മോസ്‌കോ: ഫിഫ ലോകകപ്പിന്റെ പകുതി ഭാഗം ഗ്രൂപ്പ് ഘട്ടത്തോടെ അവസാനിച്ചു. ഇനി നോക്കൗട്ട് മത്സരങ്ങളുടെ സുദിനങ്ങളാണ്. ഫുട്‌ബോളിന്റെ ക്രൂരത അനുഭവിച്ചറിയാന്‍ പോകുന്ന മത്സരങ്ങളില്‍ വിധി നിര്‍ണ്ണയിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ആരംഭിക്കുന്ന ആ ദിനം ഇന്ന് തുടങ്ങുന്നു. ആഘോഷം അണപൊട്ടിയൊഴുകാനും, കണ്ണീര്‍ വീഴ്ത്താനും പ്രാപ്തിയുള്ളയാണ് പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍.
1982-ല്‍ സ്‌പെയിന്‍ ലോകകപ്പ് മുതല്‍ പെനാല്‍റ്റി ഷൂട്ടൗട്ടുകളുണ്ട്. വിജയിയെ തീരുമാനിക്കാന്‍ ഇതാണോ ശരിയായ വഴിയെന്ന് തര്‍ക്കം നിലനില്‍ക്കുമ്പോഴും മത്സരങ്ങളില്‍ വിധി നിര്‍ണ്ണയിക്കാന്‍ ഷൂട്ടൗട്ടുകള്‍ നടപ്പാക്കുന്നു. ലോകകപ്പ് പോലൊരു വേദിയില്‍ ഇത്തരത്തില്‍ പരാജയം ഏറ്റുവാങ്ങുന്നത് ഹൃദയഭേദകമാണ്. രണ്ട് ഫൈനലുകളും, അഞ്ച് സെമി ഫൈനലുകളും പെനാല്‍റ്റിയെന്ന ലോട്ടറിയിലൂടെ വിജയിയെ തീരുമാനിച്ചവയാണ്.
നഷ്ടപ്പെടുത്തിയ പെനാല്‍റ്റികള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നത് ഏതൊരു കളിക്കാരനെ സംബന്ധിച്ചും വേദനാജനകമാണ്. 1994-ല്‍ ഇറ്റലിയുടെ റോബര്‍ട്ടോ ബാജിയോ ക്രോസ് ബാറിന് മുകളിലൂടെ പറത്തിയ ഷോട്ട് ബ്രസീലിന് ലോകകപ്പ് സമ്മാനിച്ചിരുന്നു. നാല് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടിന്റെ ക്രിസ് വാഡിലിനും സെമിയില്‍ ഈ വിധി നേരിടേണ്ടി വന്നു. ഇതുവരെ 26 തവണയാണ് വിജയിയെ കണ്ടെത്താന്‍ ലോകകപ്പില്‍ പെനാല്‍റ്റി ഉപയോഗപ്പെടുത്തിയത്.
റഷ്യയില്‍ രണ്ടാം ഘട്ടത്തിലെത്തുന്ന 16 ടീമുകളില്‍ നാല് പേര്‍ക്ക് ഷൂട്ടൗട്ടില്‍ അനുഭവപരിചയമുണ്ട്. അര്‍ജന്റീനയാണ് ഇക്കാര്യത്തില്‍ ആത്മവിശ്വാസമുള്ള ടീം. അഞ്ച് തവണ ലോകകപ്പ് ഷൂട്ടൗട്ടില്‍ നാല് തവണയും അവര്‍ വിജയിച്ചു. ബ്രസീല്‍ നാലില്‍ മൂന്ന് തവണയും, ഫ്രാന്‍സ് നാലില്‍ രണ്ട് തവണയും വിജയം നേടി. ഷൂട്ടൗട്ടില്‍ എന്നും തോറ്റ ഇംഗ്ലണ്ട്, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവര്‍ക്ക് ഇതൊരു അഗ്നിപരീക്ഷയാകും.