മോസ്‌കോ: ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലുള്ള ഫൈനല്‍ മത്സരം നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് വ്യാജ പോലീസ് യൂണിഫോം ധരിച്ച നാലംഗ സംഘം കളത്തിലേക്ക് അതിക്രമിച്ച് കടന്നത്. ഇതേത്തുടര്‍ന്ന് മത്സരം കുറച്ച് സമയത്തേക്ക് തടസ്സപ്പെടുകയും ചെയ്തു. പുസി റയറ്റ് പ്രതിഷേധ ഗ്രൂപ്പിലെ നാല് അംഗങ്ങളെ പോലീസ് വലിച്ചിഴച്ച് നീക്കിയ ശേഷമാണ് മത്സരം പുന:രാരംഭിച്ചത്. ഇപ്പോള്‍ ഈ നാലംഗ സംഘത്തിന് മോസ്‌കോ കോടതി 15 ദിവസത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍, മറ്റ് ലോകനേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ സാക്ഷിയാക്കിയാണ് പ്രതിഷേധ സംഘത്തിലെ അംഗങ്ങള്‍ മോസ്‌കോ ലുഷ്‌നികി സ്‌റ്റേഡിയത്തിലെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കടന്നത്. ഫൈനല്‍ രണ്ടാം പകുതിയില്‍ എത്തിനില്‍ക്കവെയാണ് സംഭവം. ഈ നാല് പേരെയും മൂന്ന് വര്‍ഷത്തേക്ക് കായിക മത്സര വേദികളില്‍ നിന്നും ജഡ്ജ് വിലക്കുകയും ചെയ്തു. വെറോണിക്ക നികുല്‍ഷിന, ഓല്‍ഗ പക്തുസോവ, ഓല്‍ഗ കുറാചിയോവ എന്നീ സ്ത്രീകളും പ്യോട്ടര്‍ വെര്‍സിലോവ് എന്നയാള്‍ക്കുമാണ് ശിക്ഷ.
മത്സരത്തില്‍ ചെറിയ സമയത്തേക്ക് നടത്തിയ സാഹസം വെറുതെയല്ലെന്ന് കുറാചിയോവ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനും, ലോക ഫുട്‌ബോള്‍ ഗവേണിംഗ് സംഘമായ ഫിഫയുടെ നയങ്ങള്‍ക്കും എതിരെയാണ് തങ്ങളുടെ ഈ അതിക്രമമെന്ന് ഇവര്‍ വ്യക്തമാക്കി. സ്‌പോര്‍ട്‌സ് താരങ്ങളെ ബുദ്ധിമുട്ടിച്ചതില്‍ ഖേദമുണ്ട്. പക്ഷെ ഫിഫ മോശം കളികളിലും ഉള്‍പ്പെട്ടിട്ടുണ്ട്. അടിച്ചമര്‍ത്തലും, മനുഷ്യാവകാശ ലംഘനവും നടപ്പാക്കുന്ന ഭരണകൂട തലവന്‍മാരുടെ സുഹൃത്താണ് ഫിഫ, കുറാചിയോവ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു.
പോലീസ് വേഷത്തില്‍ ഭരണകൂടം ജനജീവിതത്തിലേക്ക് കടന്നുകയറുന്നത് എങ്ങിനെയെന്ന് കാണിക്കാനാണ് തങ്ങള്‍ വ്യാജ പോലീസ് വേഷം ധരിച്ചതെന്ന് വെര്‍സിലോവ് കൂട്ടിച്ചേര്‍ത്തു. പുടിനെതിരെ ഒരു പള്ളിയില്‍ പ്രതിഷേധിച്ചതിന് 2012ല്‍ ഈ സംഘടനയില്‍ പെട്ട മൂന്ന് പേര്‍ ജയിലിലായിരുന്നു. ഇതിന് ശേഷം ക്രെംലിന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സൂചകമായി ഈ സംഘടന മാറുകയും ചെയ്തു.