ബ്രസീലിയ: ഗ്രീസിന്റെ വിഖ്യാതമായ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കിയ കൊളംബിയ ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് വിജയം പിടിച്ചെടുത്തത്. അര്‍മേരോ, ഗുട്ടിറസ്, റോഡ്രിഗസ് എന്നിവരാണ് തെക്കന്‍ അമേരിക്കന്‍ ടീമിനുവേണ്ടി വലകുലുക്കിയത്.
കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ഗോള്‍ പിറന്നു. വെസ്റ്റ് ഹാം താരം പാബ്ലോ അര്‍മെരോയാണ് തുടക്കം കുറിച്ചത്. ഗ്രീസിന്റെ പ്രതിരോധത്തെ എത്രയും വേഗം ആക്രമിച്ചു തകര്‍ക്കുകയെന്ന തന്ത്രമാണ് കൊളംബിയ സ്വീകരിച്ചത്. അതുകൊണ്ട് തന്നെയാണ് ഡിഫന്‍ഡറായ അര്‍മെരോയ്ക്ക് ആദ്യ ഗോള്‍ നേടാനുമായത്.
ലീഡ് നേടിയതോടെ കൊളംബിയന്‍ താരങ്ങള്‍ ആക്രമണത്തിന്റെ വേഗത കുറച്ചു. ഗ്രൂപ്പ് സിയില്‍ ആധിപത്യം നേടണമെങ്കില്‍ മികച്ച ഗോള്‍ ശരാശരിയും വേണമെന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം രണ്ടാം പകുതിയില്‍ കൊളംബിയ വീണ്ടും ആക്രമണം തുടങ്ങി.
58ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. കോര്‍ണറില്‍ നിന്നും ലഭിച്ച പന്ത് ഇടംകാലു കൊണ്ട് മനോഹരമായി ഫഌക്ക് ചെയ്താണ് അത്‌ലറ്റികോ റിവര്‍ പ്ലേറ്റ് താരം ടിയോഫിലോ ഗുട്ടിറസ് വലയിലെത്തിച്ചത്. സ്‌കോര്‍: 2-0.
ഇഞ്ചുറി ടൈമിലായിരുന്നു മൊണാക്കോ എഫ്‌സി മിഡ്ഫീല്‍ഡര്‍ ജെയിംസ് റോഡ്രിഗസിന്റെ ഗോള്‍. നെപ്പോളി താരം യുവാന്‍ കാമിലോ സുനികയും റോഡ്രിഗസും ചേര്‍ന്ന് നടത്തിയ മുന്നേറ്റം. പ്രതിരോധ നിരയെ കബളിപ്പിച്ചു കൊണ്ട് മുന്നേറിയ പത്താം നമ്പര്‍ താരംഗോളി ഒറെസ്റ്റിസ് കാര്‍നെസിസിനെ കാഴ്ചക്കാരനാക്കി വലകുലുക്കുകയായിരുന്നു.
ഗ്രൂപ്പ് സിയിലെ മറ്റു ടീമുകള്‍ ജപ്പാനും ഐവറികോസ്റ്റുമാണ്. ഫിഫ റാങ്കിങില്‍ അര്‍ജന്റീനയ്ക്ക് തൊട്ടുപിറകിലാണ് കൊളംബിയയുടെ സ്ഥാനം. ഏകപക്ഷീയമായ മൂന്നു ഗോളിന്റെ വിജയം കൊളംബിയയ്ക്ക് കൂടുതല്‍ മുന്‍ തൂക്കം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.