Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: കൊച്ചിക്കു പിന്നാലെ ഹൈദരാബാദിലും ബ്ലാസ്റ്റേഴ്‌സിന് പിഴച്ചു, തുടരെ രണ്ടാം തോല്‍വി (1-2)

1
2026438

ഹൈദരാബാദ്: ഐഎസ്എല്ലില്‍ സീസണിലെ ആദ്യ എവേ മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് കാലിടറി. ആദ്യ രണ്ടു റൗണ്ടുകളിലും വന്‍ തോല്‍വിയേറ്റുവാങ്ങിയ ഹൈദാരാബാദ് എഫ്‌സിയാണ് തങ്ങളുടെ ആദ്യ ഹോം മാച്ചില്‍ മഞ്ഞപ്പടയെ മുക്കിയത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മുട്ടുമടക്കിയത്. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഹോംഗ്രൗണ്ടായ കൊച്ചിയിലെ തൊട്ടുമുമ്പത്തെ കളിയില്‍ മുംബൈ സിറ്റിയോടും ബ്ലാസ്‌റ്റേഴ്‌സ് പരാജയം സമ്മതിച്ചിരുന്നു.

rahul

മലയാളി താരം കെപി രാഹുല്‍ 34ാം മിനിറ്റില്‍ നേടിയ തകര്‍പ്പന്‍ ഗോളില്‍ ലീഡ് വഴങ്ങിയ ശേഷമാണ് രണ്ടാം പകുതിയില്‍ മാര്‍ക്കോ സ്റ്റാന്‍കോവിച്ച് (54), മാര്‍സെലീഞ്ഞോ (81) എന്നിവരിലൂടെ ഗോളുകള്‍ വഴങ്ങി തോല്‍വിയിലേക്കു വീണത്. രണ്ടു ഗോളുകളിലും വില്ലനായത് വിദേശ താരം മുസ്തഫ നിയാങായിരുന്നു. പെനല്‍റ്റിക്കു വഴിവച്ച പെനല്‍റ്റിയും ഫ്രീകിക്കിലൂടെ വഴങ്ങിയ രണ്ടാം ഗോളിനും കാരണക്കാരനായത് നിയാങായിരുന്നു.

കളിയുടെ ആദ്യ അര മണിക്കൂര്‍ വിരസമായി മാറിയപ്പോള്‍ അവസാന 10 മിനിറ്റ് ശരിക്കും ആവേശം കൊള്ളിക്കുന്നതായിരുന്നു. ഇരുടീമുകളും ഗോള്‍മുഖത്ത് പല തവണ റെയ്ഡ് നടത്തുന്നതാണ് കണ്ടത്. എന്നാല്‍ രണ്ടു ഗോള്‍കീപ്പര്‍മാരും കാര്യമായി പരീക്ഷിക്കപ്പെട്ട ഗോളുകളൊന്നും കണ്ടില്ലെന്നു മാത്രം.

നാല് മലയാളി താരങ്ങള്‍

നാലു മലയാളി താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. തൊട്ടുമുമ്പത്തെ കളിയിലെ ടീമില്‍ മൂന്നു മാറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് വരുത്തിയിരുന്നു.
സഹല്‍ അബ്ദുല്‍ സമദ്, പ്രശാന്ത്, കെപി രാഹുല്‍, ഗോള്‍കീപ്പര്‍ ടിപി രഹനേഷ് എന്നിവരാണ് മഞ്ഞക്കുപ്പായത്തില്‍ കളിച്ചത്. ബ്ലാസ്റ്റേഴ്‌സ് ജഴ്‌സിയില്‍ രഹനേഷിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്.

രാഹുലിന്റെ വെടിയുണ്ട
15ാം മിനിറ്റില്‍ രാഹുലിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ശ്രമം നടത്തിയത്. മുഹമ്മദ് നിങിന്റെ പാസുമായി മുന്നേറിയ രാഹുല്‍ ഹൈദരാബാദ് താരങ്ങളില്‍ക്കിടയിലൂടെ മിന്നല്‍ വേഗത്തില്‍ കുതിച്ച രാഹുല്‍ ബോക്‌സിന് പുറത്തു നിന്നു തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

പരീക്ഷിക്കപ്പെടാതെ ഗോള്‍കീപ്പര്‍മാര്‍
കൡയുടെ ആദ്യ അര മണിക്കൂറില്‍ ഇരുടീമിലെയും ഗോള്‍കീപ്പര്‍മാര്‍ക്കു കാര്യമായ പണിയുണ്ടായിരുന്നില്ല. അലസമായ പാസുകളും ലക്ഷ്യം കാണാത്ത ഷോട്ടുകളുമെല്ലാം കാണികളെ നിരാശരാക്കുക തന്നെ ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കമെങ്കിലും ഇത് മുതലെടുക്കാന്‍ മഞ്ഞപ്പടയ്ക്കായില്ല.

രാഹുലിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നില്‍
34ാം മിനിറ്റില്‍ തകര്‍പ്പനൊരു ഗോളിലൂടെ മലയാളി താരം രാഹുല്‍ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിത്തിച്ചു. ഗോള്‍ കിക്കിനൊടുവില്‍ ലഭിച്ച ഹൈ ബോള്‍ വണ്‍ ടച്ച് പാസിലൂടെ സഹല്‍ മുന്നിലേക്കു കോരിയിട്ടപ്പോള്‍ ഓടിക്കയറിയ രാഹുല്‍ ബോക്‌സിനുള്ളില്‍ വച്ച് മുന്നോട്ട് കയറി വന്ന ഗോളിയെ നിസ്സഹായനാക്കി തകര്‍പ്പനൊരു ഷോട്ടിലൂടെ വല കുലുക്കുകയായിരുന്നു. ഐഎസ്എല്ലില്‍ രാഹുലിന്റെ കന്നി ഗോള്‍ കൂടിയയായിരുന്നു ഇത്.

ഒപ്പമെത്തി ഹൈദാരാബാദ്
54ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഹൈദരാബാദ് സമനില പിടിച്ചുവാങ്ങി. മുസ്തഫ നിയാങിന്റെ പിഴവാണ് കേരളത്തിനു വിനയായത്. കോര്‍ണര്‍ കിക്കിനൊടുവില്‍ ലഭിച്ച പന്തുമായി ബോക്‌സിലേക്കു കയറിയ യാസിറിനെ നിയാങ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. മാര്‍ക്കാ സ്റ്റാന്‍കോവിച്ച് പെനല്‍റ്റി അനായാസം വലയിലേക്ക് പ്ലെയ്‌സ് ചെയ്തു. രഹനേഷ് ഇടതു വശത്തേക്കു ഡൈവ് ചെയ്തപ്പോള്‍ പന്ത് വലതുവശത്തു കൂടെ ഗ്രൗണ്ടിലൂടെ ഉരുണ്ടു കയറുകയായിരുന്നു.

ഒഗ്‌ബെച്ചെയ്ക്കു സുവര്‍ണാവസരം
63ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഒഗ്‌ബെച്ചെയിലൂടെ ബ്ലാസ്റ്റേഴ്‌സിന് ലീഡ് തിരിച്ചുപിടിക്കാന്‍ സുവര്‍ണാവസരം. ഇടതു വിങിലൂടെ ചാട്ടുളി കണക്കെ പാഞ്ഞെത്തിയ രാഹുല്‍ ആദ്യം ഗുര്‍തേജിനെയും പിന്നാലെ പുജാരയെയും കബളിപ്പിച്ച് ബോക്‌സിനു കുറുകെ നല്‍കിയ ക്രോസില്‍ ഒഗ്‌ബെച്ചെയുടെ ക്ലോസ് റേഞ്ച് ഷോട്ട് ഗോളി കമല്‍ജിത്തിന്റെ കൈകളിലൊതുങ്ങി.

ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു
76ാം മിനിറ്റില്‍ സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയിലൂടെ ഹൈദരാബാജ് ലീഡ് നേടേണ്ടതായിരുന്നു. എന്നാല്‍ ഭാഗ്യം കൊണ്ടു മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടത്. വലതു വിങിലൂടെ കുതിച്ചെത്തിയ മാര്‍സെലീഞ്ഞോ തന്നെ തടയാനെത്തിയ ഡിഫന്‍ഡര്‍ ജെയ്‌റോയെയും കബളിപ്പിച്ച് ബോക്‌സിനകത് കയറിയപ്പോള്‍ മുന്നില്‍ ഗോളി രഹനേഷ് മാത്രം. മാര്‍സെലീഞ്ഞോയുടെ തകര്‍പ്പനൊരു ഇടംകാല്‍ ഷോട്ട് രഹനേഷിനെ കാഴ്ചക്കാനാക്കിയെങ്കിലും ഇടതു പോസ്റ്റിന്റെ മൂലയിലൂടെ തൊട്ടുരുമ്മി പുറത്തു പോവുകയായിരുന്നു.

മാര്‍സെലീഞ്ഞോയുടെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോള്‍
81ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനെ സ്തബ്ധരാക്കി സൂപ്പര്‍ താരം മാര്‍സെലീഞ്ഞോയുടെ ഫ്രീകിക്ക് ഗോളില്‍ ഹൈദരാബാദ് കളിയില്‍ ആദ്യമായി ലീഡ് നേടി. നേരത്തേ സമനില ഗോള്‍ വഴങ്ങി വില്ലനായ നിയാങ് തന്നെയാണ് ഇത്തവണയും വില്ലനായത്. ബോക്‌സിന് തൊട്ടരികില്‍ നിയാങ് വഴങ്ങിയ ഫൗളിനെ തുടര്‍ന്ന് റഫറി ഹൈദരാബാദിന് ഫ്രീകിക്ക് അനുവവദിക്കുകയായിരുന്നു.
മാര്‍സെലീഞ്ഞോയുടെ ഇടംകാല്‍ ഫ്രീകിക്ക് ഗോളി രഹനേഷ് തൊടാന്‍ പോലും അവസരം നല്‍കാതെ വലയില്‍ തുളഞ്ഞു കയറിയപ്പോള്‍ സ്‌റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു.

Story first published: Saturday, November 2, 2019, 21:46 [IST]
Other articles published on Nov 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+