ബെര്‍ലിന്‍: 2014ലെ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ബ്രസീലിനേറ്റ
ദുരന്തത്തെക്കുറിച്ച് ഫുട്‌ബോള്‍ പ്രേമികള്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ നടന്ന സെമി ഫൈനലില്‍ ജര്‍മനി ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്കു മഞ്ഞപ്പടയെ കശാപ്പ് ചെയ്യുകയായിരുന്നു. ഫുട്‌ബോളിനെ ജീവശ്വാസമായി കാണുന്ന ബ്രസീലിലെ ജനങ്ങള്‍ക്ക് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു ഈ തോല്‍വി. ബ്രസീല്‍ ഇപ്പോഴും മറക്കാനാഗ്രഹിക്കുന്ന ദുരന്തമായിരുന്നു അത്. അന്നത്തെ നാണക്കേടിനു ശേഷം ബ്രസീല്‍ ടീം അടിമുടി ഉടച്ചുവാര്‍ക്കപ്പെട്ടു. പല താരങ്ങളുടെയും ഫുട്‌ബോള്‍ കരിയറും ആ ലോകകപ്പോടെ അവസാനിക്കുകയും ചെയ്തു.
കൗമാര ലോകകപ്പില്‍ ശനിയാഴ്ച മുതല്‍ എട്ടിന്റെ പണി... ആദ്യം ആഫ്രിക്കന്‍ പോര്
ജര്‍മനിയുടെ റെക്കാര്‍ഡ് വിജയത്തിന് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ അന്നത്തെ ജയത്തിന്റെ രഹസ്യം ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹാന്‍സ് ഡിയറ്റര്‍ ഡ്രെവിറ്റ്‌സ് ആദ്യമായി വെളിപ്പെടുത്തുകയാണ്. അന്ന് ജര്‍മനി അത്രയു മികച്ച ജയം നേടാനുള്ള പ്രധാന കാരണം ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്‌റുടെ അഭാവമാണെന്ന് ഡ്രെവിറ്റ്‌സ് പറഞ്ഞു.
നെയ്മര്‍ പരിക്കേറ്റ് അന്നു കളിക്കാതിരുന്നതിനാലാണ് ജര്‍മനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. നെയ്മറുടെ അഭാവവും ടീമിന്റെ മികച്ച പ്രകടനവും കൂടിയായതോടെ കാര്യങ്ങളെല്ലാം അന്നു ജര്‍മനിക്കു അനുകൂലമായി വന്നുവെന്നും ഡ്രെവിറ്റ്‌സ് ചൂണ്ടിക്കാട്ടി.
2014ലെ ലോകകപ്പിലേറ്റ നാണക്കേടിനു 2016ലെ റിയോ ഒളിമ്പക്‌സില്‍ ബ്രസീല്‍ കണക്കുതീര്‍ത്തിരുന്നു. ഫൈനലില്‍ ജര്‍മനിയെ മുട്ടുകുത്തിച്ച് ബ്രസീല്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. അന്നു ബ്രസീലിനെ കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് നെയ്മറായിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ബ്രസീല്‍-ജര്‍മനി ക്ലാസിക്ക് മല്‍സരമുണ്ട്. ഞായറാഴ്ചയാണ് ഈ മല്‍സരം.