ബ്യൂണസ് ഐറിസ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പിന്നാലെ അഗ്യൂറോയും മഷറാനൊയും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് പിന്നാലെയാണ് മെസ്സി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വൈകാതെ, മാഞ്ചസ്റ്റര്‍ സിറ്റി താരമായ സെര്‍ജിയോ അഗ്യൂറോയും ഹാവിയര്‍ മസ്‌കരാനോയും വിരമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു.
ലയണൽ മെസ്സി വിരമിച്ചു; ചങ്ക് തകർന്നുകൊണ്ട് മെസ്സി വിരമിച്ചത് ഇങ്ങനെ...
സെപ്തംബര്‍ 1 ന് ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് അര്‍ജന്റീന അടുത്തതായി കളിക്കാന്‍ ഇറങ്ങുന്നത്. ഉറുഗ്വെയ്‌ക്കെതിരെയാണ് ഈ കളി. പിന്നാലെ വെനസ്വേല സന്ദര്‍ശനം. ബ്രസീലില്‍ നടക്കുന്ന ഒളിംപിക്‌സിലും അര്‍ജന്റീനയ്ക്ക് കളിക്കണം. മെസ്സി, അഗ്യൂറോ, മസ്‌കരാനോ എന്നിവര്‍ക്ക് പിന്നാലെ എവര്‍ ബനേഗ, ലാവെസ്സി, ബിഗിലിയ, ഡി മരിയ എന്നിവരും വിരമിക്കാന്‍ ഒരുങ്ങുന്നു എന്നാണ് ലാറ്റിനമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അര്‍ജന്റീനയ്ക്ക് വേണ്ടി കിരീടം നേടാന്‍ പറ്റാത്തതില്‍ അതീവ നിരാശയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞു. ഈ കിരീടം നേടണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. കഴിഞ്ഞില്ല. തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ തോല്‍വിയാണ് അര്‍ജന്റീനയ്ക്ക് ഇത്. മെസ്സിയെ ഇത്രയും തകര്‍ന്ന നിലയില്‍ കണ്ടിട്ടില്ല എന്ന് കളിക്ക് ശേഷം അഗ്യൂറോ പറഞ്ഞു.
കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ മെസ്സിയും അഗ്യൂറോയും ഒരേ മുറിയിലായിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുമ്പോഴും മെസ്സിക്കൊപ്പം അഗ്യൂറോയുണ്ടായിരുന്നു. പ്രമുഖ താരങ്ങളില്ലാതെ സുപ്രധാന ടൂര്‍ണമെന്റുകളില്‍ ഇറങ്ങേണ്ടി വരുന്ന അര്‍ജന്റീനയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ആരാധകര്‍. ക്യാപ്റ്റന്‍ മെസ്സിയും സീനിയര്‍ താരങ്ങളുമില്ലാതെ ടീമിനെ റീബില്‍ഡ് ചെയ്യുക എന്ന ദുഷ്‌കരമായ ദൗത്യമാണ് ജെറാര്‍ദോ മാര്‍ട്ടിനയ്ക്ക് മുന്നിലുള്ളത്.