മോസ്‌കോ: ഫിഫ 2018 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് റഷ്യ. എന്നാല്‍ ലോകകപ്പിനുള്ള ഉത്തേജകമരുന്ന് പരിശോധനയില്‍ റഷ്യക്കാരെ കൈകടത്താന്‍ അനുവദിക്കില്ലെന്നാണ് ലോക ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (വാഡ) വ്യക്തമാക്കുന്നത്. താരങ്ങളുടെ സാമ്പിളുകളില്‍ തിരിമറി നടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് റഷ്യയെ പരിശോധനയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്ന് ഗവേണിംഗ് ബോഡി മെഡിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ മൈക്കിള്‍ ഡി'ഹൂഗ് വ്യക്തമാക്കി.
വാഡയുടെ 2016 റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വര്‍ഷത്തിനിടെ മരുന്നടി പിടിക്കപ്പെടാതിരിക്കാന്‍ ഗൂഢാലോചന നടത്തിയതിന് പിടിക്കപ്പെട്ടത് 1000 റഷ്യന്‍ താരങ്ങളാണ്. ഫുട്‌ബോള്‍ താരങ്ങളും ഇക്കൂട്ടത്തില്‍ പെടുമെന്നതിനാല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്നാണ് സ്‌പോര്‍ട്‌സ് ഗ്ലോബല്‍ ഗവേണിംഗ് ബോഡിയുടെ തീരുമാനം. 'റഷ്യയില്‍ നടപ്പാക്കേണ്ട ഉത്തേജകമരുന്ന് വിരുദ്ധ നടപടിക്രമത്തില്‍ ആദ്യം തൊട്ട് അവസാനം വരെ കാര്യങ്ങള്‍ ഫിഫ നേരിട്ട് ചെയ്യണം, റഷ്യന്‍ ഇടപെടല്‍ ഉണ്ടാകരുത്', ഡി'ഹൂഗ് വ്യക്തമാക്കി.

താരങ്ങളെ ഫീല്‍ഡില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുന്ന ചാപ്പെറോണ്‍ വരെ ഫിഫ നിയോഗിക്കുന്നവരാകണമെന്നാണ് വാഡയുടെ നിര്‍ദ്ദേശം. വാഡ റിപ്പോര്‍ട്ടിലെ കുറ്റങ്ങള്‍ റഷ്യ സമ്മതിക്കുന്നുണ്ടെങ്കിലും ഇതില്‍ രാജ്യത്തിന് യാതൊരു പങ്കുമില്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ജൂണ്‍ 14 മുതല്‍ ജൂലൈ 15 ഫൈനല്‍ വരെ താരങ്ങളെ അനുഗമിക്കാന്‍ അവരുടെ ദേശീയ അസോസിയേഷനില്‍ നിന്നും ഒരാളും, മെഡിക്കല്‍ ഡോക്ടറുമാണ് ഉണ്ടാവുകയെന്ന് ഡി'ഹൂഗ് അറിയിച്ചു.
ഡോപ്പിംഗ് കണ്‍ട്രോള്‍ റൂമില്‍ ഫിഫ ഡോക്ടര്‍മാരും, രണ്ട് ഫിഫ മെഡിക്കല്‍ വിദഗ്ധരും മാത്രമാകും ഉണ്ടാവുക. പുറമെ നിന്നും ഒരാളെ പോലും ഇതിനകത്തേക്ക് പ്രവേശിപ്പിക്കില്ല. ശേഖരിക്കുന്ന സാമ്പിളുകള്‍ ലോസേനിലെ ലാബിലേക്ക് സീല്‍ ചെയ്ത് എത്തിക്കും. കാര്യങ്ങള്‍ എവിടെയെങ്കിലും പിഴച്ചാല്‍ റഷ്യക്ക് കൂടുതലൊന്നും പറയാന്‍ കാണില്ലെന്നാണ് ചെയന്‍മാന്‍ റഷ്യയെ ഓര്‍മ്മിപ്പിക്കുന്നത്.