഞില്ല. ഇഞ്ച്വറി ടൈമില്‍ മാക്‌സി പെരേര നേടിയ ഗോള്‍ അവരുടെ പരാജയഭാരം കുറച്ചെന്ന് മാത്രം.
മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് കലാശക്കളിയ്ക്ക് ഹോളണ്ട് എത്തുന്നത്. 1974ലും 1978ലും ഫൈനലിലെത്തിയ ഹോളണ്ടിന് പക്ഷേ കപ്പ് നേടാന്‍ ഭാഗ്യമുണ്ടായിരുന്നില്ല.
ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം പോരാടിയ ഉറുഗ്വായെ രണ്ടാം പകുതിയില്‍ വേഗം കൊണ്ട് പിന്നിലാക്കിയാണ് ഹോളണ്ട് വിജയം പിടിച്ചെടുത്തത്. അപ്രതീക്ഷിതമായിരുന്നു ഹോളണ്ടിന്റെ ആദ്യഗോള്‍. ബോക്‌സിനു പുറത്ത് 30 വാര അകലെനിന്നു ഡച്ച് ക്യാപ്റ്റന്‍ ബ്രോങ്കോസ്റ്റിന്റെ ലോങ് റേഞ്ച് വല തുളയ്ക്കുമ്പോള്‍ ഗോളി മുസ്ലെറയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 41ാം മിനിറ്റില്‍ അതേ നാണയത്തില്‍ തന്നെ ഫോര്‍ലാന്റെ ലോങ്‌റേഞ്ചര്‍ ഹോളണ്ടിന്റെയും വലകുലുക്കി.
എന്നാല്‍, രണ്ടാം പാതിയില്‍ അതിവേഗ ഫുട്‌ബോള്‍ പുറത്തെടുത്ത ഹോളണ്ട്, വെസ്ലി സ്‌നൈഡറിന്റെയും ആര്യന്‍ റോബന്റെയും ഗോളുകളിലൂടെ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ജര്‍മനിയും സ്‌പെയിനും ഏറ്റുമുട്ടും.