ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ കറുത്ത ദിനമായി മാറിയിരിക്കുകയാണ് ആഗസ്റ്റ് 16, 2022. കാരണം 85 വര്‍ഷത്തെ ഫുട്‌ബോള്‍ പാരമ്പര്യമുള്ള ഇന്ത്യക്കു ഫിഫയുടെ വിലക്ക് വന്നിരിക്കുകയാണ്. ചരിത്രമെടുത്താല്‍ ഇത്രയും കര്‍ക്കശമായ നടപടി മുമ്പൊരിക്കലും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരേ (എഐഎഫ്എഫ്) ഫിഫ സ്വീകരിച്ചിട്ടില്ല. പക്ഷെ രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഫിഫ ഇപ്പോള്‍ ന്ത്യക്കു നേരെ ചുവപ്പ് കാര്‍ഡ് കാണിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ ബാഹ്യ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാണിച്ചാണ് ഫിഫയുടെ നടപടി. ഇതോടെ ഈ വര്‍ഷം ഇന്ത്യ വേദിയാവേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പും അനിശ്ചിതത്വത്തിലായിരിക്കുയാണ്. ഒക്ടോബര്‍ 11 മുതല്‍ 30 വരെയായിരുന്നു ടൂര്‍ണമെന്റ് നടക്കാനിരുന്നത്. എഐഎഫ്എഫിന്റെ വിലക്കിലേക്കു നയിച്ച സംഭവ വികാസങ്ങളുടെ ടൈംലൈന്‍ പരിശോധിക്കാം.
മേയ് 23
ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ പ്രത്യേക ഭരണസമിതിയുടെ (COA) നിയന്ത്രണത്തിലാക്കിയ ശേഷം രാജ്യത്തെ വിലക്കരുതെന്ന് പ്രഫുല്‍ പട്ടേല്‍ ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയോടു അഭ്യര്‍ഥിക്കുന്നു
മേയ് 29
എഐഎഫ്എഫിന്റെ പുതിയ ഭരണസമിതി സപ്തംബറില്‍ നിലവില്‍ വരുമെന്നും പരിഷ്‌കരിച്ച ഭരണഘടന ജൂലൈ 15 ഓടെ സുപ്രീം കോടതയില്‍ സമര്‍പ്പിക്കുമെന്നും സിഒഎ അംഗം ഖുറേശി അറിയിച്ചു.
ജൂണ്‍ 11
ദേശീയ കായികനയം, ഫിഫ, എഎഫ്‌സി ചട്ടങ്ങള്‍ എന്നിവയ്ക്കു അനുസൃതമായി പുതിയ ഭരണഘടനയ്ക്കു കീഴില്‍ ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാന്‍ സിഒഎയും മറ്റു അംഗങ്ങളും യോഗം ചേര്‍ന്നു.
ജൂണ്‍ 21
ഫിഫ- എഎഫ്‌സി ടീമും സിഎഒയും തമ്മിലുള്ള ആദ്യ റൗണ്ട് ചര്‍ട്ടകള്‍ ശുഭകരമായി അവസാനിക്കുന്നു.
ജൂണ്‍ 22
ഫിഫ- എഎഫ്‌സി ടീമിനെ എഐഎഫ്എഫ് യൂണിറ്റുകള്‍ സന്ദര്‍ശിക്കുകയും ഫെഡറേഷനില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്നു അറിയിക്കുകയും ചെയ്തു.
ജൂണ്‍ 23
പ്രശ്‌നപരിഹാരത്തിനു ഫിഫ-എഎഫ്‌സി ടീം സമയപരിധി നിശ്ചയിച്ചു. ജൂലൈ 31നകം ഭരണഘടന അംഗീകരിക്കാനും സപ്തംബര്‍ 15നുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ദേശിച്ചു.
ജൂലൈ 13
എഐഎഫ്എഫിന്റെ ഭരണഘടനയുടെ അന്തിമ പകര്‍പ്പ് ഫിഫയ്ക്കു സിഒഎ അയച്ചു.
ജൂലൈ 16
എഐഎഫ്എഫ് കരട് ഭരണഘടനയുടെ അംഗീകാരത്തിനു വേണ്ടി സിഒഎസു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
ജൂലൈ 18
അന്തിമ കരട് ഭരണഘടനയിലെ ചില വ്യവസ്ഥകളില്‍ സംസ്ഥാന യൂണിറ്റുകള്‍ അതൃപ്തി പ്രകടിപ്പിച്ചു. പക്ഷെ മധ്യസ്ഥതയ്ക്കായി തയ്യാറാണെന്നും അറിയിക്കുന്നു.
