ബംഗളൂരു: ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ സാഫ് കപ്പിലും ഇന്ത്യ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. ചിരവൈരികളായ പാകിസ്താനെയാണ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചത്. ഹാട്രിക്കോടെ സുനില്‍ ഛേത്രി കളം നിറഞ്ഞ മത്സരത്തില്‍ ഉദാന്ത സിങ്ങും ഇന്ത്യക്കായി വലകുലുക്കി. എന്നാല്‍ മത്സരത്തിലെ ഇന്ത്യയുടെ ജയത്തെക്കാളുപരി ചര്‍ച്ചയായത് ഇന്ത്യ-പാക് താരങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ്.
കൈയാങ്കളിയിലേക്കെത്തുമെന്ന് തോന്നിച്ച സംഭവത്തെ റഫറിയുടെ കൃത്യമായ ഇടപെടലാണ് തടുത്തുനിര്‍ത്തിയത്. ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിനെ പാക് താരം പിടുച്ചുതള്ളിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് മൈതാനത്ത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പരിശീലകനെ തള്ളിയതോടെ ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്കെതിരേ തിരിയുകയായിരുന്നു. ഇപ്പോഴിതാ എന്താണ് സത്യത്തില്‍ സംഭവിച്ചതെന്നത് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ സഹ പരിശീലകനായ മഹേഷ് ഗൗലി.
ഈ സംഭവത്തിന്റെ പേരില്‍ റഫറി സ്റ്റിമാച്ചിനും ചുവപ്പുകാര്‍ഡ് നല്‍കിയിരുന്നു. 'ഇഗോര്‍ സ്റ്റിമാച്ച് ആ സമയത്ത് ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തത്. അതുകൊണ്ടാണ് ചുവപ്പുകാര്‍ഡ് ലഭിച്ചത്. എന്നാല്‍ പാകിസ്താന്‍ താരങ്ങള്‍ അദ്ദേഹത്തോട് മോശമായി പെരുമാറുകയും തള്ളിയിടുകയും ചെയ്തു. എന്നാല്‍ റഫറി ഇത് കാണാത്തതുകൊണ്ടാണോ അവര്‍ക്ക് ചുവപ്പുകാര്‍ഡ് നല്‍കാതിരുന്നത്. ഞങ്ങളുടെ പരിശീലകന്റെ തലക്ക് ഇടിച്ചിട്ടും ഒരാള്‍ക്കും ചുവപ്പുകാര്‍ഡ് നല്‍കിയില്ല'- മഹേഷ് പറഞ്ഞു.

മത്സരത്തിന്റെ 44ാം മിനുട്ടിലാണ് വിവാദ സംഭവം നടന്നത്. ആ സമയത്ത് ഇന്ത്യ 2-0ന് മുന്നിട്ടുനില്‍ക്കുകയായിരുന്നു. ഇന്ത്യയെടുക്കേണ്ട ത്രോ പാക് താരം എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് എതിര്‍ത്തു. ഇതോടെ പാക് താരങ്ങള്‍ ഇന്ത്യന്‍ പരിശീലകനെതിരേ പാഞ്ഞടുക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ താരങ്ങളും രംഗത്തെത്തി. കൂട്ടത്തല്ലിലേക്ക് കാര്യങ്ങളെത്തുമെന്ന് തോന്നിച്ചപ്പോഴാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും റഫറിയും ഇടപെട്ട് രണ്ട് ടീമിനെയും ശാന്തരാക്കിയത്.
ഇതിന് ശേഷം ഇന്ത്യന്‍ പരിശീലകന് റഫറി ചുവപ്പുകാര്‍ഡ് നല്‍കുകയും ചെയ്തു. പക്ഷെ പാക് താരങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചുമില്ല. ഇതോടെ മത്സരത്തിന്റെ തുടര്‍ന്നുള്ള സമയത്ത് സഹ പരിശീലകന്‍ മഹേഷാണ് ഇന്ത്യയുടെ പരിശീലകനായി മത്സരം നിയന്ത്രിച്ചത്. മത്സരത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യന്‍ പരിശീലകന്‍ ചെയ്തത് തെറ്റാണ്. റഫറിയോട് പ്രശ്‌നം ചൂണ്ടിക്കാട്ടാതെ അദ്ദേഹം നേരിട്ട് ഇടപെട്ടത് ശരിയായ നടപടിയല്ല.
ഇന്ത്യ-പാക് പോരാട്ടങ്ങള്‍ക്ക് പ്രത്യേകതയുണ്ടെന്നിരിക്കെ ഇന്ത്യന്‍ പരിശീലകന്‍ അല്‍പ്പം കൂടി ജാഗ്രതയോടെ പെരുമാറണമായിരുന്നു. എന്തായാലും രണ്ടാം പകുതിയിലും രണ്ട് ഗോളുകള്‍ നേടി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് വമ്പന്‍ ജയം നേടാന്‍ ഇന്ത്യക്ക് സാധിച്ചു. 10ാം മിനുട്ടില്‍ ഇന്ത്യ ലീഡെടുത്തു. സുനില്‍ ഛേത്രിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. 16ാം മിനുട്ടില്‍ ഇന്ത്യക്കനുകൂലമായി പെനല്‍റ്റി ലഭിച്ചപ്പോള്‍ ഇതും സുനില്‍ ഛേത്രി വലയിലാക്കി.
ആക്രമിച്ച് തന്നെയാണ് ഇന്ത്യ മുന്നോട്ട് പോയതെങ്കിലും ആദ്യ പകുതിയില്‍ പിന്നീട് ലീഡുയര്‍ത്താനായില്ല. രണ്ടാം പകുതിയില്‍ ഇന്ത്യ ആധിപത്യം തുടര്‍ന്നു. 74ാം മിനുട്ടില്‍ സുനില്‍ ഛേത്രിയെ ബോക്‌സിനുള്ളില്‍ വീഴ്ത്തിയതിന് ഇന്ത്യക്ക് വീണ്ടും പെനല്‍റ്റി ലഭിച്ചു. കിക്കെടുത്ത ഛേത്രി വീണ്ടും ലക്ഷ്യം കാണുകയായിരുന്നു. ഈ ഗോളോടെ ഛേത്രി ഹാട്രിക്കും പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ജഴ്‌സിയിലെ അദ്ദേഹത്തിന്റെ നാലാം ഹാട്രിക്കായിരുന്നു ഇത്. 81ാം മിനുട്ടില്‍ ഉദാന്ത സിങ്ങിലൂടെ ഇന്ത്യ ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്.
ഇത്തവണയും കപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കുന്നത്. 13 തവണ നടന്ന ഏഷ്യാ കപ്പില്‍ എട്ടിലും ചാമ്പ്യന്മാരായത് ഇന്ത്യയാണ്. 2021ലാണ് അവസാനമായി സാഫ് കപ്പ് നടന്നത്. ഇതിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇത്തവണ മികച്ച ടീം കരുത്തിനൊപ്പം ആത്മവിശ്വാസത്തോടെ കളിക്കുന്ന ഇന്ത്യക്ക് കിരീട സാധ്യത കൂടുതലാണ്.