
മോസ്‌കോ: റഷ്യ ലോകകപ്പിലെ ആദ്യ സൂപ്പര്‍ പോരാട്ടത്തിനാണ് വെള്ളിയാഴ്ച വേദിയാകുക. ഗ്രൂപ്പ് ബി യില്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ലോക നിരവാരമുള്ള കളിക്കാര്‍ അണിനിരക്കുന്ന സ്‌പെയിനും തമ്മിലാണ് പോരാട്ടം. റഷ്യയിലെ ഫിഷ്ത് ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 11.30ന് ഇരു ടീമുകളും ആദ്യ മത്സരത്തിനിറങ്ങും.

കളി തുടങ്ങുന്നതിന് രണ്ടുദിവസം മുന്‍പ് കോച്ചിനെ പുറത്താക്കുകയും പുതിയൊരാളെ നിയമിക്കുകയും ചെയ്ത് ചൂതാട്ടം നടത്തിയാണ് സ്‌പെയിന്‍ ഇറങ്ങുന്നത്. കോച്ചിന്റെ പുറത്താകല്‍ ടീമിനെ എത്രത്തോളം ബാധിച്ചുവെന്ന വിലയിരുത്തല്‍ കൂടിയാകും മത്സരം. ജുലെന്‍ ലൊപെറ്റെഗുയിക്കു പകരം ഫെര്‍ണാണ്ടോ ഹിയേറോ ആണ് പുതിയ പരിശീലകന്‍. അവസാനം കളിച്ച 20 മത്സരങ്ങളിലും സ്‌പെയിന്‍ തോല്‍വി അറിഞ്ഞിട്ടില്ല. ഗോള്‍ കീപ്പര്‍ ഡി ജിയ മുതല്‍ മുന്നേറ്റത്തിലെ ഇസ്‌കോ വരെ ശക്തര്‍. പ്രതിരോധത്തില്‍ ജെറാര്‍ഡ് പിക്വെ, സെര്‍ജിയോ റാമോസ് സഖ്യവും മധ്യനിരയില്‍ ഇനിയേസ്റ്റ, ഡേവിഡ് സില്‍വ സഖ്യവും നിര്‍ണായകമാകും.
മറുവശത്ത് റൊണാള്‍ഡോയുടെ ഒറ്റയാള്‍ പോരാട്ടമാകും ശ്രദ്ധേയമാകുക. യൂറോ ചാമ്പ്യന്മാര്‍ എന്ന പകിട്ടോടെയാണ് ഇറങ്ങുന്നതെങ്കിലും അന്നത്തെ സംഘത്തിലെ പകുതിയോളം പേരെ പരിശീകലന്‍ സാന്റോസ് ലോകകപ്പില്‍ നിന്നും ഒഴിവാക്കി. ക്രിസ്റ്റ്യാനോയ്ക്ക് പുറമെ ബെര്‍ണാഡോ സില്‍വ, റൂയി പട്രീഷ്യ, ഗുയെദെസ്, പെപെ, ആന്ദ്രേ സില്‍വ എന്നിവര്‍ തിളങ്ങുമെന്നാണ് ആരലാധകരുടെ പ്രതീക്ഷ.
ഫിഫ റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരായ പോര്‍ച്ചുഗലും പത്താം സ്ഥാനക്കാരായ സ്‌പെയിനും തമ്മിലുള്ള പോരാട്ടം ആകര്‍ഷകമാകും. 35 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 16 എണ്ണം സ്‌പെയ്ന്‍ ജയിച്ചു. ആറെണ്ണത്തില്‍ പോര്‍ച്ചുഗലും. 13 സമനില. വെള്ളിയാഴ്ച ഒരിക്കല്‍ക്കൂടി ഇരു ടീമുകളും ഏറ്റു മുട്ടുമ്പോള്‍ സ്‌പെയിന്‍ രണ്ട് ഗോള്‍ മാര്‍ജിനില്‍ എങ്കിലും ജയിക്കുമെന്നാണ് പ്രവചനം.