ജൂലൈ 21
എഐഎഫ്എഫിലേക്കുള്ള തിരഞ്ഞെടുപ്പ് വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത സുപ്രീം കോടതി അംഗീകരിച്ചു.
ജൂലൈ 26
കരട് ഭരണഘടനയില്‍ അനുശാസിക്കുന്ന 50 ശതമാനത്തിനു പകരം അംഗങ്ങളായി 25 ശതമാനം പ്രമുഖരായ താരങ്ങളുടെ പ്രാതിനിധ്യം എക്‌സിക്യൂട്ടീവ് കമ്മിറ്റില്‍ ആവശ്യമാണെന്നു എഐഎഫ്എഫിനോടു ഫിഫ ശുപാര്‍ശ ചെയ്തു.
ജൂലൈ 28
തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആഗസ്റ്റ് മൂന്നിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി ബെഞ്ച് അറിയിച്ചു.
ആഗസ്റ്റ് 3
സിഎഐയുടെ നിര്‍ദേശിച്ചതു പ്രകാരം ത്രയും വേഗത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടു സുപ്രീം കോടതി ആവശ്യപ്പെട്ടു.
ആഗസ്റ്റ് 5
എഐഎഫ്എഫ് പോള്‍ 13നും തിരഞ്ഞെടുപ്പ് 28നും നടത്തണമെന്ന സിഒഎയുടെ സമയക്രമം സുപ്രീകോടതി അംഗീകരിച്ചു.
ആഗസ്റ്റ് 6
ബാഹ്യ ഇടപെടലുകള്‍ ചൂണ്ടക്കാട്ടി എഐഎഫ്എഫിനെ സസ്‌പെന്‍ഡ് ചെയ്യുമെന്നും അണ്ടര്‍ 17 ലോകകപ്പ് ആതിഥേയത്വം എടുത്തു കളയുമെന്നും ഫിഫയുടെ മുന്നറിയിപ്പ്.
ആഗസ്റ്റ് 7
എഐഎഫ്എഫിനെ പുനസ്ഥാപിക്കുമെന്ന് സിഎഐ ഫിഫയ്ക്കു ഉറപ്പ് നല്‍കി.
ആഗസ്റ്റ് 10
നേരത്തേ പുറത്താക്കപ്പെട്ട എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലിനെതിരേ സിഒഎ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു.
ആഗസ്റ്റ് 11
നീക്കം ചെയ്യപ്പെട്ട പ്രഫുല്‍ പട്ടേല്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും നീതിന്യായ നിര്‍വഹണത്തില്‍ ഇടപെടുകയും ചെയ്താല്‍ അധികാരം പ്രയോഗിക്കുമെന്ന് സംസ്ഥാന യൂണിറ്റുകള്‍ക്കു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
ആഗസ്റ്റ് 13
ആഗസ്റ്റ് 28ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പട്ടികയില്‍ ബെയ്ച്ചുങ് ബൂട്ടിയ, ഐഎം വിജയന്‍ എന്നിവരടക്കം 36 പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി.
ആഗസ്റ്റ് 15
ബാഹ്യ ഇടപെടലുകള്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടി എഐഎഫ്എഫിനെ സസ്‌പെന്‍ഡ് ചെയ്തതായി ഫിഫ പ്രഖ്യാപിക്കുന്നു.
പ്രത്യാഘാതങ്ങള്‍
ഫിഫയുടെ വിലക്ക് തുടരുന്ന കാലത്തോളം അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനു വേദിയാന്‍ ഇന്ത്യക്കു കഴിയില്ല.
അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലോ, സൗഹൃദ മല്‍സരങ്ങളിലോ ഇന്ത്യന്‍ ടീമിനു പങ്കെടുക്കാന്‍ കഴിയില്ല.
എഎഫ്‌സി കപ്പിന്റെ ഇന്റര്‍ സോണല്‍ സെമി ഫൈനലില്‍ കളിക്കാനുള്ള എടിക്കെ മോഹന്‍ ബഗാന്റെ സാധ്യതകള്‍ക്കു മങ്ങലേറ്റു.
അടുത്തയാഴ്ച ആരംഭിക്കുന്ന വനിതകളുടെ ഏഷ്യ ക്ലബ്ബ് ചാംപ്യന്‍ഷിപ്പില്‍ ഗോകുലം കേരളയ്ക്കു പങ്കെടുക്കാനാവില്ല.
അടുത്ത മാസം സിംഗപ്പൂര്‍, വിയറ്റ്‌നാം എന്നിവര്‍ക്കെതിരേ ഷെഡ്യൂള്‍ ചെയ്തിരുന്ന ഇന്ത്യയുടെ സൗഹൃദ മല്‍സരങ്ങള്‍ റദ്ദാക്കും.