
മോസ്‌കോ: റഷ്യ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സും യുറുഗ്വായും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രധാന ശ്രദ്ധാകേന്ദ്രം ഫ്രാന്‍സിന്റെ പത്തൊമ്പതുകാരന്‍ കൈലിയന്‍ എംബാപ്പെ ആയിരിക്കും. അര്‍ജന്റീനന്‍ പ്രതിരോധത്തെ വെള്ളംകുടിപ്പിച്ച് രണ്ട് ഗോളുകള്‍ നേടിയ എംബാപ്പെ യുറുഗ്വായ്‌ക്കെതിരെയും തിളങ്ങുമെന്നാണ് ടീമിന്റെ പ്രതീക്ഷ.
എന്നാല്‍, അര്‍ജന്റീനയുടെ മോശം പ്രതിരോധമായിരിക്കില്ല ഫ്രാന്‍സിനെ കാത്തിരിക്കുന്നത്. ഈ ലോകകപ്പിലെ മികച്ചവരിലൊന്നായി മാറിക്കഴിഞ്ഞ ഡീഗോ ഗോഡിനും സംഘവുമായിരിക്കും അവടെ ചെറുക്കാനുണ്ടാകുക. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തടഞ്ഞിട്ട ഗോഡിന്‍, ജോസ് ജിമെനസ്, മാര്‍ട്ടിന്‍ സെസാറെസ്, ഡീഗോ ലാക്‌സലത്ത് എന്നിവര്‍ ഉറുഗ്വായ്ക്കായി പ്രതിരോധ കോട്ട കെട്ടും.

ചെറിയ ഒരു പഴുതുകിട്ടിയാല്‍പോലും ഫ്രാന്‍സ് മുതലെടുക്കുമെന്ന് യുറുഗ്വായ് പരിശീലകന്‍ ഓസ്‌കാര്‍ ടിബാരസ് കളിക്കാരെ ഓര്‍മപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഗോഡിന്റെ നേതൃത്വത്തിലുള്ള കടുത്ത പ്രതിരോധം ഫ്രാന്‍സ് എങ്ങിനെ മറികടക്കുന്നു എന്നതായിരിക്കും കളിയുടെ അന്തിമഫലം.
ഗ്രൂപ്പ് മത്സരങ്ങളില്‍ ഒരു ഗോള്‍പോലും വഴങ്ങാതെയാണ് യുറുഗ്വായ് പ്രീക്വാര്‍ട്ടറിലെത്തിയത്. പോര്‍ച്ചുഗലിനെതിരെ ഒരു ഗോള്‍ വഴങ്ങിയെങ്കിലും മത്സരത്തില്‍ ജയിച്ചുകയറി. ബ്രസീല്‍ മാത്രമാണ് ഗോള്‍ വഴങ്ങുന്ന കാര്യത്തില്‍ യുറുഗ്വായ്‌ക്കൊപ്പമുള്ളത്. അതുകൊണ്ടുതന്നെ എംബാപ്പെയ്ക്കും കൂട്ടര്‍ക്കും യുറുഗ്വായ്‌ക്കെതിരെ ഗോളടിക്കുക എളുപ്പമാകില്ല.