അതിജീവനത്തിന്റെ ആത്മവിശ്വാത്തിന്റെയും പ്രതിരൂപമായി മാറിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ സര്‍ഫിങ് താരം ഓവന്‍ റൈറ്റ്. ഒരു സിനിമാക്കഥയെ വെല്ലുന്നതാണ് റൈറ്റിന്റെ ജീവിതം. 2015ല്‍ ഒരു പരിശീലത്തിനിടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് മരണത്തോടു മല്ലിട്ട നിമിഷങ്ങള്‍, ഓര്‍മശക്തിയും ഈ സമയത്ത് അദ്ദേഹത്തിനു നഷ്ടമായിരുന്നു. തലച്ചോറിനുള്ളില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നു മരണത്തോടു മല്ലിട്ടു. പക്ഷെ റൈറ്റിനു തോല്‍ക്കാന്‍ മനസ്സിലായിരുന്നു. ആറു വര്‍ഷങ്ങള്‍ക്കു ഇപ്പുറം ഒളിംപിക്‌സെന്ന മഹാവേദിയില്‍ കഴുത്തിലൊരു മെഡലുമായി പുഞ്ചിരി തൂകുകയാണ് റൈറ്റ്. പുരുഷന്‍മാരുടെ സര്‍ഫിങില്‍ ഓസ്‌ട്രേലിയക്കു വേണ്ടി വെങ്കല മെഡലുമായി ലോകത്തിനു മുഴുവന്‍പ പ്രചോദനമായിരിക്കുകയാണ് അദ്ദേഹം.
എനിക്കു പഴയതൊന്നും ഓര്‍മിക്കാന്‍ കഴിയുന്നില്ല. അവ ചിന്തിക്കാന്‍ പോലും സാധിക്കുന്നില്ല. അതുകൊണ്ടാവാം ഒരുപക്ഷെ ഞാന്‍ ഇന്നു ഇവിടെ നില്‍ക്കുന്നത്. കഴുത്തിലൊരു ഒളിംപിക് മെഡലുമായി നില്‍ക്കുന്നത് ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ അതു എങ്ങനെ സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ എങ്ങനയെങ്കിലും അതു സംഭവിച്ചേ തീരൂവെന്ന വാശി മനസ്സിലുണ്ടായിരുന്നുവെന്നും മെഡല്‍ നേട്ടത്തിനു ശേഷം റൈറ്റ് മനസ്സ്തുറന്നു.
ബ്രസീലിന്റെ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ ഗബ്രിയേല്‍ മെഡിനയോടു ഇഞ്ചോടിഞ്ച് പോരാടിയാണ് റൈറ്റ് രാജ്യത്തിനു വേണ്ടി വെങ്കലം സമ്മാനിച്ചത്. മല്‍സരം വളരെയധികം വാശിയേറിയതായിരുന്നു. രാജ്യം മുഴുവന്‍ എന്നെ പിന്തുണയ്ക്കുന്നതു പോലെയാണ് മല്‍സരത്തിനിടെ അനുഭവപ്പെട്ടത്. മല്‍സരം വളരെ കടുപ്പമേറിയതായിരുന്നുവെന്നും 31 കാരനായ റൈറ്റ് വിശദമാക്കി.
സര്‍ഫിങ് മല്‍സരഇനമായി ഉള്‍പ്പെടുത്തിയ ആദ്യത്തെ ഒളിംപിക്‌സ് കൂടിയാണ് ഇത്തവണത്തേത്. ഒളിംപിക്‌സിനെക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് തനിക്ക് ഇല്ലായിരുന്നുവെന്നും എന്നാല്‍ ഓസീസിന്റെ മുന്‍ ഒളിംപിക് ചാംപ്യന്‍ കാത്തി ഫ്രീമാന്‍ അടക്കമുള്ള മുന്‍ ഇതിഹാസങ്ങളുമായി കൂടിക്കാഴ്ചകള്‍ നടത്തിയ ശേഷമാണ് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചതെന്നും റൈറ്റ് പറയുന്നു.
ഒളിംപിക്‌സിന്റെ ഒരു രീതി എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ക്കു മനസ്സിലാക്കാന്‍ ആദ്യം സാധിച്ചില്ല. കാരണം ഞങ്ങള്‍ ഒരിക്കലും ഇതിന്റെ ഭാഗമായിരുന്നില്ല, പുറത്തുള്ളവര്‍ മാത്രമായിരുന്നു ഞങ്ങള്‍. എന്നാല്‍ ചില മുന്‍ ചാംപ്യന്‍മാര്‍ ഞങ്ങള്‍ക്കടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്തതോടെ പലതും ബോധ്യമായി. അവരുടെ വിശേഷങ്ങള്‍ കേള്‍ക്കുന്നതിനിടെ പലപ്പോഴും ഞങ്ങള്‍ കരയുകയായിരുന്നു. എത്ര മാത്രം പാഷനും, അഭിമാനവുമാണ് രാജ്യത്തിനു വേണ്ടി ഒളിംപിക് മെഡല്‍ നേടിയപ്പോള്‍ അവര്‍ക്കുണ്ടായതെന്നു കാണാന്‍ കഴിഞ്ഞു. ഇതു മാനസികമായി ഞങ്ങളെയാകെ മാറ്റിയെടുക്കുകയും ചെയ്തു. ഒളിംപിക് സ്വപ്‌നമെന്താണെന്ന് അതിനു ശേഷമാണ് തിരിച്ചറിഞ്ഞതെന്നും റൈറ്റ് കൂട്ടിച്ചേര്‍ത്തു.