Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാംപോളി പോയത് കൊണ്ട് തീരുമോ അര്‍ജന്‍റീനയുടെ ശനിദശ? വേണം മികച്ച പകരക്കാരനെ... ഇവരിലൊരാള്‍?

ബ്യൂണസ് ഐറിസ്: ലാറ്റിന്‍ ഫുട്‌ബോളിലെ അതികായന്‍മാരായ അര്‍ജന്റീനയ്ക്കു ഇതു മാറ്റത്തിന്റെ സമയമാണ്. വന്‍ പ്രതീക്ഷകളുമായി റഷ്യന്‍ ലോകകപ്പിനെത്തി പ്രീക്വാര്‍ട്ടറില്‍ തന്നെ അര്‍ജന്റീനയ്ക്കു പുറത്താവേണ്ടിവന്നിരുന്നു. കളിച്ച നാലു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇതിഹാസ താരം ലയണല്‍ മെസ്സിക്കും സംഘത്തിനും ജയിക്കാനായത്.
ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അര്‍ജന്റൈന്‍ കോച്ച് ജോര്‍ജെ സാംപോളി അടുത്തിടെ രാജിവച്ചിരുന്നു. സാംപോളിയുടെ ഗെയിം പ്ലാനിലെ പിഴവാണ് അര്‍ജന്റീനയുടെ പതനത്തിന് കാരണമെന്ന് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്.

അടുത്ത വര്‍ഷം കോപ്പാ അമേരിക്ക നടക്കാനിരിക്കെ ടീമിനെ അടിമുടി ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലാണ് അര്‍ജന്റീന. ടീമിനെ പുതുക്കിപ്പണിയാന്‍ പുതിയൊരു കോച്ചിനെ തേടുകയാണ് അവര്‍. പരിശീലകസ്ഥാനത്തേക്കു സാധ്യത കല്‍പ്പിക്കപ്പെടുന്നവര്‍ ആരൊക്കെയെന്നു നോക്കാം.

റിക്കാര്‍ഡോ ഗറേക്ക

റിക്കാര്‍ഡോ ഗറേക്ക

ലാറ്റിനമേരിക്കന്‍ ടീമായ പെറുവിന്റെ കോച്ചായ റിക്കാര്‍ഡോ ഗറേക്കയാണ് സാധ്യതാ ലിസ്റ്റിലുള്ള ഒരാള്‍. പെറു റഷ്യന്‍ ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നെങ്കിലും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക് എന്നിവര്‍ക്കെതിരേ പെറു തോല്‍വി വഴങ്ങിയത്.
1982നു ശേഷം ഇതാദ്യമായി പെറു കളിച്ച ലോകകപ്പ് കൂടിയായിരുന്നു റഷ്യയിലേത്. ടീമിനെ ഈ നേട്ടത്തിലേക്കു നയിച്ചതില്‍ ഗറേക്ക വഹിച്ച പങ്ക് വളരെ വലുതാണ്. 60 കാരനായ അദ്ദേഹം പരിശീലകസ്ഥാന്തതു തുടരുമെന്ന് തന്നെയാണ് ലോകകപ്പിനു ശേഷം പെറു പ്രഖ്യാപിച്ചത്.

ജോസ് പെക്കര്‍മാന്‍

ജോസ് പെക്കര്‍മാന്‍

2004 മുതല്‍ 06 വരെ അര്‍ജന്റീനയുടെ പരിശീലകനായിട്ടുള്ള ജോസ് പെക്കര്‍മാന്‍ ഇപ്പോള്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ ടീമായ കൊളംബിയയുടെ കോച്ചാണ്. അര്‍ജന്റീനയുടെ പരിശീലകനായിരിക്കവെ നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
പരിശീലകനെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുള്ള, യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ മടിയില്ലാത്ത പെക്കര്‍മാനെപ്പോലൊരു കോച്ചിനെയാണ് അര്‍ജന്റീനയ്ക്ക് ആവശ്യം. 2012 മുതല്‍ കൊളംബിയന്‍ ടീമിന്റെ കോച്ചാണ് 68കാരന്‍.

