കൊച്ചി: സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈ സീസണിലെ ഐഎസ്എല്ലില്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് കേരള ബ്ലാസ്റ്റേഴ്‌സ് കാത്തുസൂക്ഷിച്ചു. ഗോള്‍മഴ കണ്ട ത്രില്ലറില്‍ മുന്‍ ചാംപ്യന്മാരായ ചെന്നൈയ്ന്‍ എഫ്‌സിയുമായാണ് ആറു ഗോളുകള്‍ പിറന്ന പോരാട്ടത്തില്‍ മഞ്ഞപ്പട 3-3ന്റെ സമനില സമ്മതിച്ചത്. തോല്‍വി മുന്നില്‍ കണ്ട ശേഷമായിരുന്നു ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ ബ്ലാസ്‌ഴേ്‌സ് വിലപ്പെട്ട ഒരു പോയിന്റ് വരുതിയിലാക്കിയത്.
25ാം മിനിറ്റാവുമ്പേഴേക്കും ചെന്നൈ കളിയില്‍ 3-1ന്റെ മികച്ച ലീഡ് കൈക്കലാക്കിയിരുന്നു. പക്ഷെ ബ്ലാസ്റ്റേഴ്‌സിനു തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. ഇരുപകുതികളിലുമായി ഓരോ ഗോളുകള്‍ വീതം മടക്കിയ അവര്‍ നാടകീയ സമനില പിടിച്ചുവാങ്ങി. ഈ സമനില പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറാനും മഞ്ഞപ്പടയെ സഹായിച്ചു.

ഇരട്ടഗോളുകള്‍ നേടിയ ദിമിത്രി ഡയമെന്റക്കോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഹീറോ. 11 (പെനല്‍റ്റി), 59 മിനിറ്റുകളിലായിരുന്നു അദ്ദേഹം ചെന്നൈയുടെ വലയില്‍ പന്തെത്തിച്ചത്. മൂന്നാമത്തെ ഗോള്‍ 38ാം മിനിറ്റില്‍ ക്വാമെ പെപ്രയുടെ ബൂട്ടുകളില്‍ നിന്നായിരുന്നു . ചെന്നൈയ്ക്കായി ജോര്‍ഡന്‍ മറേ (13, 24) ഇരട്ട ഗോളുകള്‍ നേടി. ആദ്യ ഗോള്‍ ഒന്നാം മിനിറ്റില്‍ റഹീം അലിയുടെ വകയായിരുന്നു.
മല്‍സം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിനെ സ്തബ്ധരാക്കി ചെന്നൈ അക്കൗണ്ട് തുറന്നിരുന്നു. ബോക്‌സിന്റെ വലതു വിങില്‍ നിന്നും ചെന്നൈയ്ക്കു അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. ബോക്‌സിലേക്കു വന്ന റാഫേല്‍ ക്രിവെല്ലാറോയുടെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിരയിലെ ആര്‍ക്കും കണക്ട് ചെയ്യാനായില്ല. നിരവധി പേരെ മറികടന്നു മുന്നോട്ടുപോയ ബോള്‍ പിടിക്കാന്‍ ഗോളി സച്ചിനുമായില്ല. ഇതിനിടെ റഹീം അലി ബാക്ക് ഹീല്‍ കൊണ്ട് ബോള്‍ വലയിലേക്കു തട്ടിയിടുകയും ചെയ്തു.
തുടക്കത്തിലേറ്റ ഈ ഞെട്ടലില്‍ നിന്നും വളരെ വേഗത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ ബ്ലാസ്റ്റേഴ്‌സ് 11ാം മിനിറ്റില്‍ കളിയില്‍ ഒപ്പമെത്തി. പെനല്‍റ്റിയിലൂടെയായിരുന്നു മഞ്ഞപ്പടയുടെ സമനില ഗോള്‍. ഇടതു വിങിലൂടെ പന്തുമായി ബോക്‌സിലക്കു കയറാന്‍ ശ്രമിച്ച ക്വമെ പെപ്രയെ ചെന്നൈ താരം പിറകില്‍ നിന്നും വലിച്ചിട്ടതോടെ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടുകയായിരുന്നു. മികച്ചൊരു പെനല്‍റ്റിയിലൂടെ ഡയാമെന്റക്കോസ് അതു ലക്ഷ്യത്തിലെത്തുകയും ചെയ്തു.
