മോസ്‌കോ: 32 വര്‍ഷക്കാലത്തെ ലോകകപ്പ് വരള്‍ച്ചയ്ക്ക് ഇക്കുറിയെങ്കിലും അന്ത്യം കുറിയ്ക്കണമെന്ന് അര്‍ജന്റീനയുടെ ആരാധകര്‍ ആഗ്രഹിക്കാന്‍ ഒരു പ്രധാന കാരണമുണ്ട്. സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെ. ലോകോത്തര താരമാണെങ്കിലും ഒരു ലോകകപ്പ് കിരീടമെന്ന നേട്ടം താരത്തിന്റെ തൂവലുകളില്‍ ഇല്ലാത്തതാണ് വലിയ പോരായ്മയായി വിലയിരുത്തപ്പെടുന്നത്. സ്പാര്‍ടാക് സ്റ്റേഡിയത്തില്‍ ഐസ്‌ലാന്‍ഡിന് എതിരെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ മെസ്സിക്ക് മേലുള്ള സമ്മര്‍ദ്ദവും ചെറുതല്ല.
2014 ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് തോറ്റായിരുന്നു അര്‍ജന്റീന റണ്ണര്‍അപ്പ് സ്ഥാനത്ത് ഒതുങ്ങിയത്. ജൂണ്‍ 24ന് മുപ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മെസിക്ക് ഇനിയൊരു ലോകകപ്പിന് ഇറങ്ങാന്‍ ബാല്യം ബാക്കിയുണ്ടാകുമോയെന്ന സംശയങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ച് ടീം കോച്ച് ജോര്‍ഗ് സാംപോളി രംഗത്തെത്തി. താരത്തിന് മേലുള്ള സമ്മര്‍ദ്ദം ഒഴിവാക്കാനാണ് കോച്ചിന്റെ ശ്രമം.
'മെസ്സി ഒട്ടും സമ്മര്‍ദ്ദത്തിലല്ല. ഒരുകാരണവശാലും സമ്മര്‍ദ്ദത്തിന് അടിമപ്പെടേണ്ട സാഹചര്യമില്ല. ഈ ഗെയിമിലെ തന്റെ മികവ് കൊണ്ട് ആളുകളെ സന്തോഷിപ്പിക്കുന്ന താരമാണ് മെസ്സി. ഈ ലോകകപ്പ് അദ്ദേഹത്തിന്റെ അവസാന കപ്പാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. മെസ്സി കളിക്കുന്ന രീതി നോക്കിയാല്‍ ആ തീരുമാനം അദ്ദേഹത്തിന് തന്നെ വിട്ടുകൊടുക്കുന്നതാണ് നല്ലത്', കോച്ച് വ്യക്തമാക്കി.
യോഗ്യതാ റൗണ്ടുകളില്‍ പാടുപെട്ടതും, അന്താരാഷ്ട്ര സൗഹൃദ മത്സരം കുറഞ്ഞതുമൊന്നും ടീമിന്റെ തയ്യാറെടുപ്പുകളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരനിരയില്‍ വമ്പന്‍ പേരുകളില്ലാതെയാണ് ഐസ്‌ലാന്‍ഡ് അര്‍ജന്റീനയെ നേരിടുന്നത്.