കൊച്ചി: മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന ലോകകപ്പ് കേരളം വിട്ടുപോവുമോ ? ഇപ്പോഴത്തെ സ്ഥിതിയില്‍ ഇതിനു സാധ്യതയുണ്ട്. ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പിന്റെ വേദികളിലൊന്നായി തിരഞ്ഞെടുത്തത് കൊച്ചിയെയായിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനുള്ള കൊച്ചിയിലെ തയ്യാറെടുപ്പില്‍ ഫിഫ അതൃപ്തി പ്രകടിപ്പിച്ചു. കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ ശേഷമാണ് ഫിഫ അധികൃതര്‍ ഇക്കാര്യമറിയിച്ചത്.

സ്റ്റേഡിയത്തിന്റെയും അനുബന്ധ പരിശീലന മൈതാനങ്ങളുടെയും നിര്‍മാണ പുരോഗതിയാണ് ഫിഫ സംഘം വിലയിരുത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. മേയ് 15നുള്ളില്‍ എല്ലാം പൂര്‍ത്തിയാക്കണമെന്നാണ് ഫിഫ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും ഫിഫ ടൂര്‍ണമെന്റ് മേധാവി ജെയ്‌മോ യാര്‍സ പറഞ്ഞു.

യാര്‍സയുടെയും ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെയും നേതൃത്വത്തിലുള്ള 18 അംഗ ഉന്നതതലസംഘമാണ് കൊച്ചിയില്‍ പരിശോധനയ്ക്കായി എത്തിയത്. ഇന്ത്യ ആദ്യമായി വേദിയാവുന്ന ഫിഫ ടൂര്‍ണമെന്റ് കൂടിയാണ് അണ്ടര്‍ 17 ലോകകപ്പ്. ആതിഥേയരായതിനാല്‍ ഇന്ത്യ നേരിട്ടു ടൂര്‍ണമെന്റിനു യോഗ്യത നേടിയിരുന്നു.