മോസ്‌കോ: റഷ്യ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സും യുറുഗ്വായും തമ്മില്‍ ഏറ്റുമുട്ടും. നിഷ്‌നി നോവ്‌ഗൊരോദ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം രാത്രി 7.30നാണ് മത്സരം. ഇരുടീമുകളും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചത് എന്നതിനാല്‍ കടുത്ത പോരാട്ടത്തിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക.
അര്‍ജന്റീനയെ 4-3 എന്ന സ്‌കോറിന് തോല്‍പ്പിച്ച ഫ്രാന്‍സിന് സെമി പ്രതീക്ഷയുണ്ട്. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന ഒരുപിടി മികച്ച താരങ്ങളാണ് ഫ്രഞ്ച് ടീമിലുള്ളത്. പത്തൊമ്പതുകാരന്‍ കൈലിയന്‍ എംബാപ്പെ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്‌ക്കെതിരെ നേടിയ അതിവേഗ ഗോളുകള്‍ ടീമിന്റെ സാധ്യതകള്‍ സജീവമാക്കുന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ പ്രീക്വാര്‍ട്ടറില്‍ പുറത്താക്കിയാണ് ലാറ്റിനമേരിക്കന്‍ ശക്തികളായ യുറുഗ്വായുടെ വരവ്. മികച്ച പ്രതിരോധവും മിന്നലാക്രമണം നടത്താന്‍ ശേഷിയുള്ള സ്‌ട്രൈക്കര്‍മാരും ടീമിന് മുതല്‍ക്കൂട്ടാകും. 2010 ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് സെമിയില്‍ കടന്നതിന്റെ ആത്മവിശ്വാസവും യുറുഗ്വായ്ക്കുണ്ട്.
സസ്‌പെന്‍ഷന്‍മൂലം ബ്ലെയ്‌സി മറ്റൗഡിക്ക് കളിക്കാന്‍ കഴിയാത്തത് ഫ്രാന്‍സിന് തിരിച്ചടിയാണ്. ഡെംബാലെ മറ്റൗഡിക്ക് പകരക്കാരനാകും. ജിറൂഡിനെ ഏക സ്‌ട്രൈക്കറാക്കി തൊട്ടുപിന്നില്‍ ഗ്രിസ്മാനെയും എംബാപ്പെയും അണിനിരത്തിയായിരിക്കും ഫ്രാന്‍സ് പടയ്ക്കിറങ്ങുക. മധ്യനിരയില്‍ പോഗ്ബയും കാന്റെയും ഫ്രാന്‍സിന്റെ ശക്തികേന്ദ്രങ്ങളാകും.
പരിക്കുമൂലം പുറത്തായിരുന്ന എഡിസണ്‍ കവാനി യുറുഗ്വായ്ക്കുവേണ്ടി കളിത്തിലിറങ്ങുമെന്നാണ് സൂചന. അതേസമയം, ലൂയിസ് സുവാരസ് ആദ്യ ഇലവനില്‍തന്നെ ഇടംപിടിക്കും. ഡീഗോ ഗോഡിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയെ മറികടക്കാന്‍ ഫ്രാന്‍സ് ബുദ്ധിമുട്ടേണ്ടിവരുമെന്നുറപ്പാണ്. ഇരു ടീമുകളും 2013ല്‍ നടന്ന സൗഹൃദ മത്സരത്തില്‍ യുറുഗ്വായ്ക്കായിരുന്നു വിജയം. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് ഒരു ഗോള്‍ മാര്‍ജിനില്‍ യുറുഗ്വായെ മറികടക്കുമെന്നാണ് പ്രവചനം.