 മൗറീഷ്യോ പൊക്കെറ്റിനോ

മൗറീഷ്യോ പൊക്കെറ്റിനോ

നിലവില്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ ഏറെ ശ്രദ്ധേയരായ പ്രായം കുറഞ്ഞ കോച്ച്മാരില്‍ ഒരാളാണ് മൗറീഷ്യോ പൊക്കെറ്റിനോ. ഇംഗ്ലണ്ടിലെ മുന്‍നിര ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിനെ ഏതു വമ്പന്‍മാരെയും വീഴ്ത്താന്‍ ശേഷിയുള്ള ടീമാക്കി മാറ്റിയെടുത്തത് അദ്ദേഹമാണ്.
യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുത്ത് ടോട്ടനത്തെ തുടര്‍ച്ചയായി മൂന്നു സീസണുകളില്‍ പ്രീമിയര്‍ ലീഗിലെ ടോപ് ത്രീയില്‍ എത്തിക്കാന്‍ പൊക്കെറ്റിനോയ്ക്കായിരുന്നു. കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണെങ്കിലും പരിശീലകനെന്ന നിലയില്‍ പൊക്കെറ്റിനോയ്ക്ക് നൂറില്‍ നൂറാണ് മാര്‍ക്ക്.

മാര്‍സെലോ ഗല്ലാര്‍ഡോ

മാര്‍സെലോ ഗല്ലാര്‍ഡോ

അര്‍ജന്റൈന്‍ ക്ലബ്ബായ റിവര്‍പ്ലേറ്റിന്റെ പരിശീലകനാണ് മാര്‍സെലോ ഗല്ലാര്‍ഡോ. തിരിച്ചടികള്‍ നേരിട്ട ക്ലബ്ബിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനു ചുക്കാന്‍ പിടിച്ച കോച്ചാണ് അദ്ദേഹം. കഴിഞ്ഞ മൂന്നു സീസണുകള്‍ക്കിടെ റിവര്‍പ്ലേറ്റിനെ ആറ് കിരീടവിജയങ്ങളിലേക്ക് നയിക്കാന്‍ 42 കാരനായ ഗല്ലാര്‍ഡോയ്ക്കായിരുന്നു.
ദേശീയ ഫുട്‌ബോളിനെക്കുറിച്ചും താരങ്ങളെക്കുറിച്ചും മികച്ച ധാരണയുള്ള ഗല്ലാര്‍ഡോയെ അര്‍ജന്റൈന്‍ കോച്ചാക്കിയാല്‍ അത് ടീമിന് പുതിയൊരു ഉണര്‍വ് നല്‍കുമെന്നതില്‍ സംശയമില്ല. കൂടുതല്‍ യുവതാരങ്ങളെ പരീക്ഷിക്കാനും അദ്ദേഹത്തിന് സാധിക്കുകയും ചെയ്യും.

ഡീഗോ സിമിയോണി

ഡീഗോ സിമിയോണി

അര്‍ജന്റീനയുടെ മുന്‍ താരവും ഇപ്പോള്‍ ലോക ഫുട്‌ബോളിലെ ഏറെ വിലപിടിപ്പുള്ള പരിശീലകരില്‍ ഒരാളുമായ ഡീഗോ സിമിയോണിക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. സ്‌പെയിനിലെ ഗ്ലാമര്‍ ക്ലബ്ബുകളിലൊന്നായ അത്‌ലറ്റികോ മാഡ്രിഡിന്റെ പരിശീലകനാണ് അദ്ദേഹം. 2011 മുതല്‍ ക്ലബ്ബിനൊപ്പമുള്ള സിമിയോണി ഇതുവരെ ടീം വിടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.
പരിശീലകനെന്ന നിലയില്‍ തന്റെ മികവ് നിരവധി തവണ തെളിയിച്ചു കഴിഞ്ഞ സിമിയോണിയെ അര്‍ജന്റീനയുടെ പുതിയ കോച്ചാക്കണമെന്നാണ് ഭൂരിഭാഗം ആരാധകരും ആവശ്യപ്പെടുന്നത്.

Story first published: Wednesday, July 18, 2018, 12:42 [IST]
Other articles published on Jul 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+