
യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ ടോപ്‌സ്‌കോററായ ലൂയി ഫാബിയാനോ ലോകകപ്പിലും തന്റെ ഫോം നിലനിര്‍ത്തുമെന്ന സൂചനയാണ് നല്‍കിയാണ് ഐവറി കോസ്റ്റിനെതിരെ രണ്ടു ഗോള്‍ നേട്ടം സ്വന്തമാക്കിയത്. 25ാം മിനിറ്റിലും 50ാം മിനിറ്റിലുമായിരുന്നു ഫാബിയാനോയുടെ ഗോളുകള്‍. 63ാം മിനിറ്റില്‍ എലാനോ ബ്രസീലിനെ വീണ്ടും മുന്നിലെത്തിച്ചു.
കളിയവസാനിയ്ക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ പരുക്കന്‍ അടവുകള്‍ ഇരുടീമുകളും പുറത്തെടുക്കുകയും ബ്രസീല്‍ താരം കക്കാ തുടരെ രണ്ട് മഞ്ഞക്കാര്‍ഡുകള്‍ കണ്ട് പുറത്തായതും മത്സരത്തിന്റെ മാറ്റു കുറച്ചു.
85ാം മിനിറ്റില്‍ യായ ടൂറെയെ തള്ളിയതിന് ആദ്യ മഞ്ഞക്കാര്‍ഡ് വാങ്ങിയ കക്കാ, 88ാം മിനിറ്റില്‍ കാദര്‍ കെയ്റ്റയെ കൈമുട്ടുകൊണ്ടിടിച്ചതിന് രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും സ്വന്തമാക്കി.
മത്സരത്തിനൊടുവില്‍ ചുവപ്പുകാര്‍ഡ് കണ്ടെങ്കിലും, ആദ്യ മത്സരത്തില്‍ നിറം മങ്ങിപ്പോയ പ്ലേ മേക്കര്‍ കക്കായുടെ ശക്തമായ തിരിച്ചുവരവിനാണ് സോക്കര്‍ സിറ്റി വേദിയായത്. ബ്രസീല്‍ നേടിയ ആദ്യ രണ്ടു ഗോളുകള്‍ക്കും പിന്നില്‍ കക്കായുടെ പ്രകടനം നിര്‍ണായകമായിരുന്നു.
തുടക്കത്തില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഇരു ടീമുകളും. കിക്കോഫിന് തൊട്ടുപിറകേ പന്തുമായി ഐവറികോസ്‌റിന്റെ നിരയിലേക്ക് പാഞ്ഞുകയറി 40 വാര ദൂരെനിന്ന് ഒരു ലോങ് ഷോട്ട് തൊടുത്ത റൊബീഞ്ഞോയെ കണ്ടുകൊണ്ടാണ് മത്സരം തുടങ്ങിയത്. എന്നാല്‍ ദ്രോഗ്ബയിലൂടെ ഐവറികോസ്‌റ് പ്രത്യാക്രമണം നടത്തിക്കൊണ്ടിരുന്നു.
ബ്രസീല്‍ താളത്തിലേക്കെത്താന്‍ അല്‍പ്പനേരമെടുത്തു. തങ്ങളുടെ നിലവാരത്തിലേക്ക് എത്തുന്നതു വരെ ബ്രസീല്‍ എത്തുന്നതു വരെ ഐവറികോസ്‌റ് കളം വാണു. പിന്നീട് 25ാം മിനിട്ടില്‍ ലൂയിസ് ഫാബിയാനോ നേടിയ ഗോളിലൂടെയാണ് ബ്രസീല്‍ ഫുള്‍ഫോമിലായത്.
79-ാം മിനിട്ടിലാണ് ഐവറി കോസ്റ്റ് തങ്ങളുടെ ആശ്വാസ ഗോള്‍ നേടിയത്. വലതുവിംഗില്‍ പെനാല്‍റ്റി ബോക്സിന് പുറത്തുനിന്ന് യായ ടൌറേയുടെ ഉയര്‍ന്നു പറന്ന ക്രോസിന് തലവച്ച് ദ്രോഗ്ബ ലോകകപ്പിലെ തന്റെ ആദ്യത്തെ ഗോള്‍ നേടിയത്. ബ്രസീലിനോടേറ്റ പരാജയത്തോടെ ഐവറി കോസ്റ്റിന്റെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ കുറഞ്ഞിരിയ്ക്കുകയാണ്.