മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് അപ്രതീക്ഷമായാണ് റയല്‍ മാഡ്രിഡ് പുറത്തുപോയത്. അയാക്‌സിന്റെ വീരോചിത കുതിപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ക്വാര്‍ട്ടര്‍ കാണാതെ റയല്‍ പുറത്തുപോയതിന് പിന്നാലെ താരങ്ങളും ക്ലബ്ബ് മാനേജ്‌മെന്റും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസ് മത്സരശേഷം താരങ്ങളുമായി ചര്‍ച്ചനടത്തിയപ്പോള്‍ പെരേസിന്റെ നിലപാടുകളോട് താരങ്ങള്‍ വിയോജിപ്പ് അറിയിച്ചതായും സ്പാനി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിശീലകസ്ഥാനത്ത് നിന്ന് സാന്റിയാഗോ സൊളാരിയെ മാറ്റി പകരം ജോസ് മൗറീഞ്ഞോയെ കൊണ്ടുവരാനുള്ള പെരേസിന്റെ ശ്രമങ്ങളോട് റാമോസിനുള്ള വിയോജിപ്പാണ് പ്രധാന പ്രശ്‌നം. നേരത്തെ തന്നെ ഇക്കാര്യം റാമോസ് വ്യക്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണ്ണായക മത്സരത്തിന് മുമ്പ് മനപ്പൂര്‍വം മഞ്ഞക്കാര്‍ഡ് വാങ്ങിയ റാമോസിന്റെ നടപടിയില്‍ പെരേസിന് അതൃപ്തിയുണ്ടെന്നും ഇക്കാര്യം പറഞ്ഞപ്പോള്‍ തന്റെ പൈസ തന്നാല്‍ പൊക്കോളാമെന്ന് റാമോസ് പറഞ്ഞതായും സ്‌പോര്‍ട്‌സ് മെയിലും റിപ്പോര്‍ട്ട് ചെയ്തു.
32കാരനായ റാമോസുമായി 2021വരെയാണ് ക്ലബ്ബിന് കരാറുള്ളത്. റയലിന്റെ ക്യാപ്റ്റനായ റാമോസിനെ ഇപ്പോള്‍ പുറത്താക്കിയാല്‍ ഏകദേശം 9.4 മില്യണ്‍ യൂറോ നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ടീമിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാന്‍ വലിയ പദ്ധതികളാണ് റയല്‍ തയ്യാറാക്കുന്നത്. റാമോസിനെ ഈ സീസണിന്റെ അവസാനത്തോടെ പുറത്താക്കി പകരം ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാര്‍ഡിനെയും പി.എസ്.ജിയില്‍ നിന്ന് നെയ്മറെയും ടീമിലെത്തിക്കുകയാണ് പെരേസിന്റെ ലക്ഷ്യം. മോശം ഫോമിലുള്ള ഗാരത് ബെയ്‌ലിനെയും ഈ സീസണോടുകൂടി റയല്‍ കൈയൊഴിയുമെന്നാണ് വിവരം.