സാല്‍വദോര്‍: ഫിഫാ ലോകറാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ജര്‍മനിയും നാലാം സ്ഥാനത്തുള്ള പോര്‍ച്ചുഗലും ഏറ്റുമുട്ടുമ്പോള്‍ മൈതാനത്തില്‍ തീപാറുമെന്നു കരുതിയ ആരാധകര്‍ക്ക് തെറ്റി. മൂന്നു തവണ ചാംപ്യന്മാരായിട്ടുള്ള ജര്‍മനിയുടെ കളിമിടുക്കിനു മുന്നില്‍ ക്രിസ്്റ്റിയാനോ റൊണാള്‍ഡോയുടെ കീഴിലിറങ്ങിയ പോര്‍ച്ചുഗല്‍ ടീം നാണംകെട്ടു. തോമസ് മുള്ളറിന്റെ ഹാട്രിക് മികവില്‍ ഏകപക്ഷീയമായ നാലുഗോളുകള്‍ക്കാണ് ഫിലിപ് ലാമിന്റെ ടീം വെന്നിക്കൊടി പാറിച്ചത്. ബ്രസീല്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണ് മുള്ളറുടെ കാലില്‍ നിന്നും പിറന്നത്.
കളിയുടെ ആദ്യ പത്തു മിനിറ്റില്‍ മാത്രമാണ് പോര്‍ച്ചുഗലിന് പന്തു ശരിയ്ക്കും കൈകാര്യം ചെയ്യാന്‍ സാധിച്ചതെന്നു വേണമെങ്കില്‍ പറയാം. ആ ഗതിയ്ക്ക് വിപരീതമായിട്ടായിരുന്നു ആദ്യ ഗോള്‍. പത്താം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വലന്‍സിയാ താരം ജാവോ പെഡ്രോ പെനല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് മരിയോ ഗോട്‌സെയെ തള്ളി താഴെയിട്ടതിനെ തുടര്‍ന്ന് പെനല്‍റ്റി. ബയേണ്‍ മ്യൂണിക് താരത്തെ തടഞ്ഞ പെഡ്രോയ്ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. പെനല്‍റ്റി കിക്കെടുത്ത തോമസ് മുള്ളര്‍ക്ക് പിഴച്ചില്ല. സ്‌കോര്‍: 1-0.

രണ്ടു ഗോളുകള്‍ വാങ്ങിയതിന്റെ സമ്മര്‍ദ്ദത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പറങ്കികള്‍ക്ക് അടുത്ത തിരിച്ചടി ലഭിച്ചത് 37ാം മിനിറ്റിലായിരുന്നു. മുള്ളറെ ബോധപൂര്‍വം തലകൊണ്ടിടിച്ചതിനെ തുടര്‍ന്ന് പ്രതിരോധത്തിലെ കരുത്തായ പോര്‍ച്ചുഗലിന്റെ റയല്‍മാഡ്രിഡ് താരം പെപെയെ റഫറി പുറത്താക്കി. ഇതോടെ പത്തുപേരായി ചുരുങ്ങിയ പോര്‍ച്ചുഗീസ് പ്രതിരോധിക്കാനും ആക്രമിക്കാനും കഴിയാത്ത അവസ്ഥയിലെത്തി.
30ാം മിനിറ്റില്‍ ആഴ്‌സണല്‍ താരം മെസൂട്ട് ഓസിലും ഗോട്‌സെയും ചേര്‍ന്ന് നടത്തിയ മികച്ചൊരു മുന്നേറ്റം കോര്‍ണറിലാണ് അവസാനിച്ചത്. ഉയര്‍ന്നുവന്ന ബോളിന് തലവെച്ച ഡോര്‍ട്ട്മുണ്ട് താരം മാറ്റ്‌സ് ഹുമ്മെലിനു പിഴച്ചില്ല. സ്‌കോര്‍: 2-0.45ാം മിനിറ്റിലാണ് ജര്‍മനിയുടെ മൂന്നാമത്തെയും മുള്ളറുടെ രണ്ടാമത്തെയുമായ ഗോള്‍ പിറന്നത്. ക്രോസ് ചെയ്ത ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്രൂണോ ആല്‍വ്‌സ് വരുത്തിയ പിഴവ്. ബോള്‍ ലഭിച്ച മുള്ളര്‍ ഗോളി റൂയ് പാട്രിഷ്യോയ്ക്ക് പ്രതിരോധമൊരുക്കാന്‍ കഴിയുന്നതിനു മുമ്പെ വലകുലുക്കിയിരുന്നു. സ്‌കോര്‍: 3-0.
റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിഴലാട്ടം പോലുമില്ലാത്ത മത്സരമായിരുന്നു ഇത്. പോയിന്റ് ബ്ലാങ്കില്‍ നിന്ന് പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ട മുള്ളര്‍ ഗോള്‍ഡന്‍ ബൂട്ടിനുള്ള എന്‍ട്രി പ്രഖ്യാപിയ്ക്കുകയായിരുന്നു. സ്‌കോര്‍: 4-0. പോര്‍ച്ചുഗല്‍ ആരാധകര്‍ക്ക് ആകെ ആശ്വാസം നല്‍കുന്ന കാര്യം ക്രിസ്റ്റിയാനോ റൊണാള്‍ഡോ 90 മിനുറ്റും ഗ്രൗണ്ടിലുണ്ടായിരുന്നുവെന്നതാണ്. റൊണാള്‍ഡോ പരിക്കിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.