മുംബൈ: അണ്ടർ 17 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഘാനയ്ക്ക് തകർപ്പൻ ജയം. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ പോരാട്ടമായിരുന്നു നടന്നത്. കരുത്തരായ ഘാനയ്ക്ക് കന്നിക്കാരായ നൈജറായിരുന്നു എതിരാളികൾ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഘാന നൈജറിനെ മുട്ടുകുത്തിച്ചത്. നൈജര്‍ ഡിഫന്‍ഡര്‍ ഫറൂഖ് ഇദ്രീസ്സ ബോക്‌സില്‍ വെച്ച് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഐറിക് ഐഹ ഗോളാക്കി മാറ്റിയാണ് ആദ്യം ലീഡ് നേടിയത്.
ഘാനയുടെ അറ്റാക്കിങ് നിരയെ തടയാന്‍ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധകാണിച്ച നൈജറിന് രണ്ടോ മൂന്നോ തവണ മാത്രമാണ് എതിര്‍ പോസ്റ്റിലേക്ക് പന്തുമായി കുതിക്കാനായത്. 86-ാം മിനിറ്റില്‍ വീണ്ടും പെനാല്‍റ്റി ലഭിച്ചെങ്കിലും ഇത് പാഴായി. 90-ാം മിനിറ്റില്‍ ഒരു ലോങ് റേഞ്ച് ബുള്ളറ്റ് ഷോട്ടിലൂടെ നൈജര്‍ ഗോള്‍വല തുളച്ച് റിച്ചാർഡോ ഢാൻസോ ഇതിന് പകരം വീട്ടുകയായിരുന്നു.
കന്നി ലോകകപ്പിനാണ് നൈജര്‍ ഇന്ത്യയിലെത്തിയിരുന്നത്. ക്വാർട്ടരിലെത്തിയ ഘാന മലിയോടാണ് ഏറ്റുമുട്ടേണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡുയർത്താൻ ഘാന ശ്രമം തുടങ്ങി. ഇബ്രാഹിം സുല്ലിയുടെ ശ്രമങ്ങൾ വീണ്ടും ലക്ഷ്യം കാണാതെ പോയി. ഒരു ഗോളിൽ കളി അവസാനിക്കുമെന്ന് കരുതിയയിടത്തു നിന്നു ഘാന വീണ്ടും ലക്ഷ്യം കണ്ടു. മുഹമ്മദ് ഇഡ്രിസ് നൽകിയ പന്ത് ബോക്സിനു പുറത്തുനിന്നു വലംകാൽ ഷോട്ടിലൂടെ റിച്ചാർഡ് ഡാൻസോ നൈജർ വലയിലെത്തിച്ചതോടെ ഘാനയുടെ രണ്ടാം ഗോൾ പിറന്നു.