ലണ്ടന്‍: ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായശേഷം മടങ്ങിവന്ന ആദ്യമത്സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്തുകയും ഗോളടിക്കുകയും ചെയ്യുകയെന്നത് ഏത് കളിക്കാരന്റെയും സ്വപ്‌നമാണ്. മിക്ക കളിക്കാര്‍ക്കും മൂന്നോ നാലോ മത്സരങ്ങള്‍ക്കുശേഷം മാത്രമേ തങ്ങളുടെ സ്വതസിദ്ധമായ താളം വീണ്ടെടുക്കാന്‍ കഴിയാറുള്ളൂ.

എന്നാല്‍, ബ്രസീല്‍ സൂപ്പര്‍താരം നെയ്മറുടെത് സ്വപ്‌ന തുല്യമായ മടങ്ങിവരവായിരുന്നു എന്നുതന്നെ പറയാം. ലോകകപ്പിന് ഒരുങ്ങുന്നതിനിടെ ശക്തരായ ക്രൊയേഷ്യയ്‌ക്കെതിരെ 2-0 എന്ന നിലയില്‍ ബ്രസീല്‍ ജയിച്ചപ്പോള്‍ ക്രഡിറ്റ് മുഴവന്‍ നെയ്മര്‍ക്കാണ്. ആദ്യ ഗോള്‍ നേടിയ നെയ്മര്‍ മത്സരത്തില്‍ അവസരങ്ങളും സൃഷ്ടിച്ചെടുത്തു.
നെയ്മറുടെ പ്രകടനത്തില്‍ പൂര്‍ണ തൃപ്തനാണെന്നാണ് കോച്ച് ടിറ്റെയുടെ പ്രതികരണം. താന്‍ ഒരിക്കലും ഇത്തരമൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെയാണ് നെയ്മറുടെ മടങ്ങിവരവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കളികളില്‍ എല്ലാ ഭാരവും നെയ്മര്‍ക്ക നല്‍കാന്‍ കോച്ച് ഒരുക്കമല്ല.
നെയ്മര്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍, ഉത്തരവാദിത്വങ്ങള്‍ മറ്റ് കളിക്കാര്‍ക്കും ഉണ്ടായിരിക്കും. ഫുട്‌ബോള്‍ ഒരു ടീം ഗെയിമാണെന്നതുകൊണ്ടുതന്നെ നെയ്മറെ മാത്രം ആശ്രയിച്ചുള്ള തന്ത്രം പരീക്ഷിക്കില്ലെന്നും കോച്ച് പറഞ്ഞു. കഴിഞ്ഞ ഫിബ്രുവരി മുതല്‍ പരിക്കുമൂലം പുറത്തിരിക്കുന്ന നെയ്മറുടെ തിരിച്ചവരവില്‍ ആരാധകരും ആവേശത്തിലാണ്. ലോകകപ്പിന് മുന്‍പ് നെയ്മര്‍ കരുത്തുകാട്ടിയതോടെ ബ്രസീലിന്റെ കിരീടസാധ്യത വര്‍ധിക്കുകയും ചെയ്തു.