പക്ഷെ ഈ ഗോളിന്റെ ആഹ്ലാദത്തിനു രണ്ടു മിനിറ്റുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. 13ാം മിനിറ്റില്‍ ചെന്നൈയ്ക്കു അനുകൂലമായി പെനല്‍റ്റി വിധിക്കുകയായിരുന്നു. ക്രിവെല്ലാറോയ്‌ക്കെതിരായ ഫൗളിനെ തുടര്‍ന്നായിരുന്നു ഇത്. ജോര്‍ഡന്‍ മറേ പെനല്‍റ്റി ഗോളാക്കിയതോടെ ചെന്നൈ വീണ്ടും കളിയില്‍ മുന്നിലെത്തി (2-1).
ഗോള്‍ മടക്കി വീണ്ടും കളിയിലേക്കു തിരിച്ചുവരാന്‍ ശ്രമിച്ച മഞ്ഞപ്പടയെ ഞെട്ടിച്ച് 24ാം മിനിറ്റില്‍ ചെന്നൈ മൂന്നാം ഗോളും നേടി. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ വലിയൊരു വിള്ളലില്‍ നിന്നായിരുന്നു ഈ ഗോള്‍. റഹീം അലി നല്‍കിയ ത്രൂബോളുമായി സെന്റര്‍ ഏരിയയിലൂടെ അകത്തേക്കു കയറിയ മുറേ ഗോളി സച്ചിന്‍ സുരേഷിനു യാതൊരു പഴുതും നല്‍കാതെ മികച്ചൊരു ഗ്രൗണ്ടറിലൂടെ ബോള്‍ വലയിലേക്കു പ്ലേസ് ചെയ്യുകയായിരുന്നു.

പക്ഷെ ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. 38ാം മിനിറ്റില്‍ പെപ്രയുടെ ഒരു കിടിലന്‍ ഗോളില്‍ മഞ്ഞപ്പട സ്‌കോര്‍ 2-3 ആക്കി. സെന്റര്‍ ഏരിയയില്‍ നിന്നും അഡ്രിയാന്‍ ലൂണയുടെ ഇടംകാല്‍ ഷോട്ട് നേരെ പെപ്രയുടെ കാലിലേക്കാണ് വന്നത്. ബോക്‌സിനു തൊട്ടരികെ നിന്നും അതു പിടിച്ചെടുത്ത ശേഷം അദ്ദേഹം തൊടുത്ത തകര്‍പ്പന്‍ ഇടംകാല്‍ ഷോട്ട് ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞു കയറുകയായിരുന്നു.
രണ്ടാം പകുതിയില്‍ സമനിലയ്ക്കായി ഇരമ്പിക്കയറിയ ബ്ലാസ്റ്റേഴ്‌സ് 59ാം മിനിറ്റില്‍ അതു സാധിച്ചെടുക്കുകയും ചെയ്തു. ഡാനിഷ് ഫറൂഖ് നല്‍കിയ ബോള്‍ ബോക്‌സിനു തൊട്ടരികില്‍ നിന്നും മനോഹരമായ ഇടംകാല്‍ ഷോട്ടിലൂടെ ഡയമെന്റക്കോസ് വലയിലേക്കു കോരിയിടുകയായിരുന്നു. ഗോള്‍കീപ്പര്‍ ഉയര്‍ന്നു ചാടിയെങ്കിലും അദ്ദേഹത്തിനു പിടികൊടുക്കാതെ സെക്കന്റ് പോസ്റ്റിന്റെ കോര്‍ണറിലേക്കു അതു ഊളിയിട്ടിറങ്ങുകയായിരുന്നു.