For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഗോദയില്‍ സ്വര്‍ണമില്ല, രവികുമാറിന് വെള്ളിത്തിളക്കം, ദീപക്കിനു തോല്‍വി

റഷ്യന്‍ താരത്തോടായിരുന്നു തോല്‍വി

1

ടോക്കിയോ ഒളിംപിക്‌സില്‍ ആദ്യ സ്വര്‍ണ മെഡലിനു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഗുസ്തി താരം രവി കുമാര്‍ ദാഹിയക്കുമായില്ല. പുരുഷന്‍മാരുടെ 57 കിഗ്രാം ഗുസ്തി ഫൈനലില്‍ രവി ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ലോക ചാംപ്യനും റഷ്യന്‍ താരവുമായ സവുര്‍ ഉഗ്വേവിനോടു 7-4ന് രവി പരാജയം സമ്മതിച്ചു. ഇരുതാരങ്ങളുടെയും കന്നി ഒളിംപിക്‌സ് കൂടിയായിരുന്നു ഇത്.

അതേസമയം, വെങ്കല മെഡലിനു വേണ്ടിയുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ പുരുഷ താരം ദീപക് പൂനിയ പരാജയപ്പെട്ടു. 86 കിഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സാന്‍ മരിനോയുടെ മൈല്‍സ് ആമിനോടു 3-2ന് ദീപക് പൊരുതിവീഴുകയായിരുന്നു. മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ താരം 2-1ന് ലീഡ് ചെയ്യുകയായിരുന്നു. അവസാന ഒരു മിനിറ്റിനിടെയാണ് രണ്ടു നിര്‍ണായക പോയിന്റ് സ്വന്തമാക്കി എതിരാളി ദീപക്കിന്റെ കൈയെത്തുംദൂരത്തായിരുന്ന വെങ്കല മെഡല്‍ തട്ടിയെടുത്തത്.

രണ്ടു തവണ ലോക ചാംപ്യനായിട്ടുള്ള താരമാണ് ഉഗ്വേവെങ്കില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ രവി വെങ്കലവും നേടിയിട്ടുണ്ട്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാവാനുറച്ചായിരുന്നു രവി ഗോദയിലെത്തിയത്. നേരത്തേ 2008ലെ ബെയ്ജിങ് ഒളിംപിക്‌സില്‍ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയ്ക്കു സ്വര്‍ണം കഴുത്തിലണിയാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ.

ഫൈനലില്‍ ആദ്യ പോയിന്റ് ലഭിച്ചത് ഉഗ്വേവിനായിരുന്നു. മറ്റൊരു മികച്ച നീക്കത്തിലൂടെ റഷ്യന്‍ താരം അടുത്ത പോയിന്റും നേടി (2-0). എന്നാല്‍ ഉഗ്വേവിനെ മലര്‍ത്തിയടിച്ച് രവികുമാര്‍ സ്‌കോര്‍ 2-2നു തുല്യമാക്കി. ഇതേ നാണയത്തില്‍ ഉഗ്വേവും തിരിച്ചടിച്ചു. രവിയെ നിലക്കുവീഴ്ത്തി റഷ്യന്‍ താരം 4-2ന് മുന്നില്‍ കടന്നു. പിന്നാലെ രവി മറ്റൊരു മികച്ച നീക്കം നടത്തിയെങ്കിലും എതിരാളി വിട്ടുകൊടുത്തില്ല. അടുത്ത ശ്രമത്തില്‍ മറ്റൊരു പോയിന്റ് കൂടി ഉഗ്വേവിന് (5-2).

ഇതോടെ രവിയുടെ പ്രതീക്ഷകള്‍ക്കു കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. അദ്ദേഹത്തിന്റെ നീക്കങ്ങളെ സമര്‍ഥമായി പ്രതിരോധിച്ച റഷ്യന്‍ താരം മല്‍സരത്തില്‍ 7-2നു പിടിമുറുക്കി. സെക്കന്റുകള്‍ മാത്രം ശേഷിക്കെ എതിരാളിയെ വീഴത്തി രവികുമാര്‍ രണ്ടു പോയിന്റ് കൂടി നേടിയെങ്കിലും അപ്പോഴേക്കും മല്‍സരം കൈവിട്ടുപോയിരുന്നു. 7-4ന്റെ വിജയവുമായി ലോക ചാംപ്യന്‍ ഒളിംപിക്‌സിലും തന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചപ്പോള്‍ രവിക്കു വെള്ളിയുമായി തൃപ്തിപ്പെടേണ്ടി വന്നു.

ഈ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയും അഞ്ചാമത്തെ മെഡലും കൂടിയാണ് രവികുമാര്‍ സ്വന്തമാക്കിയത്. രണ്ടു വെള്ളിയും മൂന്നു വെങ്കലവുമാണ് ഇന്ത്യയുടെ ഇതുവരെയുള്ള സമ്പാദ്യം. നേരത്തേ വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവായിരുന്നു ഇന്ത്യക്കായി വെള്ളി നേടിയത്. ബാഡ്മിന്റണില്‍ പിവി സിന്ധു, വനിതകളുടെ ബോക്‌സിങില്‍ ലവ്‌ലിന ബൊര്‍ഗോഹെയ്ന്‍, പുരുഷ ഹോക്കി ടീം എന്നിവരാണ് വെങ്കല മെഡലിനു അവകാശികളായത്.

ഹോക്കിയില്‍ ഇന്നു തന്നെയായിരുന്നു ഇന്ത്യയുടെ അവിസ്മരണീയ വെങ്കല മെഡല്‍ വിജയം. ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ കരുത്തരായ ജര്‍മനിയെ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കു തകര്‍ത്തായിരുന്നു ഇന്ത്യ ഒരുകാലത്തു തങ്ങളുടെ കുത്തകയായിരുന്ന ഹോക്കിയില്‍ ആദ്യ മെഡല്‍ സ്വന്തമാക്കിയത്. 41 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം. 1980ലെ മോസ്‌കോ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ ശേഷം മറ്റൊരു ഒളിംപിക്‌സിലും ഇന്ത്യ സെമി ഫൈനലില്‍ പോലുമെത്തിയിരുന്നില്ല. ഇത്തവണ ഈ കാത്തിരിപ്പിനു അറുതിയിട്ട ഇന്ത്യ മെഡല്‍നേട്ടത്തോടെ ഇതു ആഘോഷമാക്കുകയും ചെയ്തു.

Story first published: Thursday, August 5, 2021, 17:24 [IST]
Other articles published on Aug 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+