സാല്‍വദോര്‍: ഫുട്‌ബോളിലെ ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്രസീല്‍- അര്‍ജന്റീന പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് കാല്‍പ്പന്തുകളി ആരാധകര്‍. കോപ്പ അമേരിക്കയുടെ ആദ്യ സെമി ഫൈനലിലാണ് ലോകം ഉറ്റുനോക്കുന്ന ഈ പോരാട്ടം. ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ സാന്നിധ്യം അര്‍ജന്റീനയുടെ ഗ്ലാമര്‍ കൂട്ടുമ്പോള്‍ മറുഭാഗത്ത് സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ കച്ചമുറുക്കുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ തന്റെ പ്രതിഭയ്‌ക്കൊത്ത കളി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും മെസ്സിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് ബ്രസീല്‍ കോച്ച് ടിറ്റെയ്ക്കുള്ളത്. ഒരിക്കലും തളയ്ക്കാന്‍ പറ്റാത്ത താരമെന്നാണ് അദ്ദേഹം മെസ്സിയെ വിശേഷിപ്പിച്ചത്.

കളിക്കളത്തില്‍ മെസ്സിയെ പിടിച്ചുകെട്ടാമെന്ന് ആരും കരുതേണ്ട. അദ്ദേഹത്തിന്റെ വേഗത്തിനും കടിഞ്ഞാണിടാന്‍ കഴിയില്ലെന്നും ടിറ്റെ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഫിലിപ്പെ കുട്ടീഞ്ഞോയും മെസ്സിയെപ്പോലെയുള്ള താരമാണെന്ന് അദ്ദേഹം പറഞ്ഞു. വിരമിക്കല്‍ പിന്‍വലിച്ച് കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം മെസ്സി അര്‍ജന്റീനയ്ക്കായി കളിക്കുന്ന ആദ്യത്തെ ടൂര്‍ണമെന്റ് കൂടിയാണിത്.
കോപ്പയില്‍ മെസ്സി, സെര്‍ജിയോ അഗ്വേറോ, എയ്ഞ്ചല്‍ ഡിമരിയ എന്നിവരടങ്ങുന്ന ശക്തമായ ടീമിനെയാണ് അര്‍ജന്റീന ഇറക്കിയതെങ്കിലും ഇതുവരെയുള്ള മല്‍സരങ്ങളില്‍ ടീമിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു. പരാഗ്വേയ്‌ക്കെതിരായ ഗ്രൂപ്പ് മല്‍സരത്തിലെ ഒരു ഗോള്‍ മാത്രമാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനിസ്വേലയെ 2-0ന് തോല്‍പ്പിച്ചാണ് അര്‍ജന്റീന സെമിയില്‍ കടന്നത്. എന്നാല്‍ ക്വാര്‍ട്ടറില്‍ പരാഗ്വേയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് പരാജയപ്പെടുത്തിയാണ് ബ്രസീലിന്റെ സെമി ഫൈനല്‍ പ്രവേശനം.