റിയോ ഡി ജനീറോ: കഴിഞ്ഞ കുറച്ച് കാലങ്ങളായി ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന് കഷ്ടകാലമാണ്. ലോകകപ്പിലും കോപ്പ അമേരിക്കയിലും പരാജയത്തിന്റെ രുചിയറിഞ്ഞ ടീം ഏറെ പഴി കേട്ടു. സൂപ്പര്‍ താരം നെയ്മറിന് കാര്യമായൊന്നും ചെയ്യാനും കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ബ്രസീല്‍ എല്ലാവര്‍ക്കും മറുപടികൊടുത്തുകഴിഞ്ഞു. കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തങ്ങളെ തകര്‍ത്തെറിഞ്ഞ ജര്‍മനിയോട് ഇത്തവണ നെയ്മറും കൂട്ടരും കണക്ക് തീര്‍ത്തു. പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ 5-4 ന് ബ്രസീലിന് വിജയം. നിര്‍ണായക പെനാള്‍ട്ടി കിക്കിലൂടെ രാജ്യത്തിന് സ്വര്‍ണം സമ്മാനിച്ചതിന് ശേഷം ഏവരേയും ഞെട്ടിച്ചുകൊണ്ട് ക്യാപ്റ്റന്‍ നെയ്മര്‍ സ്ഥാനം ഒഴിഞ്ഞു.
മാരക്കാന സ്റ്റേഡിയത്തിലെത്തിയവരെ ഇരുടീമുകളും നിരാശപ്പെടുത്തിയില്ല. ആക്രമണത്തിലൂന്നിയായിരുന്നുപ ബ്രസീലിന്റെ കളി. ആദ്യപകുതിയില്‍ 27-ാം മിനിട്ടില്‍ അതി മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ നെയ്മര്‍ ജര്‍മനിയുടെ വലചലിപ്പിച്ചു. എന്നാല്‍ 59-ാം മിനിട്ടില്‍ ജര്‍മന്‍ ക്യാപ്റ്റന്‍ മാക്‌സിമില്ല്യണ്‍ മേയര്‍ ബ്രസീലിന് മറുപടികൊടുത്തി.
എന്നാല്‍ പിന്നീട് വിജയ ഗോളിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഇരുടീമുകളും വിജയിച്ചില്ല. ബ്രസീല്‍ പലപ്പോഴും ജര്‍മനിയുടെ ഗോള്‍മുഖത്ത് ശക്തമായ ആക്രമണം നടത്തിയെങ്കിലും ഗോള്‍ വീണില്ല. നിശ്ചിത 90 മിനിട്ടും ഇന്‍ജുറി ടൈമും കടന്ന് കളി എക്‌സ്ട്രാ ടൈമിലേക്ക് കടന്നു. ആ മുപ്പത് മിനിട്ടിലും വിജയഗോള്‍ നേടാന്‍ രണ്ട് ടീമുകള്‍ക്കും കഴിഞ്ഞില്ല.
ഒടുവില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് കടന്നു. അഞ്ച് അവസരങ്ങളില്‍ ഒന്ന് ജര്‍മനി പാഴാക്കിയതോടെ വിജയ സ്വര്‍ണം ബ്രസീലിന്റെ കഴുത്തില്‍. നിര്‍ണായക പെനാള്‍ട്ടി കിക്ക് വലയിലാക്കിയത് ക്യാപ്റ്റന്‍ നെയ്മര്‍ തന്നെ ആയിരുന്നു. സന്തോഷംകൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെയാണ് നെയ്മര്‍ വിജയം ആഘോഷിച്ചത്. ദേശീയ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായും നെയ്മര്‍ വ്യക്തമാക്കി.