മോസ്‌കോ: ലോകകപ്പ് ഫേവറിറ്റുകളായ സ്‌പെയിനിനെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ ആതിഥേയരായ റഷ്യ മറ്റൊരു അട്ടിമറിക്കാണ് കോപ്പുകൂട്ടുന്നത്. ശനിയാഴ്ച ക്രൊയേഷ്യയെ നേരിടുമ്പോള്‍ വിജയത്തോടെ സെമിയില്‍ കടക്കാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍സമയം രാത്രി 11.30ന് സോച്ചിയിലെ ഫിഷ്റ്റ് സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം. ഇതോടെ, ഇത്തവണത്തെ ക്വാര്‍ട്ടര്‍ മത്സരങ്ങളും സമാപിക്കും.
ഇരുപത് വര്‍ഷം മുന്‍പ് 1998ലെ ലോകകപ്പില്‍ ജര്‍മനിയെ തകര്‍ത്ത് ചരിത്രത്തിലാദ്യമായി സെമിയില്‍ പ്രവേശിച്ചതിന്റെ ഓര്‍മയിലാകും ക്രൊയേഷ്യ റഷ്യയെ നേരിടുക. ലോകത്തിലെതന്നെ ഏറ്റവും കരുത്തുറ്റ മധ്യനിരയുമായെത്തിയ ടീമിന് സെമിയില്‍ കടക്കാനാകുമെന്നുതന്നെയാണ് പ്രതീക്ഷ. അതേസമയം, ലോകകപ്പില്‍ ഒരിക്കല്‍പ്പോലും ആതിഥേയ രാഷ്ട്രത്തെ തോല്‍പ്പിക്കാന്‍ ക്രൊയേഷ്യക്കായിട്ടില്ല.

ഏവരാലും എഴുതിത്തള്ളി ആദ്യ റൗണ്ടില്‍തന്നെ പുറത്താകുമെന്ന് കരുതപ്പെട്ടവരാണ് റഷ്യ. എന്നാല്‍, ആദ്യ രണ്ടു മത്സരങ്ങളിലും ഗോളടിച്ചുകൂട്ടുകയും പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനെ അട്ടിമറിക്കുകയും ചെയ്ത ടീം സെമി സാധ്യത വെച്ചുപുലര്‍ത്തുന്നുണ്ട്. ആതിഥേയ രാജ്യമെന്ന നിലയില്‍ കാണികളില്‍നിന്നും ലഭിക്കുന്ന പിന്തുണ ടീമിന് മുതല്‍ക്കൂട്ടാകും.
പ്രീക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലൂടെ ഡെന്മാര്‍ക്കിനെ കീഴടക്കിയാണ് ക്രൊയേഷ്യയുടെ വരവ്. ലൂക്കാ മോഡ്രിച്ചിനൊപ്പം ആര്‍ഡി റെബിക്, ബ്രോസോവിച്ച്, റാകിടിച്ച്, ഇവാന്‍ പെരിസിച്ച് എന്നിവര്‍ മധ്യനിരയില്‍ കളിമെനയുമ്പോള്‍ റഷ്യന്‍ പ്രതിരോധം ചിതറും. മുന്നേറ്റത്തിലുള്ള മാന്‍ഡ്‌സുകിച്ചും പ്രതിരോധത്തില്‍ നാലുപേരും കൂടി ചേരുമ്പോള്‍ ക്രൊയേഷ്യയ്ക്ക് സെമി പ്രവേശനം എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം, സ്‌പെയിനിനെതിരെ പുറത്തെടുത്ത കടുത്ത പ്രതിരോധതന്ത്രവുമായിട്ടാകും റഷ്യ ക്വാര്‍ട്ടറിലിറങ്ങുക. ഡെനിസ് ചെറിഷേവ്, ഗോളോവിന്‍, സാമെദേവ് എന്നീ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാര്‍ മിന്നലാക്രമണത്തിന് ശേഷിയുളളവരാണ്. 120 മിനിറ്റും പ്രതിരോധിച്ച് കളി ഷൂട്ടൗട്ടിലേക്ക് നീക്കാന്‍തന്നെയാകും റഷ്യയുടെ ശ്രമം. ഒരു ഗോള്‍ മാര്‍ജിനില്‍ ക്രൊയേഷ്യയുടെ വിജയമാണ് പ്രവചനം.