റോട്ടര്‍ഡാം: യൂറോ 2000-ന്റെ രാജകീയ പോരാട്ടം ജൂലൈ രണ്ടിന് ഞായാറാഴ്ച. ഇന്ത്യന്‍ സമയം രാത്രി 11.30-ന് ലോകചാമ്പ്യന്മാരായ ഫ്രാന്‍സും ഇറ്റലിയും ഏറ്റുമുട്ടുമ്പോള്‍ അടുത്ത നാലു വര്‍ഷത്തേക്കുള്ള യൂറോപ്യന്‍ ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കും. ചരിത്രം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരുടീമുകളും. 1984-ല്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഫ്രാന്‍സ് 2000-ത്തില്‍ ആ കിരീടം ഒരിക്കല്‍ക്കൂടി ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി രണ്ടും കല്പിച്ചു പോരാടും. 68-ല്‍ യൂറോക്കപ്പ് ഇറ്റലിയിലെത്തിച്ചതിനുശേഷം ആദ്യമായാണ് ഇറ്റലി ഫൈനലില്‍ കളിക്കുന്നത്. ഇരുടീമുകളും രണ്ടാംതവണയും കിരീടം നേടാന്‍ ശ്രമിക്കുമ്പോള്‍ മത്സരം പൊടിപാറുമെന്നുറപ്പ്.റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ഫ്രാന്‍സ്
ലോകചാമ്പ്യന്മാരായിരിക്കെ യൂറോപ്യന്‍ ചാമ്പ്യന്‍പട്ടവും നേടി റെക്കോര്‍ഡ് സ്ഥാപിക്കുക എന്ന ലക്ഷ്യവുമായാണ് ഫ്രാന്‍സിന്റെ വരവ്. ഇപ്പോഴത്തെ ഫോമില്‍ അതിനവര്‍ക്ക് കഴിയില്ലെന്ന് ആരും പറയില്ല. ഹോളണ്ടിനെതിരായ പ്രാഥമികലീഗ് മത്സരത്തില്‍ രണ്ടാം നിര തോറ്റതൊഴിച്ചാല്‍ ഫ്രാന്‍സ് എല്ലാ കളികളിലും മികവു പുലര്‍ത്തിത്തന്നെയാണ് ഫൈനലിലെത്തിയത്.
ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും കുറച്ച് ഭാഗ്യത്തിന്റെ അംശം ഉണ്ടായിരുന്നെങ്കിലും ഫ്രാന്‍സ് ചുളുവില്‍ ഫൈനലിലെത്തിയതാണെന്ന് ആരും പറയില്ല. സിനദിന്‍ സിദാനെ എന്ന ലോകോത്തര മിഡ്ഫീല്‍ഡര്‍ ഒരുക്കുന്ന ഓരോ നീക്കങ്ങളും എതിര്‍ ഗോള്‍മുഖത്ത് ഭീതി വിതയ്ക്കും. ഫോര്‍വേര്‍ഡുകള്‍ അത്രതന്നെ കേമന്മാരല്ലെങ്കിലും മിഡ്ഫീല്‍ഡിലും ഡിഫന്‍സിലും ലോകചാമ്പ്യന്മാര്‍ അസാമാന്യ മികവു പുലര്‍ത്തുന്നു.
എന്നാല്‍ യുവതാരങ്ങളായ തിയറി ഹെന്‍റിയും അനെല്‍ക്കയും അടങ്ങുന്ന ആക്രമണനിരയില്‍ പുതിയ സമവാക്യം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇവര്‍ക്ക് എല്ലാ ദിശകളില്‍ നിന്നും പന്തെത്തിച്ചു കൊടുക്കാന്‍ ലിലിയന്‍ തുറാമിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയും സിദാനെയും നേതൃത്വത്തിലുള്ള മധ്യനിരയും ഉണ്ട്. പ്രതിരോധശൈലി ഇഷ്ടപ്പെടുന്ന ഇറ്റാലിയന്‍ ടീമിന് ഈ പ്രതിരോധത്തെയും ഗോളി ബാര്‍ത്തേസിനെയും മറികടക്കണമെങ്കില്‍ മികച്ച കളിതന്നെ പുറത്തെടുക്കേണ്ടിവരും.
ഇളകാത്ത പ്രതിരോധവുമായി ഇറ്റലി
എളുപ്പത്തില്‍ ഒരു കിരീടം സ്വന്തമാക്കാന്‍ ഫ്രാന്‍സിനെ ഇറ്റലി ഒരിക്കലും അനുവദിക്കില്ല. 10 പേരായാലും മത്സരം കൈവിട്ടുപോകാതിരിക്കാന്‍ തക്ക പ്രതിരോധനിര തങ്ങള്‍ക്കുണ്ടെന്ന് തെളിയിച്ചാണ് ഇറ്റലി ഫൈനല്‍ പോരാട്ടത്തിനര്‍ഹത നേടിയത്. ഹോളണ്ടിനെതിരായ സെമിഫൈനലില്‍ എക്സ്ട്രാ ടൈമുള്‍പ്പെടെ 90 മിനിറ്റിലധികമാണ് ഇറ്റലി 10 പേരുമായി പോരാടിയത്.
വ്യക്തിഗത മികവിനേക്കാള്‍ ടീം വര്‍ക്കാണ് ഇറ്റലിയുടെ സമവാക്യം. ഹോളണ്ടിനെതിരായ മത്സരത്തില്‍ എട്ടു കളിക്കാര്‍ ഗോള്‍മുഖത്ത് വിരിച്ച പ്രതിരോധകവചം തന്നെ ഇതിനുദാഹരണം. അലസ്സാണ്ട്രോ നെസ്റയുടെ നേതൃത്വത്തിലുള്ള പ്രതിരോധം തന്നെയായിരിക്കും ഫ്രാന്‍സിനെതിരായ കളിയിലും ഇറ്റലിയും ഭാഗധേയം നിര്‍ണയിക്കുക. സിനദിന്‍ സിദാനെയെ മെരുക്കാന്‍ ഒരുങ്ങുന്നതും ഈ 24-കാരന്‍ തന്നെ.
ആക്രമണനിരക്ക് കരുത്തു പകരുന്നത് ഫിലിപ്പോ ഇന്‍സാഗിയും വിന്‍സെന്‍സോ മോണ്ടെല്ലയും ഫ്രാന്‍സെസ്കോ ടോട്ടിയും ചേര്‍ന്നാണ്. ഇവര്‍ക്കൊപ്പം ഗോളി ഫ്രാന്‍സെസ്കോ ടോള്‍ഡോയുടെ അപാരഫോമും ചേരുന്നതോടെ ഇറ്റലിയെ കീഴടക്കാന്‍ ലോകചാമ്പ്യന്മാര്‍ക്ക് നല്ലവണ്ണം വിയര്‍പ്പൊഴുക്കേണ്ടിവരും.
എന്നാല്‍ ഹോളണ്ടിനെതിരായ മത്സരത്തോടെ ഇറ്റലിയുടെ മിക്ക കളിക്കാരും മഞ്ഞക്കാര്‍ഡ് കണ്ടുകഴിഞ്ഞു. അതിനാല്‍ത്തന്നെ ഫ്രാന്‍സിനെതിരെ നടത്തുന്ന ഓരോ ഫൗളും ഇറ്റലിയുടെ നെഞ്ചിടിപ്പ് കൂട്ടും.