ബെര്‍ലിന്‍: ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളെന്നു തെളിയിച്ച ജര്‍മന്‍ താരം മാന്വല്‍ നുയര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മല്‍സരരംഗത്തേക്കു തിരിച്ചുവരുനന്നു. ഒമ്പതു മാസത്തിനു ശേഷമാണ് നുയറുടെ മടങ്ങിവരവ്. പരിക്കിനെ തുടര്‍ന്നാണ് ജര്‍മനിയുടെ നമ്പര്‍ വണ്‍ ഗോള്‍കീപ്പര്‍ക്ക് ഇത്രയും കാലം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നത്. ശനിയാഴ്ച ഓസ്ട്രിയക്കെതിരായ സൗഹൃദ മല്‍സരത്തില്‍ കഴിച്ചാണ് നുയറുടെ മടങ്ങിവരവ്. ജൂണില്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കളിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് താരം.

കഴിഞ്ഞ എട്ടു വര്‍ഷമായി ജര്‍മനിയുടെ നമ്പര്‍ വണ്‍ ഗോള്‍കീപ്പറാണ് നുയര്‍. 2014ലെ കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനി കിരീടമുയര്‍ത്തിയപ്പോള്‍ ടീമിന്റെ ഗോള്‍വല കാത്തത് താരമായിരുന്നു. 2017 സപ്തംബറിലാണ് കരിയറിലെ ഏറ്റവും വലിയ പരിക്ക് നുയറിനെ പിടികൂടിയത്. കാല്‍പ്പാദത്തിലെ എല്ലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് താരത്തിന് ദീര്‍ഘകാലം മല്‍സരരംഗത്തു നിന്നു മാറിനില്‍ക്കേണ്ടി വരികയായിരുന്നു. ഓസ്ട്രിയക്കെതിരേ നുയര്‍ ജര്‍മനിക്കു വേണ്ടി കളിക്കുമെന്ന് ഗോള്‍കീപ്പിങ് കോച്ച് ആന്‍ഡ്രെസ് കോപ്‌കെയാണ് അറിയിച്ചത്.
തിങ്കളാഴ്ച നടന്ന സൗഹൃദ മല്‍സരത്തില്‍ ജര്‍മനിയുടെ അണ്ടര്‍ 20 ടീമിനെതിരേ നുയര്‍ അര മണിക്കൂര്‍ കളിച്ചിരുന്നു. 100 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ താരത്തിന് ഇനിയുള്ള മല്‍സരങ്ങളില്‍ കളിച്ചേ തീരൂ. പഴയ ഫോമിലേക്കു നുയര്‍ തിരിച്ചെത്തുന്നതിന്റെ സൂചനകളാണ് പരിശീലനത്തില്‍ കാണുന്നതെന്നും ഗോള്‍കീപ്പിങ് കോച്ചായ കോപ്‌കെ പറഞ്ഞു.