സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: നൈജീരിയയ്‌ക്കെതിരെ വിജയിച്ചതിന് ശേഷമാണ് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം നേരെ വീണത്. കളി സമനിലയില്‍ കലാശിച്ചിരുന്നെങ്കില്‍ മെസ്സിയും കൂട്ടുകാരും ഇപ്പോള്‍ നാട്ടിലേക്ക് വിമാനം കയറേണ്ട അവസ്ഥ നേരിടുമായിരുന്നു. പക്ഷെ വിധി മറിച്ചായിരുന്നു. നൈജീരിയയെ 2-1ന് തോല്‍പ്പിച്ച് ടീം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. നൈജീരിയയില്‍ നിന്നും ഇത്രയും കടുപ്പം നേരിടേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മെസ്സി വ്യക്തമാക്കുന്നു.
'വിജയിക്കുമെന്ന് ഉറപ്പായിരുന്നു, ദൈവം ഞങ്ങളെ സഹായിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നു, ഒടുവില്‍ എല്ലാം നല്ല രീതിയില്‍ കലാശിച്ചു. ഒരു സമനില നേരിടേണ്ടി വരുമെന്ന് പോലും പ്രതീക്ഷിച്ചില്ല, കടുപ്പമേറിയ പോരാട്ടമായിരുന്നു', മെസ്സി മനസ്സ് തുറക്കുന്നു. 51-ാം മിനിറ്റില്‍ വിക്ടര്‍ മോസസിന്റെ പെനാല്‍റ്റിയില്‍ നൈജീരിയ സമനില പിടിച്ചതോടെ തന്റെ ടീം ഭയന്ന് പോയെന്നും മെസി കൂട്ടിച്ചേര്‍ത്തു. സമയം വേഗം പോകുന്നതായി തോന്നി. ഈ സമയത്താണ് അക്രമത്തിന് മൂര്‍ച്ച കൂട്ടിയത്. അതുവഴി സ്‌കോര്‍ നേടാനും കഴിഞ്ഞതായി മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ അര്‍ജന്റീന ക്യാപ്റ്റന്‍ പറഞ്ഞു.
86-ാം മിനിറ്റില്‍ പ്രതിരോധക്കാരന്‍ മാര്‍ക്കോസ് റോജോയാണ് അര്‍ജന്റീനയ്ക്ക് ജീവന്‍ തിരിച്ച് നല്‍കിയത്. പല മാറ്റങ്ങള്‍ക്കും ശ്രമിച്ചു, അവസരങ്ങള്‍ക്കായി ശ്രമിച്ചു. ഏറ്റവും പ്രധാനമായ കാര്യം താരങ്ങള്‍ ധൈര്യം പ്രകടിപ്പിച്ചുവെന്നതാണ്. ആ ധൈര്യമാണ് ഈ ഫലം നേടിത്തന്നതെന്ന് കോച്ച് സാംപോളി വിശദീകരിച്ചു. നോക്കൗട്ട് മത്സരത്തില്‍ അര്‍ജന്റീന നേരിടേണ്ടത് ഫ്രാന്‍സിനെയാണ്. അതിനായി ഏറെ ഒരുങ്ങേണ്ടതുണ്ട്. മത്സരം കടുപ്പമായിരിക്കുമെന്നും കോച്ച് സമ്മതിക്കുന്നു.
ഫ്രാന്‍സിലെ മിടുക്കന്‍മാരെ തനിക്ക് അടുത്തറിയാം. അതുകൊണ്ട് എന്താണ് ചെയ്യണ്ടതെന്നും നിശ്ചയമുണ്ട്, മെസ്സി വ്യക്തമാക്കി. ആദ്യ റൗണ്ടില്‍ പുറത്താകേണ്ടി വരുമെന്നത് ഏറ്റവും വേദനാജനകമായ കാര്യമായി മാറുമായിരുന്നെന്നും താരം പറഞ്ഞു. ടീമിന്റെ പിന്തുണയില്ലാതെ മെസ്സിക്ക് ഒന്നും ചെയ്യാനില്ലെന്ന് സൂപ്പര്‍താരത്തിന് എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കോച്ച് കൂട്ടിച്ചേര്‍ത്തു.