For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2021-22: മൂന്നടിച്ച് ചെന്നൈയെ മുക്കി ബ്ലാസ്റ്റേഴ്‌സ്, പ്ലേഓഫ് സാധ്യത കാത്തു

3-0നാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം

1

വാസ്‌കോ: മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്ലിന്റെ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി. വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന തികച്ചും ഏകപക്ഷീയമായ കളിയില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈയെ മഞ്ഞപ്പട മുക്കിയത്. കളിയിലുടനീളം അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച ബ്ലാസ്‌റ്റേഴ്‌സ് അര്‍ഹിച്ച വിജയം കൂടിയായിരുന്നു ഇത്. ആദ്യ വിസില്‍ മുതല്‍ ചിത്രത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് മാത്രമേയുണ്ടായിരുന്നുള്ളൂ. ഗോള്‍ദാഹത്തോടെ ഇരമ്പിക്കൡച്ച അവര്‍ ചെന്നൈയെ മുള്‍മുനയില്‍ നിര്‍ത്തി.

ആദ്യപകുതിയില്‍ പക്ഷെ ചെന്നൈയുടെ വലകുലുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. രണ്ടാംപകുതിയില്‍ മഞ്ഞപ്പട ഇതിന്റെ ക്ഷീണം തീര്‍ത്തു. മൂന്നു തവണയാണ് ചെന്നൈയുടെ വലകുലുങ്ങിയത്. ഇരട്ടഗോളുകള്‍ നേടിയ ജോര്‍ജ് പെരേര ഡയസാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയശില്‍പ്പി. മൂന്നു മിനിറ്റിനിടെയാണ് അദ്ദേഹം രണ്ടു തവണ ലക്ഷ്യം കണ്ടത്. 52, 55 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. മൂന്നാമത്തെ ഗോള്‍ 90ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ വകയായിരുന്നു. ഈ വിജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് ലീഗിലും മുന്നേറ്റം നടത്തിയിരിക്കുകയാണ്. അഞ്ചാംസ്ഥാനത്തായിരുന്ന അവര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. 18 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും ആറു സമനിലയിലും നാലു തോല്‍വിയുമടക്കം 30 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. ഹൈദരാബാദ് എഫ്‌സി (35), ജംഷഡ്പൂര്‍ എഫ്‌സി (34), എടിക്കെ മോഹന്‍ ബഗാന്‍ (31) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. ഹൈദരാബാദ് പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു.

2

അവസാനത്തെ രണ്ടു മല്‍സരങ്ങളിലും വിജയിക്കാനാവാതെ പോയ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയ്‌ക്കെതിരേ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ചെന്നൈയ്ക്കതിരേ ആദ്യ വിസില്‍ മുതല്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ നയം വ്യക്തമാക്കിയിരുന്നു. അതിവേഗ പാസിങ് ഗെയിമാണ് അവര്‍ കാഴ്ചവച്ചത്. ഇതോടെ ചെന്നൈയ്ക്കു പ്രതിരോധത്തിലേക്കു വലിയേണ്ടി വന്നു. 38ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഉറപ്പായും മുന്നിലെത്തണ്ടതായിരുന്നു. പക്ഷെ തുറന്ന ഒരു ഗോളവസരം പാഴാക്കുന്നതാണ് കണ്ടത്. ബോക്‌സിനു പുറത്തു നിന്നും ബ്ലാസ്റ്റേഴ്‌സിന് ഫ്രീകിക്ക്. ലൂണയുടെ അതിവേഗ കിക്കിനൊടുവില്‍ ജോര്‍ജ് ഡയസ് വലതു വിങില്‍ നിന്നും ബോക്‌സിനു കുറുകെ ക്രോസ് നല്‍കിയപ്പോള്‍ സെക്കന്റ് പോസ്റ്റിനരികെ അല്‍വാറോ വാസ്‌ക്വസ് മാര്‍ക്ക് ചെയ്യപ്പെടാതെ നില്‍ക്കുകയായിരുന്നു. പക്ഷെ താരത്തിന്റെ വോളി അവിശ്വസനീയമാം വിധം പുറത്തേക്കു പോവുകയായിരുന്നു.

രണ്ടാംപകുതിയിലും ബ്ലാസ്റ്റേഴ്‌സ് അറ്റാക്കിങ് ഫുട്‌ബോള്‍ തുടര്‍ന്നു. നിരന്തരമുള്ള ശ്രമങ്ങള്‍ക്കു 52ാം മിനിറ്റില്‍ അവര്‍ ലക്ഷ്യം കാണുകകയും ചെയ്തു. മൈതാനമധ്യത്തു നിന്നും ഹര്‍മന്‍ജ്യോത് ഖാബ്ര തൊടുത്ത ലോങ് ബോള്‍ ചെന്നൈ ബോക്‌സിനകത്തു വച്ച് ലൂണയുടെ തോളില്‍ തട്ടി അരികിലുണ്ടായിരുന്ന ലൂണയുടെ കാലിലേക്കു വരികയായിരുന്നു. ബൗണ്‍ ചെയ്ത ബോളില്‍ മനോഹരമായ ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഡയസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

3

മൂന്നു മിനിറ്റിനകം ബ്ലാസ്‌റ്റേഴ്‌സ് അടുത്ത ഗോളും നേടി. ബോക്‌സിനകത്തു നിന്നും സഞ്ജീവ് സ്റ്റാലിന്റെ തകര്‍പ്പനൊരു ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചുതെറിക്കുകയായിരുന്നു. റീബൗണ്ട് ചെയ്ത ബോള്‍ ഹെഡ്ഡറിലൂടെ ഡയസ് വലയ്ക്കുള്ളിലാക്കുകയും ചെയ്തു. ഡയസിന്റെ ഹെഡ്ഡര്‍ ഗ്രൗണ്ടില്‍ കുത്തിയുയര്‍ന്ന ശേഷമാണ് വലയിലേക്കു ലാന്‍ഡ് ചെയ്തത്. ഇരട്ടഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രണ്ടു രണ്ടു ഗോളുകളുടെ ലീഡുണ്ടായിട്ടും ബ്ലാസ്‌റ്റേഴ്‌സ് ഇത് ഉയര്‍ത്തുന്നതിനായി ശ്രമിച്ചു കൊണ്ടിരുന്നു.

90ാം മിനിറ്റില്‍ ചെന്നൈയുടെ പതനം പൂര്‍ത്തിയാക്കി ബ്ലാസ്റ്റേഴ്‌സ് അടുത്ത ഗോളും കണ്ടെത്തി. സെറ്റ് പീസില്‍ നിന്നായിരുന്നു ഇത്. ബോക്‌സിന് തൊട്ടരികില്‍ വച്ച് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഫ്രീകിക്ക് ലഭിക്കുകയായിരുന്നു. ലൂണയുടെ കിടിലന്‍ ഫ്രീകിക്ക് മുഴുനീളെ ഡൈവ് ചെയ്ത ഗോളിയെ നിസ്സഹായനാക്കി വലയില്‍ തുളഞ്ഞുകയറുകയായിരുന്നു.

Story first published: Saturday, February 26, 2022, 22:02 [IST]
Other articles published on Feb 26, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+