വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: ബ്ലാസ്റ്റേഴ്‌സിനു സീസണിലെ ആദ്യ ജയം, ത്രില്ലറില്‍ ഒഡീഷയെ കീഴടക്കി

2-1നാണ് മഞ്ഞപ്പടയുടെ വിജയം

1

വാസ്‌കോ: ഐഎസ്എല്ലില്‍ ഈ സീസണിലെ ആദ്യ വീജയത്തിനു വേണ്ടിയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പ് അവസാനിച്ചു. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ ഒഡീഷ എഫ്‌സിയെയാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മഞ്ഞപ്പട തകര്‍ത്തത്. രണ്ടാംപകുതിയില്‍ അല്‍വാറോ വാസ്‌ക്വസ്, മലയാളി താരം പി പ്രശാന്ത് എന്നിവരുടെ ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ത്രസിപ്പിക്കുന്ന വിജയം. ഒഡീഷയുടെ ഗോള്‍ ഇഞ്ചുറിടൈമില്‍ നിഖില്‍ രാജിന്റെ വകയായിരുന്നു.

62ാം മിനിറ്റിലാണ് വാസ്‌ക്വസ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ട് തുറന്നത്. 85ാം മിനിറ്റില്‍ പ്രശാന്തിന്റെ ഗോളില്‍ മഞ്ഞപ്പട വിജയമുറപ്പാക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത് അഡ്രിയാന്‍ ലൂണയായിരുന്നു. ഹീറോ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും വിജയിക്കാനാവാതെ പോയ ബ്ലാസ്‌റ്റേഴ്‌സ് തകര്‍പ്പന്‍ തിരിച്ചുവരവാണ് ഈ ജയത്തോടെ നടത്തിയിരിക്കുന്നത്. ജയത്തോടെ കേരളം പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

2

വളരെ അഗ്രസീവ് ശൈലിയിലായിരുന്നു ഇരുടീമുകളും ഈ മല്‍സരത്തില്‍ കളിച്ചത്. അതുകൊണ്ടു തന്നെ പന്ത് അതിവേഗം ഇരുഗോള്‍മുഖത്തും കയറിയിറങ്ങുകയും ചെയ്തു. കാണികളെ ഒരുനിമിഷം ബോറടിപ്പിക്കാത്ത പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സും ഒഡീഷയും കാഴ്ചവച്ചത്. രണ്ടാം മിനിറ്റില്‍ മലയാളി താരം അബ്ദുള്‍ സമദിലൂടെ ബ്ലാസ്റ്റേഴ്‌സാണ് ആദ്യത്തെ ഗോള്‍ശ്രമം നടത്തിയത്. പക്ഷെ ബോക്‌സിനു പുറത്തു നിന്നുള്ള സമദിന്റെ ദുര്‍ബലമായ ഷോട്ട് ഗോളി തടുക്കുകയായിരുന്നു.

തുടര്‍ന്നും അറ്റാക്കിങ് ഗെയിം തുടന്‍ന്ന ബ്ലാസ്റ്റേഴ്‌സ് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി. ആദ്യത്തെ 10 മിനിറ്റില്‍ മഞ്ഞപ്പട മാത്രമേ ചിത്രത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആദ്യപകുതിയിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം തന്നെയായിരുന്നു കണ്ടത്. പക്ഷെ ഇവ ഗോളുകളാക്കി മാറ്റാന്‍ സാധിച്ചില്ല. മറുഭാഗത്ത് ഒഡീഷയ്ക്കു ചുരുക്കം ചില നീക്കങ്ങള്‍ മാത്രമാണ് നടത്താനായത്. പക്ഷെ അവയൊന്നും ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിക്കുന്നതായിരുന്നില്ല.

