തിരുവനന്തപുരം: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് ഇത്തവണ കേരളവും ആതിഥ്യം അരുളുകയാണ്. മൂന്ന് മണിക്കൂറില്‍ 10 ലക്ഷം ഗോളുകളോടെയാണ് രാജ്യം ഫുട്‌ബോള്‍ ലോകകപ്പിനെ വരവേല്‍ക്കുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യഗോള്‍ വലയിലാക്കിയത്. തുടര്‍ന്ന് പ്രതിപക്ഷ നേതാവും സ്പീക്കറും മന്ത്രിമാരും എംഎല്‍എമാരും എല്ലാം ഗോള്‍ വലയിലാക്കി.

ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ കായിക മാമാങ്കത്തിന് സ്വാഗതമരുളാന്‍ ഏവരും ഒത്തുചേര്‍ന്നു. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളും വണ്‍ മില്യണ്‍ ഗോളിന് വേണ്ടി അണി നിരന്നു. സെപ്തംബര്‍ 27 ന് വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു തുടക്കം. മൂന്ന് മണിക്കൂറില്‍ പത്ത് ലക്ഷം ഗോളുകള്‍ എന്നതായിരുന്നു പരിപാടി.

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആണ് വണ്‍ മില്യണ്‍ ഗോള്‍ പരിപാടി സംഘടിപ്പിച്ചത്,. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോര്‍പ്പറേഷനുകളിലും പരിപാടി നടന്നു. ഫുട്‌ബോള്‍ താരങ്ങളും കായിക താരങ്ങളും കളി പ്രേമികളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എല്ലാം ഇതില്‍ പങ്കാളികളായി.
ഒക്ടോബര്‍ ആറിനാണ് അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് വിസില്‍ മുഴങ്ങുക. ആദ്യ മത്സരം ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആണ് നടക്കുക. കേരളത്തിലെ ഏക വേദിയായ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഏഴിനാണ് മത്സരം. ബ്രസീലും സ്‌പെയിനും തമ്മിലാണ് കൊച്ചിയില്‍ ഏറ്റുമുട്ടുക.