റാബത്ത്: 2026ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കാനുള്ള മൊറോക്കോയുടെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ് ആ ചോദ്യം. ലോകകപ്പ് വേദിക്കായി അപേക്ഷ സമര്‍പ്പിച്ച മൊറോക്കോ മനഃപ്പൂര്‍വ്വം ചില വിവരങ്ങള്‍ മറച്ചുവെച്ചതായുള്ള ആരോപണങ്ങളെത്തുടര്‍ന്ന് ഫിഫ ടാസ്‌ക് ഫോഴ്‌സ് രാജ്യത്ത് പരിശോധനയ്ക്ക് എത്തി. സ്വവര്‍ഗ്ഗപ്രേമം കുറ്റമായി നിലകൊള്ളുന്ന നോര്‍ത്ത് ആഫ്രിക്കന്‍ രാജ്യത്ത് ഫുട്‌ബോള്‍ കാണാനെത്തിയാല്‍ എല്‍ജിബിടി സമൂഹത്തിന്റെ അവസ്ഥ എന്താകുമെന്നാണ് ഫിഫ അന്വേഷിക്കുന്നത്.
483 പേജുള്ള രേഖകളില്‍ ഇക്കാര്യം മാത്രം മനഃപ്പൂര്‍വ്വം വിഴുങ്ങിയെന്നാണ് ആരോപണം. സ്വവര്‍ഗ്ഗപ്രേമം നിയമവിരുദ്ധമായ രാജ്യത്ത് ഇതിനുള്ള പരിഹാരം പോലും നല്‍കാതെയാണ് മൊറോക്കോ അപേക്ഷ തയ്യാറാക്കിയത്. സ്വവര്‍ഗ്ഗ പ്രേമം മൊറോക്കോയുടെ മണ്ണില്‍ ക്രിമിനല്‍ കുറ്റമാണെന്നത് കൊണ്ട് തന്നെയാണ് ഇക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തിയതെന്ന് മൊറോക്കന്‍ മനുഷ്യാവകാശ അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് എല്‍ ഹൈജ് വ്യക്തമാക്കി. രാജ്യം ഫുട്‌ബോള്‍ ലോകകപ്പ് വേദിയായാല്‍ എല്‍ജിബിടി സമൂഹം ഏറെ വിവേചനം നേരിടേണ്ടി വരും, ഇവരെ സംരക്ഷിക്കാന്‍ രാജ്യത്തിന് കഴിയുകയുമില്ല, ഹൈജ് മുന്നറിയിപ്പ് നല്‍കുന്നു.

ഒരു ലിംഗത്തില്‍ പെട്ട വ്യക്തികള്‍ തമ്മില്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് മൊറോക്കന്‍ പീനല്‍ കോഡ് 489 ആര്‍ട്ടിക്കിള്‍ പ്രകാരം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതേസമയം ഫിഫ നിബന്ധനകള്‍ പ്രകാരം ലോകകപ്പ് നടക്കുന്ന ഇടങ്ങളില്‍ യാതൊരുവിധ വിവേചനവും പാടില്ലെന്ന് അനുശാസിക്കുന്നു. അതുകൊണ്ട് തന്നെ മൊറോക്കോയ്ക്ക് ലോകകപ്പ് വേദി ലഭിക്കണമെങ്കില്‍ ശിക്ഷാനിയമത്തിലെ ഈ പ്രശ്‌നം ഒഴിവാക്കേണ്ടി വരും.
2018-2022 ലോകകപ്പുകളുടെ വേദി റഷ്യയും, ഖത്തറും നേടുമ്പോള്‍ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ മാറ്റിയാണ് സ്വതന്ത്ര മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച് 2026 വേദി അനുവദിക്കാന്‍ ഫിഫ തീരുമാനിച്ചത്. ഇതോടെ ഫുട്‌ബോള്‍ ലോകകപ്പ് നടത്താന്‍ രാജ്യത്തെ ശിക്ഷാനിയമം ഭേദഗതി ചെയ്യേണ്ട അവസ്ഥയിലാണ് മൊറോക്കോ.