മോസ്‌കോ: 36 വര്‍ഷങ്ങള്‍ക്കുശേഷം ലോകകപ്പിലെ നോക്കൗട്ട് സ്‌റ്റേജില്‍ ഒരു ആഫ്രിക്കന്‍ രാജ്യം പോലും ഇല്ലാത്തതിന് കാരണം സെനഗലിന്റെ കൈവിട്ട കളി. ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മഞ്ഞക്കാര്‍ഡുകളാണ് അവര്‍ക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്. പോയന്റു നിലയിലും ഗോള്‍ ശരാശരിയിലും ജപ്പാന്‍ ഒപ്പമെത്തിയപ്പോള്‍ ഫെയര്‍ പ്ലേ നിയമപ്രകാരം സെനഗല്‍ പുറത്താകുകയായിരുന്നു.
ആദ്യ മത്സരത്തില്‍ ശക്തരായ പോളണ്ടിനെ അട്ടിമറിച്ച സെനഗല്‍ 2002ലെ ചരിത്രം ആവര്‍ത്തിക്കുമെന്ന തോന്നിച്ചിരുന്നു. എന്നാല്‍, രണ്ടാം മത്സരത്തില്‍ ജപ്പാനോട് സമനില വഴങ്ങുകയും അവസാന മത്സരത്തില്‍ കൊളംബിയയോട് തോല്‍ക്കുകയും ചെയ്തു. സൂപ്പര്‍താരം സാദിയ മാനെയുടെ ടീം ശരാശരിയിലും ഉയര്‍ന്ന പ്രകടനം നടത്തിയിട്ടും പ്രീക്വാര്‍ട്ടറിലെത്താതെ പുറത്തായത് ആരാധകരെ നിരാശരാക്കി.
ഫിഫ നിയമപ്രകാരം മഞ്ഞക്കാര്‍ഡിന് ഒരു മൈനസ് പോയന്റാണ് നല്‍കുക. ചുവപ്പു കാര്‍ഡിന് മൈനസ് നാല് പോയന്റും നല്‍കും. സെനഗലിന് ആറ് മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ മാന്യതയുടെ കളി കെട്ടഴിച്ച ജപ്പാന് രണ്ട് മഞ്ഞക്കാര്‍ഡുകള്‍ മാത്രമാണ് ലഭിച്ചത്. പോയന്റു നിലയും ഗോള്‍ ശരാശരിയും ഒപ്പമായ ഇരു ടീമുകളുടെ ഭാഗദേയം ഒടുവില്‍ കാര്‍ഡുകള്‍ തീരുമാനിച്ചു.
നന്നായി കളിച്ചിട്ടും ഈ രീതിയില്‍ പുറത്തായത് നാണക്കേടാണെന്ന് സെനഗല്‍ കോച്ച് അലിയു സിസെ പറഞ്ഞു. ഇത്തരത്തിലുള്ളതാണ് ഫുട്‌ബോള്‍ നിയമങ്ങള്‍. ഫെയര്‍ പ്ലേ നിയമം തങ്ങള്‍ക്ക് വിനയായി. മറ്റൊരു രീതിയില്‍ പുറത്താകുന്നതായിരുന്നു ഇതിലും നല്ലത്. എന്നാല്‍, നിയമത്തെ മാനിക്കുന്നു. അക്കാര്യത്തില്‍ വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.