3

ആദ്യപകുതിയേക്കാള്‍ ആവേശകരമായിരുന്നു രണ്ടാംപകുതി. 62ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് കാത്തിരുന്ന ഗോള്‍ പിറന്നു. അതുവരെ നടത്തി പ്രസിങ് ഗെയിമിനു മഞ്ഞപ്പടയ്ക്കു ലഭിച്ച സമ്മാനമായിരുന്നു ഈ ഗോള്‍. ലൂണ നല്‍കിയ മനോഹരമായ ലോങ്‌ബോളുമായി വാസ്‌ക്വസ് തനിച്ച് ഒഡീഷ ഗോള്‍മുഖത്തേക്കു പറന്നെത്തിയപ്പോള്‍ മുന്നില്‍ ഗോളി മാത്രം. മുന്നോട്ടു കയറിയ ഗോളി വാസ്‌ക്വസിനെ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. നിലത്തു വീണ ഗോളിയെയും വെട്ടിയൊഴിഞ്ഞ വാസ്‌ക്വസ് ഒഴിഞ്ഞ വലയിലേക്കു ഷോട്ടുതിര്‍ക്കുകയായിരുന്നു.

67ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനു ലീഡുയര്‍ത്താന്‍ അവസരം ലഭിച്ചു. വാസ്‌ക്വസിനു തന്നെയായിരുന്നു അവസരം വീണുകിട്ടിയത്. പക്ഷെ അദ്ദേഹത്തിന്റെ താഴ്ന്ന ഷോട്ട് ഒഡീഷ ഗോളി കമല്‍ജിത്ത് സിങ് ബ്ലോക്ക് ചെയ്യുകയായിരുന്നു. 70 മിനിറ്റുകള്‍ക്കു ശേഷം ഒഡീഷ സമനില ഗോളിനു വേണ്ടി കൂടുതല്‍ അറ്റാക്ക് ചെയ്ത് കളിക്കാന്‍ തുടങ്ങി. ബ്ലാസ്‌റ്റേഴ്‌സ് പക്ഷെ പ്രതിരോധത്തിലേക്കു വലിഞ്ഞില്ല. ലീഡുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മഞ്ഞപ്പടയും തിരിച്ചടിച്ചതോടെ കളിയുടെ പിരിമുറുക്കം കൂടി.

4

85ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയമുറപ്പിച്ചുകൊണ്ട് പ്രശാന്ത് രണ്ടാം ഗോള്‍ നേടി. മിന്നല്‍ നീക്കത്തില്‍ നിന്നായിരുന്നു ഈ ഗോള്‍. ലൂണയും പ്രശാന്തും ചേര്‍ന്നു നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. ഒഡീഷയുടെ ഹാഫില്‍ നിന്നും കുതിച്ചെത്തിയ ലൂണ ബോക്‌സിനു തൊട്ടരികില്‍ നിന്നും ബോള്‍ രണ്ടു ഒഡീഷ താരങ്ങള്‍ക്കിടയിലൂടെ മുന്നോട്ടു തള്ളി നല്‍കിയപ്പോള്‍ വലതുവിങില്‍ നിന്നും പിടിച്ചെടുത്ത പ്രശാന്ത് തടുക്കാനെത്തിയ ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ വലയിലേക്കു പായിക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് 2-0ന്റെ വിജയമുറപ്പിച്ചിരിക്കെയായിരുന്നു ഇഞ്ചുറിടൈമില്‍ ഒഡീഷ ഗോള്‍ മടക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. ബോക്‌സിനു തൊട്ടരികില്‍ നിന്നും സഹതാരം അകത്തേക്കു നല്‍കിയ ത്രൂബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നിഖില്‍ രാജ് ഷോട്ടുതിര്‍ത്തു. ഗോളി ആല്‍ബിന്‍ ആദ്യത്തെ ശ്രമത്തില്‍ തടുത്തിട്ടെങ്കിലും റീബൗണ്ട് നിഖില്‍ വീണ്ടും വലയിലേക്കു അടിച്ചുകയറ്റി.

Story first published: Sunday, December 5, 2021, 22:03 [IST]
Other articles published on Dec 5, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X